Tuesday, March 22, 2011

ജബ് ദീപ് ജലേ ആനാ

മുംബൈ ഷണ്മുഖാനന്ദ ഹാളിലെ നിറഞ്ഞ സദസ്സിനു മുന്നില്‍ നിസ്സഹായനായി യേശുദാസ്. പ്രശ്നം ഗുരുതരമാണ്. ഫിലിംഫെയര്‍ അവാര്‍ഡ് നേടിയ തന്റെ ഗാനത്തിന് വേദിയില്‍ അകമ്പടി നല്‍കാന്‍ ആളില്ല. തൊട്ടു മുന്‍പത്തെ പാട്ട് കഴിഞ്ഞയുടന്‍ പൊടിയും തട്ടി സ്ഥലം വിട്ടതാണ് ഓര്‍ക്കസ്ട്രക്കാര്‍‍. പശ്ചാത്തല സംഗീതമില്ല്ലാതെ അത്രയും വലിയൊരു വേദിയില്‍ പാടുന്നതെങ്ങനെ? അന്നനുഭവിച്ച ഏകാന്തത പോലൊന്ന് ഒരു വേദിയിലും അതിനു മുന്‍പോ പിന്‍പോ അനുഭവിച്ചിട്ടുണ്ടാവില്ല യേശുദാസ്.

ഓര്‍ക്കസ്ട്ര അംഗങ്ങള്‍ക്ക് അവരുടെതായ ന്യായമുണ്ട്. ആ വര്‍ഷത്തെ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് നേടിയ ലക്ഷ്മികാന്ത് - പ്യാരേലാലിന്റെ സ്ഥിരം വാദ്യോപകരണ വിദഗ്ദരാണവര്‍. സ്വന്തം പാട്ടുകള്‍ക്ക് അകമ്പടി സേവിച്ചാല്‍ മതി എന്നാണു എല്‍ - പി (ലക്ഷ്മികാന്ത് പ്യാരേലാല്‍) അവര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. യേശുദാസിന് മികച്ച ഗായകനുള്ള അവാര്‍ഡ്‌ ലഭിച്ചത് ഉഷാ ഖന്നയുടെ ഈണത്തിലുള്ള ``ദില്‍ കെ ടുക്ക്ടെ'' എന്ന പാട്ടിനാണെന്നിരിക്കേ, അകമ്പടിയ്ക്ക് എല്‍ - പിയുടെ ട്രൂപ്പിനെ എങ്ങനെ പ്രതീക്ഷിക്കാനാകും? അവാര്‍ഡ് ഗാനം വേദിയില്‍ അവതരിപ്പിക്കണമെങ്കില്‍ ഗായകന്‍ സ്വന്തം ഓര്‍ക്കസ്ട്രക്കാരെ തരപ്പെടുത്തിക്കൊള്ളണം. ഇല്ലെങ്കില്‍ ഓര്‍ക്കസ്ട്രയില്ലാതെ പാടാം.

``വളരെ ഏറെ ആത്മസംഘര്‍ഷം അനുഭവിച്ച നിമിഷങ്ങളായിരുന്നു അത്''-- യേശുദാസ് ഓര്‍ക്കുന്നു. ``ഓര്‍ക്കസ്ട്രയുടെ കാര്യം ആരും എന്നെ അറിയിച്ചിരുന്നില്ല. ആ ഘട്ടത്തില്‍ ഞാന്‍ എവിടെ ചെന്ന് അകമ്പടിക്കാരെ സംഘടിപ്പിക്കാന്‍? വേദിയില്‍ പകച്ചു നിന്ന എന്നോട് സ്ഥലത്തുണ്ടായിരുന്ന ഒരു തബലിസ്ടിനു അലിവു തോന്നിയെന്ന് തോന്നുന്നു. ഞാന്‍ നിങ്ങള്ക്ക് വേണ്ടി വായിക്കാന്‍ തയ്യാറാണ് എന്ന് പറഞ്ഞു അയാള്‍ സ്റേജില്‍ കയറി വന്നപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്‌. അവാര്‍ഡ് ഗാനം പാടാനുള്ള ആഗ്രഹം ഞാന്‍ നേരത്തെ ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. പകരം കുറച്ചു നാള്‍ മുന്‍പ് മാത്രം സിനിമക്ക് വേണ്ടി റെക്കോര്‍ഡ്‌ ചെയ്ത, എനിക്കേറെ ഇഷ്ടപ്പെട്ട ഒരു പാട്ട് എല്ലാം മറന്നു ഞാന്‍ പാടി: ഷഡജ്നെ പായാ യേ വര്‍ദാന്‍ ....പശ്ചാത്തലത്തില്‍ തബലയുടെ താളം മാത്രം...''

അന്നത്തെ ഫിലിം ഫെയര്‍ അവാര്‍ഡ്‌ നിശയുടെ മുഖ്യ ആകര്‍ഷണം, ഉപകരണ ബാഹുല്യമില്ലാതെ യേശുദാസ് പാടിയ ആ ഗാനം ആയിരുന്നുവെന്നു സാക്ഷ്യപ്പെടുത്തുന്നു , സദസ്സില്‍ ഉണ്ടായിരുന്നു ദാസിന്റെ ഉറ്റ സുഹൃത്ത് ബോംബെ ചന്ദ്രന്‍. സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദതയായിരുന്നു ഹാളില്‍‍. പാട്ട് പാടിത്തീര്‍ന്നപ്പോള്‍ ഉയര്‍ന്ന കാതടപ്പിക്കുന്ന ഹര്‍ഷാരവം ചന്ദ്രന്‍ മറന്നിട്ടില്ല.

വര്ഷം 1980 ആണെന്നോര്‍ക്കണം. ദേശീയ അവാര്‍ഡിനെക്കാള്‍ മുംബൈ സിനിമാലോകം വിലമതിക്കുന്ന ഫിലിം ഫെയര്‍ അവാര്‍ഡ്‌ ഒരു തെന്നിന്ത്യന്‍ ഗായകനെ, അതും മലയാളിയെ, നടാടെ തേടി എത്തുകയായിരുന്നു. മുന്‍പ് രണ്ടു തവണ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട് യേശുദാസ് -- 1977 ലും (ചിത്ചോറിലെ ഗോരി തേരാ ഗാവ് ബഡാ ‍), 78 ലും ( സ്വാമിയിലെ കാ കരൂം സജ്നീ ). ആദ്യ വര്ഷം `കഭീ കഭീ' എന്ന ഗാനത്തിലൂടെ മുകേഷും രണ്ടാം വര്ഷം `ക്യാ ഹുവാ തേരാ വാദാ'യിലൂടെ മുഹമ്മദ്‌ റഫിയുമാണ്‌ ജേതാക്കളായത്. 1979 ല്‍ റഫിയേയും മുകേഷിനെയും പിന്നിലാക്കി കിഷോര്‍ കുമാര്‍ (ഡോണ്‍ ) അവാര്‍ഡ് നേടുന്നു. അതും കഴിഞ്ഞാണ് യേശുദാസിന്റെ ഊഴം. ‌അന്ന് പിന്നിലായിപ്പോയത് ചില്ലറക്കാരല്ല --‌ അമിതാഭ് ബച്ചന്‍ (മേരെ പാസ് ആവോ - മിസ്റ്റര്‍ നട്ട് വര്‍ലാല്‍), കിഷോര്‍ കുമാര്‍ (ഏക്‌ രാസ്താ ഹേ സിന്ദഗി - കാലാ പഥര്‍), റഫി ( ചലോരേ ഡോലി - ജാനി ദുശ്മന്‍) , നിതിന്‍ മുകേഷ് ( ആജാരേ മേരെ ദില്‍ഭര്‍ - നൂരി). ആ വര്ഷം നോമിനേഷന്‍ ലഭിച്ചവയില്‍ യേശുദാസിന്റെ രണ്ടു പാട്ടുകള്‍ ഉണ്ടായിരുന്നു എന്ന് കൂടി അറിയുക -- ദാദയിലെ ദില്‍ കെ ടുക്ക്ടെയ്ക്ക് പുറമേ സുനയനാ ആജ് ഇന്‍ നസാരോം കോ തും ദേഖോ (സുനയനാ).

ഇന്ത്യ മുഴുവന്‍ ഏറ്റുപാടിയ, ഇന്നും മൂളിനടക്കുന്ന, ഗാനങ്ങള്‍ ഏറെ സമ്മാനിച്ചിട്ടും എന്തുകൊണ്ട് യേശുദാസ് ബോളിവുഡിന്റെ മുഖ്യധാരയില്‍ നിന്ന് അകന്നുപോയി? പലരും ആരോപിക്കുന്നതുപോലെ ഹിന്ദി ഉച്ചാരണത്തിലെ പാകപ്പിഴകള്‍ മാത്രമായിരുന്നോ അതിനു പിന്നില്‍? ``ആണെന്ന് ഞാന്‍ കരുതുന്നില്ല''-- യേശുദാസിന്റെ ഗന്ധര്‍വ നാദത്തില്‍ നിന്ന് ഹിന്ദിയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ മിനഞ്ഞെടുത്ത സംഗീത സംവിധായകന്‍ രവീന്ദ്ര ജയ്‌ന്‍ പറയുന്നു. ``യേശുദാസ് എന്ന അസാമാന്യ പ്രതിഭാശാലിയായ ഗായകനെ ഉള്‍ക്കൊള്ളാന്‍ അന്നത്തെ ഹിന്ദി സിനിമാ സംഗീതം പൂര്‍ണ്ണമായി സജ്ജമായിരുന്നില്ല എന്നതാണ് സത്യം. ദാസിന്റെ സംഗീത ജ്ഞാനത്തിന്റെയും ശബ്ദത്തിന്റെയും അനന്ത സാധ്യതകള്‍ ബുദ്ധിപൂര്‍വ്വം പ്രയോജനപ്പെടുത്താന്‍ ഇവിടത്തെ പ്രമുഖ സംഗീത സംവിധായകര്‍ക്ക് കഴിയാതെ പോയി. പരസ്പരം മനസ്സിലാക്കാനും ആദരിക്കാനും കഴിഞ്ഞിടത്താണ് ഞങ്ങളുടെ കൂട്ടുകെട്ടിന്റെ വിജയം. പണ്ഡിറ്റ്‌ യേശുദാസ് എന്നാണു ഞാന്‍ അദ്ദേഹത്തെ വിളിക്കുക. ആ സ്നേഹം അദ്ദേഹം തിരിച്ചു തന്നിട്ടുമുണ്ട്. ''

ഉത്തരേന്ത്യക്കാരനെ പോലെ യേശുദാസ് ഹിന്ദി സംസാരിക്കണം എന്ന് നിര്‍ബന്ധം പിടിക്കാനാവില്ലെന്നു കൂട്ടിച്ചേര്‍ക്കുന്നു, രവീന്ദ്ര ജയ്‌ന്‍‍. ``ഗായകന്റെ ഉച്ചാരണം പിഴവറ്റതാണെന്ന് ഉറപ്പു വരുത്തേണ്ടത് ഗാനരചയിതാവിന്റെയും സംഗീത സംവിധായകന്റെയും കൂടി ചുമതലയാണ്. കവികൂടിയായ എനിക്ക് ഹിന്ദി, ഉര്‍ദു പദങ്ങളുടെ ഉച്ചാരണത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. എന്റെ പാട്ടുകളില്‍ യേശു ഒരു വാക്ക് പോലും വികലമായി ഉച്ചരിച്ചിട്ടില്ലെന്ന് എനിക്ക് പറയാനാകും. ഓരോ വാക്കിന്റെയും അര്‍ത്ഥവും ആശയവും മനസ്സിലാക്കി മാത്രമേ അദ്ദേഹം പാടാറുള്ളൂ . സംശയമുണ്ടെങ്കില്‍ ചിത്ചോറിലെ ജബ് ദീപ് ജലേ ആനാ, സുനയനയിലെ ആംസൂ ഭി ഹേ, നയ്യയിലെ ഓ ഗൊരിയാരെ, മാന്‍ അഭിമാനിലെ ഏക്‌ ബുത് സേ മൊഹബ്ബത് കര്‍കെ, ദുല്‍ഹന്‍ വഹീ ജോ പിയാ മാന്‍ ഭായെയിലെ ഖുശിയാ ഹേ ഖുശിയാ , താന്സനിലെ ഷഡജ്നെ പായാ... ഇതൊക്കെ ഒന്ന് കേട്ട് നോക്കൂ..''
വെല്ലുവിളിയായ ഗാനം

അവസാനം പറഞ്ഞ പാട്ടിനോട് പറഞ്ഞറിയിക്കാനാവാത്ത ഒരു വൈകാരിക ബന്ധം തന്നെ ഉണ്ട് ഗായകനും ഗാനശില്പിക്കും. പുറത്തിറങ്ങാതെ പോയ താന്‍സന്‍ എന്ന ചിത്രത്തിന് വേണ്ടി 1979 ല്‍ റെക്കോര്‍ഡ്‌ ചെയ്തതാണ് 13 മിനുട്ടോളം ദൈര്‍ഘ്യമുളള ആ അര്‍ദ്ധശാസ്ത്രീയ ഗാനം. വൈവിധ്യമാര്‍ന്ന രാഗപഥങ്ങളിലൂടെ (ബിലാവല്‍, കാഫി, ഭൈരവ്, യമന്‍ കല്യാണ്‍, ഖമാജ്, അസാവരി, ബഹാര്‍, ദര്‍ബാരി...), മന്ദ്ര- മധ്യ- താര സ്ഥായികളിലൂടെ പ്രവചനാതീതമായി ഒഴുകിപ്പോകുന്നു അത്. അത്രത്തോളം വെല്ലുവിളി ഉയര്‍ത്തിയ മറ്റൊരു സൃഷ്ടിയുമില്ല യേശുദാസിന്റെയും രവീന്ദ്ര ജയ്‌നിന്റെയും സംഗീത ജീവിതത്തില്‍. മുഹമ്മദ്‌ റഫി എന്ന ഇതിഹാസതുല്യനായ ഗായകന്‍ പോലും ഏറ്റെടുക്കാന്‍ മടിച്ച ദൌത്യമാണ് യേശുദാസ് ഏറ്റെടുത്തു വിജയിപ്പിച്ചത് എന്ന് ഓര്‍മ്മിപ്പിക്കുന്നു ജയ്‌ന്‍.

കനക് മിശ്രയുടെ സംവിധാനത്തില്‍ സഞ്ജീവ് കുമാറും രേഖയും അഭിനയിക്കാനിരുന്ന പടമാണ് താന്‍സന്‍. അക്ബറിന്റെ ആസ്ഥാന സംഗീതജ്ഞനായ മിയാന്‍ താന്‍സന്റെ കഥ മുന്‍പും സിനിമയായിട്ടുണ്ട് - 1943 ലും 1962 ലും. ഖേംചന്ദ് പ്രകാശ് സംഗീതം പകര്‍ന്ന ആദ്യ ചിത്രത്തില്‍ സൈഗാള്‍ ആയിരുന്നു താന്‍സന്റെ ശരീരവും ശാരീരവും. (ദിയാ ജലാവോ ജഗമഗ് ജഗമഗ് ഓര്‍ക്കുക) രണ്ടു പതിറ്റാണ്ടിനു ശേഷം വന്ന സംഗീത് സമ്രാട്ട് താന്സനില്‍ എസ് എന്‍ ത്രിപാഠി ഈണമിട്ട സുന്ദരഗാനങ്ങള്‍ നാം കേട്ടു. മുകേഷ് പാടിയ, സോഹനി രാഗത്തിന്റെ തീവ്രവിഷാദഭാവം മുഴുവന്‍ ആവാഹിച്ച `ജൂമ്തി ചലി ഹവാ' ഓര്‍മ്മയില്ലേ? അതിന്‌ രണ്ടു വര്ഷം മുന്‍പ് മുഗള്‍ -എ- അസമില്‍ താന്‍സന് ശബ്ദം നല്‍കാന്‍ നൗഷാദ് കണ്ടെത്തിയത് സാക്ഷാല്‍ ഉസ്താദ് ബഡെ ഗുലാം അലി ഖാനെയായിരുന്നു; ബൈജു ബാവരയില്‍ അമീര്‍ഖാന്‍ സാഹിബിനെയും. ആ സുവര്‍ണ്ണ നിരയിലേക്കാണ് യേശുദാസ് കടന്നു ചെന്നത്.
താന്സനിലെ മുഖ്യ ആകര്‍ഷണമാകേണ്ടിയിരുന്ന ഷഡജ്നെ പായാ എന്ന രാഗമാലിക റഫി സാഹിബ് പാടണം എന്നായിരുന്നു സംവിധായകന്റെ ആഗ്രഹമെന്ന് രവീന്ദ്ര ജയ്‌ന്‍ പറയുന്നു. ട്രാക്ക് കേള്‍പ്പിച്ചപ്പോള്‍ റഫിയുടെ പ്രതികരണം ഇപ്പോഴും ഓര്‍മ്മയുണ്ട് : `മാസ്റ്റര്‍ജീ, താങ്കള്‍ അല്പം വൈകിപ്പോയി. ഈ പാട്ട് ഇനി ഏഴു ജന്മമെടുത്താലും മുഹമ്മദ്‌ റഫിയ്ക്ക് പാടാന്‍ പറ്റില്ല.' റഫി എന്ന മഹാനായ കലാകാരന്റെ കളങ്കമില്ലാത്ത മനസ്സ് ആ ഏറ്റുപറച്ചിലില്‍ ഉണ്ടായിരുന്നു. മന്നാഡേയെ കൊണ്ട് പാടിക്കാം എന്ന് നിര്‍ദേശം വന്നെങ്കിലും, ഒടുവില്‍ ആ പാട്ട് യേശുവിനെ തന്നെ തേടി ചെന്നു-- ഒരു നിയോഗം പോലെ.'' രവീന്ദ്ര ജയ്‌ന്‍ ചിരിക്കുന്നു.
മെഹബൂബ് സ്റ്റുഡിയോവില്‍ നടന്ന റെക്കോര്‍ഡിംഗിനെ ചരിത്ര സംഭവം എന്ന് വിശേഷിപ്പിക്കും ജയ്‌ന്‍‍. ``യേശുദാസിന്റെ ശബ്ദത്തിന്റെ വലിയ ഒരു ആരാധകന്‍ ആയിരുന്ന റോബിന്‍ ചാറ്റര്‍ജി ആണ് സൌണ്ട് എന്‍ജിനീയര്‍. ചെന്നൈയില്‍ നിന്നുള്ള വീണ, മൃദംഗം ആര്ട്ടിസ്റ്റകള്‍ ഉള്‍പ്പെട്ട വിപുലമായ ഓര്‍ക്കസ്ട്ര പിന്നണിയില്‍‍. രണ്ടു ദിവസമാണ് പാട്ട് റെക്കോര്‍ഡ്‌ ചെയാന്‍ വേണ്ടി വന്നത്. ഒരു നിമിഷം പോലും വിശ്രമിക്കാതെ , ജലപാനം പോലും ഉപേക്ഷിച്ചു കൊണ്ടുള്ള യഥാര്‍ത്ഥ യജ്ഞം. 59 ടേക്കുകള്‍ക്ക് ശേഷം മൂന്നാം ദിവസം പുലര്ച്ചയോടെ റെക്കോര്‍ഡിംഗ് തീരുമ്പോള്‍ ഞാനും യേശുവും തളര്‍ന്നിരുന്നു. പക്ഷെ ആ തളര്ച്ചയ്ക്ക് പോലും ഉണ്ടായിരുന്നു ഒരു സുഖം..''

ആയുസ്സില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്തരമൊരു ക്ലാസിക് ഗാനം `പാഴായി' പ്പോയതിന്റെ ദുഃഖം ഇന്നും മനസ്സില്‍ കൊണ്ടുനടക്കുന്നു രവീന്ദ്ര ജയ്‌ന്‍ . പാട്ടിന്റെ റെക്കോര്‍ഡ്‌ പുറത്തിറങ്ങിയെങ്കിലും പടം വെളിച്ചം കണ്ടില്ല. മൂന്നു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍, സ്വന്തം സൃഷ്ടിക്കു ശാപമോക്ഷം ലഭിച്ചേക്കുമെന്ന നേരിയ പ്രതീക്ഷ അദ്ദേഹത്തിനുണ്ട് . പഴയ താന്‍സന്‍ പ്രൊജക്റ്റ്‌ അഭിഷേക് ബച്ചന്‍ - ഐശ്വര്യാ റായി ടീമിനെ വച്ച് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. സൂരജ് ബര്‍ജാത്യ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന പടത്തിന്റെ സംഗീത സംവിധായകന്‍ രവീന്ദ്ര ജയ്‌ന്‍ തന്നെ. `` ഷഡജ്നെ പായാ, അഖിയന്‍ സെ പിയാ കോ എന്നിവ ഉള്‍പ്പെടെ പഴയ താന്‍സന് വേണ്ടി യേശു റെക്കോര്‍ഡ്‌ ചെയ്ത മൂന്നു പാട്ടും പുതിയ സിനിമയില്‍ ചേര്‍ക്കാനാണ് എന്റെ തീരുമാനം. .'' ജയ്‌ന്‍പറയുന്നു.

രവീന്ദ്ര ജയ്‌ന്‍ കഴിഞ്ഞാല്‍ ഉഷാ ഖന്ന, സലില്‍ ചൌധരി, രാജ്കമല്‍, ബപ്പി ലാഹിരി എന്നിവരാണ് ബോളിവുഡില്‍ യേശുദാസിന്റെ പ്രതിഭ ഏറ്റവും പ്രയോജനപ്പെടുത്തിയ സംഗീത സംവിധായകര്‍. മുഖം തിരിച്ചു നിന്നവരും ഉണ്ടായിരുന്നു -- ഏറെയും വന്‍കിട ബാനറുകളുടെ വക്താക്കള്‍. ലക്ഷ്മികാന്ത് പ്യാരേലാലിനു വേണ്ടി ഒരു പാട്ട് പാടാന്‍ പോയ കഥ യേശുദാസ് തന്നെ വിവരിച്ചുകേട്ടത് ഇങ്ങനെ: ``ഹിന്ദിയിലെ തിരക്കുള്ള സംഗീത സംവിധായകരാണ് അന്നവര്‍. പക്ഷെ എന്തോ എന്നെ പാടിക്കാന്‍ താല്പര്യം ഇല്ലായിരുന്നു എന്ന് തോന്നുന്നു. കരുതിക്കൂട്ടി റെക്കോര്‍ഡിംഗ് ‌ മാറ്റിവച്ചു കൊണ്ടിരുന്നു അവര്‍. നാളെ നാളെ എന്ന പല്ലവി കേട്ട് മടുത്തപ്പോള്‍ സംവിധായകനോട് ചെന്നു കാര്യം പറയുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. അദ്ദേഹം ഇടപെട്ട ശേഷമാണ് എന്നെ റിഹേഴ്സലിന് വിളിക്കുന്നത്‌. ചെന്നപ്പോള്‍ അതിലും വലിയ പ്രശ്നം. ഞാന്‍ പാടരുതെന്ന് നിര്‍ബന്ധമുള്ള പോലെയാണ് അവര്‍ പാട്ട് പഠിപ്പിച്ചു തരുന്നത്. പരിഹാസ്യമായ രീതിയില്‍. എത്ര പാടിയാലും അവര്‍ക്ക് തൃപ്തിയാവില്ല. ഒടുവില്‍ എനിക്കും ക്ഷമ നശിച്ചു. എങ്ങനെയൊക്കെയോ പാട്ട് പാടിത്തീര്‍ത്ത് സ്ഥലം വിടുകയായിരുന്നു ഞാന്‍. മറക്കാന്‍ ആഗ്രഹിക്കുന്ന അനുഭവം...''തമിഴില്‍ ഹിറ്റായിരുന്ന വരുമയിന്‍ നിറം ശിവപ്പിന്റെ ഹിന്ദി റീമേയ്ക്ക് ``സരാ സി സിന്ദഗി'' (1983 - സംവിധാനം ബാലചന്ദര്‍ ) ആണ് ലക്ഷ്മികാന്ത് പ്യാരെലാലിനു വേണ്ടി യേശുദാസ് ആദ്യം പാടിയ ഹിന്ദി ചിത്രം. ഗാനം: ജിസ് മോത്ത്‌ ആയാ ഹേ. അപൂര്‍വ രാഗങ്ങളുടെ ഹിന്ദി വേര്‍ഷന്‍ ആയ ഏക്‌ നയി പഹേലി (1984 )യിലെ സിന്ദഗി കെ ഇസ് സഫര്‍ മേ ഉള്പ്പെടെ ഒന്ന് രണ്ടു ഗാനങ്ങള്‍ കൂടി ദാസ്‌ എല്‍ -പി സഖ്യത്തിന് വേണ്ടി പാടി -- പില്‍ക്കാലത്ത് പൂനിലാമഴ എന്ന മലയാള ചിത്രത്തിലും. എങ്കിലും സലില്‍ ചൌധരിയോ രവീന്ദ്ര ജയ്‌നോ രാജ്കമലോ ദാസിനു വേണ്ടി ഹിന്ദിയില്‍ സൃഷ്ടിച്ച പാട്ടുകളുമായി താരതമ്യം അര്‍ഹിക്കുന്നില്ല ഇവയൊന്നും.

ആദ്യ റെക്കോര്‍ഡിംഗ്

സലില്‍ ചൌധരിയാണ് ഹിന്ദിയില്‍ ചുവടുറപ്പിക്കാന്‍ യേശുദാസിനെ സഹായിച്ചതെന്നത് സത്യം. പക്ഷെ പലരും കരുതുന്നപോലെ യേശുദാസിനെ ഹിന്ദിയില്‍ ആദ്യം അവതരിപ്പിച്ചത് സലില്‍ ദാ അല്ല. എ എ രാജ് (ആകുല അപ്പാള രാജു) എന്ന സംഗീത സംവിധായകനുള്ളതാണ് ആ ബഹുമതി. ജയ് ജവാന്‍ ജയ് കിസാന്‍ എന്ന ചിത്രത്തിന് വേണ്ടി രാജിന്റെ ഈണത്തില്‍ 1971 ല്‍ പാടിയ ``ദില്‍റൂബാ ക്യാ ഹുവാ''ആണ് ദാസിന്റെ ആദ്യ ഹിന്ദി ഗാനം. ടി രാജേന്ദറിനൊപ്പം ഒരു തലൈ രാഗം എന്ന ചിത്രത്തിലെ ഹിറ്റ്‌ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ രാജ് തെന്നിന്ത്യന്‍ സിനിമയിലെ തിരക്കേറിയ ഹാര്മോണിസ്റ്റ് ആയിരുന്നു ഒരു കാലത്ത്. മൂന്നു തെലുങ്ക് ചിത്രങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട് അദ്ദേഹം. യേശുദാസിന്റെ മാത്രമല്ല എസ്‌ ജാനകിയുടെയും ആദ്യ ഹിന്ദി ചിത്രമായ ജയ് ജവാന്‍ ജയ് കിസാന്‍ പുറത്തു വരികയുണ്ടായില്ല. എങ്കിലും ജെമിനി സ്റ്റുഡിയോവില്‍ വച്ചുള്ള തന്റെ ആദ്യ ഹിന്ദി റെക്കോര്‍ഡിംഗ് യേശുദാസിന്റെ ഓര്‍മ്മയിലുണ്ട്. `` കോടീശ്വരറാവു ആണ് സൌണ്ട് എന്‍ജിനീയര്‍. യാദൃച്ചികമെന്നു പറയാം, മലയാളത്തിലും കന്നടയിലും തെലുങ്കിലും ഒക്കെ എന്റെ ആദ്യ പാട്ടുകള്‍ ആലേഖനം ചെയ്തത് റാവു സാര്‍ തന്നെ ആയിരുന്നു.'' പക്ഷെ ദാസിന്റെ ഹിന്ദി പ്രവേശത്തിന് വഴിയൊരുക്കിയ സംഗീത സംവിധായകനെ ഇന്നാരെങ്കിലും ഓര്‍ക്കുന്നുണ്ടോ എന്ന് സംശയം. ശ്രീ രാഘവേന്ദ്ര സുപ്രഭാതം ഉള്‍പ്പെടെ നിരവധി ഭക്തിഗാന ആല്‍ബങ്ങള്‍ക്കു സംഗീതം പകര്‍ന്ന രാജ് അധികമാരുമറിയാതെ കഥാവശേഷനായത് 2007 ല്‍. ഒരു തലൈ രാഗത്തിലെ ഹിറ്റ് ഗാനങ്ങളുടെ ക്രെഡിറ്റ്‌ പോലും രാജിന് മാധ്യമങ്ങളില്‍ ലഭിക്കാറില്ല എന്നതാണ് വിരോധാഭാസം.
ബസു ഭട്ടാചാര്യ സംവിധാനം ചെയ്ത ആനന്ദ്‌ മഹലിലാണ് പിന്നീട് യേശുദാസ് പാടിയത് . വെളിച്ചം കാണാതെ പോയ ഈ ചിത്രം ഇന്നും ഓര്‍ക്കപ്പെടുന്നത് ദാസിന്റെ ``നി സ ഗ മ പാ'' എന്ന ഒരൊറ്റ ഗാനത്തിന്റെ പേരിലാകും . ആനന്ദ് മഹലിന്റെ ഫൈനല്‍ പ്രിന്റില്‍ അസംതൃപ്തനായിരുന്ന ബസു ഭട്ടാചാര്യ 1979 ല്‍ ആ പടം ഗൃഹപ്രവേശ്‌ എന്ന പേരില്‍ പുനര്‍നിര്മിച്ചപ്പോഴും ഗായകനായി യേശുദാസ് ഉണ്ടായിരുന്നു എന്നതാണ് കൌതുകം: സലില്‍ ദായുടെ ശിഷ്യന്‍ കനുറോയ് ഈണം പകര്‍ന്ന ലോഗോം കെ ഘര്‍ മേ എന്ന പാട്ട് ഓര്‍ക്കുക. `ഒറിജിനല്‍' ചിത്രത്തിലെ നിസഗമപ എന്ന ഗാനത്തിന്റെ സമാന സന്ദര്‍ഭത്തിന് വേണ്ടി ഗുല്‍സാര്‍ രചിച്ച ഗാനം പാടിയത് പക്ഷെ ഭുപീന്ദറും സുലക്ഷണാ പണ്ഡിറ്റും ചേര്‍ന്നാണ് (ബോലിയേ സുരീലി).
ആനന്ദ്‌ മഹലിന് പിന്നാലെ ച്ചോട്ടി സി ബാത്തില്‍ (സംവിധാനം - ബസു ചാറ്റര്‍ജി 1975 ) സലില്‍ദാ ഒരുക്കിയ ജാനേമന്‍ ജാനേമന്‍ (ആശാ ഭോസ്ലെയ്ക്കൊപ്പം) യേശുദാസിനെ രായ്ക്കുരാമാനം ഹിന്ദി സംഗീത പ്രേമികള്‍ക്കിടയില്‍ പ്രശസ്തനാക്കുന്നു. ആനന്ദ്‌ മഹലിലെ ഗാനങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്തത് മെഹബൂബ് സ്റ്റുഡിയോയിലെ റോബിന്‍ ചാറ്റര്‍ജി ആയിരുന്നെങ്കില്‍, ജാനേമന്‍ പിറന്നു വീണത് ഫേമസ് സ്റ്റുഡിയോവിലാണ്. റെക്കോര്‍ഡിസ്റ്റ് പ്രശസ്തനായ മിനു ഖത്രക്കും. അമോല്‍ പലേക്കറും വിദ്യാസിന്ഹയും മുഖ്യവേഷങ്ങള്‍ കൈകാര്യം ചെയ്ത ച്ചോട്ടി സി ബാത്തില്‍ ഈ ഗാനരംഗം `സിനിമയ്ക്കുള്ളിലെ സിനിമ‍'യുടെ ഭാഗമായിരുന്നു - പാടി അഭിനയിച്ചത് ധര്‍മേന്ദ്ര - ഹേമമാലിനിമാരും ‍. യേശുദാസ്- സലില്‍ ചൌധരി സഖ്യത്തിന്റെ മാജിക് മലയാളത്തോളം പ്രകടമായില്ല ഹിന്ദിയില്‍ എന്നത് ശ്രദ്ധേയമാണ്. ബോളിവുഡില്‍ സലില്‍ ദായ്ക്ക് അപ്പോഴേക്കും അവസരങ്ങള്‍ കുറഞ്ഞു തുടങ്ങി എന്നതാവാം കാരണം. എങ്കിലും തന്റെ ഹംസഗാനമായ സ്വാമി വിവേകാനന്ദയില്‍ (1998 ) പ്രധാന ഗാനങ്ങള്‍ എല്ലാം യേശുദാസിന് തന്നെ നല്‍കി അദ്ദേഹം. ബിനാ പ്രേം ധീരജ് നഹി, ചലോ മന്‍, നഹി സൂരജ് നഹി ജ്യോതി, ഓ സന്യാസി (ആശ ഭോസ്ലെയ്ക്കൊപ്പം) എന്നിവ ശ്രദ്ധേയമായിരുന്നു.
ചിത്ചോര്‍. യേശുദാസിന്റെ സംഗീത ജീവിതത്തില്‍ വഴിത്തിരിവായ ഈ ചിത്രം പുറത്തു വന്നത് 1976 ലാണ്. രവിന്ദ്ര ജയ്‌നുമായുള്ള യേശുദാസിന്റെ ആത്മബന്ധത്തിന് തുടക്കമിട്ടതും ഈ ചിത്രം തന്നെ. ``ആനന്ദ് മഹലിന് വേണ്ടി റെക്കോര്‍ഡ്‌ ചെയ്ത ചില ശ്ലോകങ്ങളാണ് യേശുവിന്റെ സ്വരത്തില്‍ ഞാന്‍ ആദ്യം കേട്ടത്. ബസു ഭട്ടാചാര്യ തന്നെയാണ് അവയുടെ റെക്കോര്‍ഡ്‌ എന്നെ കേള്പ്പിച്ചതെനാണ് ഓര്‍മ്മ. വിസ്മയകരമായ ഒരു അനുഭവമായിരുന്നു അത്. ദൈവികത്വമുള്ള ശബ്ദം. രാജശ്രീ പ്രൊഡക്ഷന്‍സ് അടുത്ത ചിത്രത്തിന് വേണ്ടി പുതിയൊരു ഗായകനെ തേടുന്ന സമയമായിരുന്നു. താരാചന്ദ് ബാര്‍ജാത്യയുടെ മകന്‍ രാജ്കുമാറിനോട് ഞാന്‍ യേശുദാസിനെ കുറിച്ച് പറഞ്ഞു. എല്ലാം എന്റെ തീരുമാനത്തിന് വിട്ടു തരികയാണ് അദ്ദേഹം ചെയ്തത്. ച്ചോട്ടി സി ബാത്തില്‍ നേരത്തെ യേശുദാസിന്റെ ശബ്ദം ഉപയോഗിച്ചിരുന്ന ബസു ചാറ്റര്‍ജിക്കും ഇല്ലായിരുന്നു മറിച്ചൊരു അഭിപ്രായം '' ജയ്‌ന്‍ പറഞ്ഞു.
രവീന്ദ്ര ജയ്‌ന്‍ എഴുതി ഈണമിട്ട് ഫേമസ് സ്റ്റുഡിയോയിലെ സൌണ്ട് എന്‍ജിനീയര്‍ ബന്‍സാലി ആലേഖനം ചെയ്ത ചിത്ചോറിലെ ഗാനങ്ങള്‍ ഒന്നൊഴിയാതെ ഇന്ത്യ ഏറ്റുപാടിയത് പില്‍ക്കാല ചരിത്രം : ഗോരി തേരാ ഗാവ് ബഡാ പ്യാരാ, ആജ്‌ സെ പഹലേ എന്നീ സോളോകള്‍ക്ക് പുറമേ ഹേമലതയ്ക്കൊപ്പം ജബ് ദീപ് ജലേ ആനാ, തുജോ മേരെ സുര്‍ മേ എന്നീ യുഗ്മഗാനങ്ങളും... ഇവയില്‍ ഏതു പാട്ടാണ് നമുക്ക് മറക്കാനാവുക? ഗോരി തേരാ ഗാവ് ബഡാ എന്ന ഗാനം യേശുദാസിന് ഏറ്റവും മികച്ച പിന്നണി ഗായകനുള്ള 1977 ലെ ദേശീയ അവാര്‍ഡും നേടിക്കൊടുത്തു. അമോല്‍ പലേക്കറും സരീനാ വഹാബും മുഖ്യ റോളുകളില്‍ പ്രത്യക്ഷപ്പെട്ട ചിത്ചോറിന്റെ ബോക്സ്‌ ഓഫിസ് വിജയത്തില്‍ യേശുദാസിന്റെ ഗാനങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ലായിരുന്നു. ഹിന്ദി വാണിജ്യ സിനിമയുടെ രാജ പാതയിലേക്ക് എന്നിട്ടും ഈ തെന്നിന്ത്യന്‍ ഗായകന് സ്ഥാനക്കയറ്റം ലഭിച്ചില്ല എന്നതാണ് വിരോധാഭാസം. യേശുദാസിന്റെ ശബ്ദം തേടി വന്നതേറെയും സമാന്തര - മധ്യവര്‍ത്തി സിനിമാക്കാര്‍ ആയിരുന്നു. ഋഷികേശ് മുഖര്‍ജി (ആലാപ്), ബസു ചാറ്റര്‍ജീ (സ്വാമി, സഫേദ് ജൂട്ട്), ബസു ഭട്ടാചാര്യ (ഗൃഹ പ്രവേശ്‌), സായ് പരന്ജ്പൈ (ചശ്മേ ബദ്ദൂര്‍), തപന്‍ സിന്‍ഹ (സഫേദ് ഹാഥി), ഹിരെന്‍ നാഥ് (സുനയനാ), കനക് മിശ്ര (സാവന്‍ കോ ആനേ ദോ), ശശിലാല്‍ നായര്‍ (ബഹു കി ആവാസ് ), തുടങ്ങിയവര്‍. ആ ഗാനങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച നടന്മാരുടെ കാര്യത്തിലും ഉണ്ട് ഈ സവിശേഷത: രാകേഷ് റോഷന്‍ (തും ഇത് നി സുന്ദര്‍ ഹോ), നസീറുദ്ദീന്‍ ഷാ (സുനയനാ ആജ്‌ ഇന്‍ നസാരോം), അമോല്‍ പലേക്കര്‍ (ഗാവോ മേരെ മന്‍) , വിക്രം (കാ കരൂ സജ്നീ), ശേഖര്‍ കപൂര്‍ (മാനാ ഹോ തും), നവീന്‍ നിശ്ചല്‍ (ചാര്‍ ദിന്‍ കി സിന്ദഗി), അരുണ്‍ ഗോവില്‍ (തുജെ ദേഖ് കര്‍ ), രാജ് കിരണ്‍ (ഏക്‌ ബുട്ട് സേ), വിനോദ് മെഹ്റ (ദില്‍ കെ ടുക്കടെ).... ബച്ചന് വേണ്ടി

ഋഷികേശ് മുക്കര്ജീ സംവിധാനം ചെയ്ത `ആലാപ്' യേശുദാസിന് വലിയൊരു ബ്രേക്ക്‌ ആകേണ്ട ചിത്രമായിരുന്നു. അമിതാഭ് ബച്ചനും രേഖയും അഭിനയിച്ച ഈ പടത്തിനു വേണ്ടി ജയദേവ് സൃഷ്ടിച്ച ശാസ്ത്രീയരാഗാധിഷ്ടിതമായ ഗാനങ്ങള്‍ ഓര്‍മ്മയില്ലേ?: ചാന്ദ് അകേല, കോയി ഗാതാ മേ സോ ജാതാ, മാതാ സരസ്വതി (മധുറാണി , ദില്‍രാജ് കൌര്‍ എന്നിവര്‍ക്കൊപ്പം). ചെമ്മീനിന്റെ എഡിറ്റിംഗ് ജോലി നിര്‍വഹിക്കാന്‍ ചെന്നൈയില്‍ എത്തിയ കാലത്താണ് ഋഷികേശ് മുക്കര്‍ജി യേശുദാസിന്റെ ശബ്ദത്തില്‍ ആകൃഷ്ടനാകുന്നത്. ``അമിതാബിന്റെ പിതാവും കവിയുമായ ഹരിവംശ് റായി ബച്ചന്‍ എഴുതിയ ഒരു ഗാനം -- കോയി ഗാതാ മേ സോ ജാതാ -- പാടാന്‍ കഴിഞ്ഞു എന്നതാണ് ആലാപ് എനിക്ക് തന്ന സൌഭാഗ്യങ്ങളില്‍ ഒന്ന്..'' യേശുദാസ് പറയുന്നു. ``റെക്കോര്‍ഡിംഗ് സമയത്ത് അദ്ദേഹവും ഉണ്ടായിരുന്നു സ്റ്റുഡിയോയില്‍. അമിതാഭിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും ആ സിനിമയുടെ റിലീസിന് മുന്‍പ് നടത്തിയ പാര്‍ട്ടിയില്‍ വച്ചാണ്. അന്ന് സക്കീര്‍ ഹുസൈന്റെ തബലയുടെ അകമ്പടിയോടെ ഞാന്‍ ചില പാട്ടുകള്‍ പാടിയത് ഓര്‍ക്കുന്നു.''

ആലാപ് ബോക്സ് ഓഫിസില്‍ വിജയിച്ചിരുന്നെങ്കില്‍ തൊട്ടുപിന്നാലെ വന്ന പടങ്ങളിലും യേശുദാസിന്റെ ശബ്ദത്തിനൊത്തു ചുണ്ടനക്കാന്‍ അമിതാഭ് തയ്യാറായേനെ എന്ന് പ്രമുഖ സംഗീത ചരിത്രകാരന്‍ രാജു ഭരതനെ പോലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷെ ബോളിവുഡില്‍ കഴിവിനേക്കാള്‍ `രാശി'യ്ക്ക് വില കല്‍പ്പിക്കുന്നവരുടെ സുവര്‍ണകാലം എത്തിക്കഴിഞ്ഞിരുന്നു. മന്‍മോഹന്‍ ദേശായി - അമിതാഭ് - ലക്ഷ്മികാന്ത് പ്യാരേലാല്‍ സംഘത്തിന്റെ കൂറ്റന്‍ നിഴലില്‍ അപ്രത്യക്ഷമാകാനായിരുന്നു ഇക്കാലത്ത് ഉയര്‍ന്നുവന്ന പല പ്രതിഭകളുടെയും വിധി. മലയാളത്തിലും തമിഴിലും കൈ നിറയെ ഗാനങ്ങള്‍ ഉണ്ടായിരുന്നു യേശുദാസിനാകട്ടെ ഈ പന്തയത്തിന്റെ ഭാഗമാകാന്‍ സമയവും ഉണ്ടായിരുന്നില്ല.

യേശുദാസിന്റെ പ്രതിഭ ഹിന്ദി സിനിമ പൂര്‍ണമായി പ്രയോജനപ്പെടുതിയിട്ടില്ല എന്ന് വിശ്വസിക്കുന്നവരില്‍ പ്രശസ്ത സംഗീത സംവിധായിക ഉഷാഖന്നയും ഉണ്ട്. ``മൂടല്‍ മഞ്ഞ് എന്ന മലയാള സിനിമയില്‍ പാടാന്‍ മുംബൈയില്‍ എത്തിയപ്പോഴാണ് ഞാന്‍ ദാസിനെ ആദ്യം കണ്ടത്. എന്നെങ്കിലും ആ ശബ്ദം ഹിന്ദിയില്‍ ഉപയോഗിക്കണമെന്ന് അന്നേ ഞാന്‍ തീരുമാനിച്ചിരുന്നു.'' ഉഷ ഓര്‍ക്കുന്നു. ദാദയിലെ ദില്‍ കെ ടുക്കടെയ്ക്ക് പുറമേ സാജന്‍ ബിനാ സുഹാഗനിലും (അനുരാധ പോഡ് വാളിനോപ്പം മധുബന്‍ ഖുശ്ബൂ ദേതാ ഹേ ), മസ്ദൂര്‍ സിന്ദാബാദിലും, സോനേ കെ ദില്‍ ലോഹെ കെ രാതിലും യേശുദാസിന് മികച്ച അവസരങ്ങള്‍ നല്‍കി, ഈ സംഗീത സംവിധായിക. കുറച്ചു പടങ്ങള്‍ മാത്രം ചെയ്തു വിസ്മൃതിയില്‍ ഒടുങ്ങിയ രാജ്കമല്‍ ആണ് യേശുദാസില്‍ ഇഷ്ടഗായകനെ കണ്ടെത്തിയ മറ്റൊരു സംഗീത സംവിധായകന്‍. സാവന്‍ കോ ആനേ ദോ, ചശ്മേ ബദ്ദൂര്‍ എന്നീ ചിത്രങ്ങളില്‍ നാം കേട്ട മധുര ഗാനങ്ങളുടെ ശില്പി രാജ്കമല്‍ ആണെന്നറിയുന്നവര്‍ ചുരുങ്ങും. ചാന്ദ് ജൈസേ മുഖ്ഡേ പേ, തെരേ ബീനാ സൂനാ, തെരേ തസ് വീര്‍ കോ സീനേ സെ ലഗാ, തുജെ ദേഖ്കര്‍ തുടങ്ങി തുടങ്ങി ഏഴോളം പാട്ടുകള്‍ സാവന്‍ കോ ആനേ ദോയില്‍ രാജ്കമലിനു വേണ്ടി ദാസ് പാടി. ചശ്മേ ബദ്ദൂര്‍ (1981 ) എന്ന ചിത്രത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ദീപ്തി നാവലിന്റെ വിടര്‍ന്ന കണ്ണുകള്‍ക്കൊപ്പം ഓര്‍മ്മയില്‍ വന്നുനിറയുന്ന രണ്ടു ഗാനങ്ങളുണ്ട് : യേശുദാസും ഹേമന്ദി ശുക്ലയും ചേര്‍ന്ന് പാടിയ കഹാം സെ ആയെ ബദ് രാ , കാലി ഘോഡി ദ്വാര്‍ ഘടി...

ചടുലവും ശബ്ദമുഖരിതവുമായ സംഗീത സംവിധാന ശൈലിക്ക് പേര് കേട്ട ബപ്പി ലാഹിരിയുടെ ഏറ്റവും മികച്ച മെലഡികള്‍ പലതും നാം കേട്ടത് യേശുദാസിന്റെ സ്വരത്തിലാണ്. മാനാ ഹോ തും (ടൂട്ടെ ഖിലോനെ), ധീരേ ധീരേ സുബഹ് ഹുയീ (ഹയ്സിയത് ), ശാം രംഗ് രംഗാരെ (അപ്നെ പരായെ), ചാര്‍ ദിന്‍ കി സിന്ദഗി (ഏക്‌ ബാര്‍ കഹോ) , സിദ് നാ കരോ (ലാഹു കെ ദോ രംഗ് ) എന്നീ പാട്ടുകള്‍ ഓര്‍ക്കുക. കല്യാണ്‍ജി - ആനന്ദ്ജി (അദാലത്തിലെ ദോ ദിന്‍ കി ജവാനി ), രാജേഷ്‌ റോഷന്‍ (സ്വാമിയിലെ കാ കരൂ സജ്നീ, ചരണ്‍ദാസിലെ ഹാ ദേഖ് ലോ ) , ഹേമന്ത് കുമാര്‍ (ദോ ലഡ്കെ ദോനോ ഖഡ്കെ യിലെ കിസേ ഖബര്‍ ), ഖയ്യാം (ത്രിശൂലിലെ ആപ് കി മഹ്കീ ഹുയീ, മോഹബ്ബത് ബഡെ കാം കി ചീസ് ഹേ, ബാവ് രയിലെ അബ് ചരാഗോം കാ ) ശ്യാമള്‍ മിത്ര (സഫേദ് ജൂട്ടിലെ നീലെ അംബര്‍ കെ തലേ), സോനിക് ഓമി (ദോ ചെഹരയിലെ പ്രീത് കി രാത്), മനാസ് മുഖര്‍ജി (ലുബ്നയിലെ യൂ ഭി ഹോത്താ ഹേ), ബസു- മനോഹരി (ബിന്‍ ബാപ് കാ ബേട്ടായിലെ ദോനോ കെ ദില്‍), ആനന്ദ്‌-മിലിന്ദ് (ദായരയിലെ പല്‍ക്കോം കെ ചല്‍തേ), ആര്‍ ഡി ബര്‍മന്‍ (അലഗ് അലഗിലെ രാം റഹിം മേ ) എ ആര്‍ റഹ്മാന്‍ (ദൌഡിലെ ഓ ബാവര )ഇളയരാജ (സദ്മയിലെ സുര്മയീ അഖിയോ മേ) തുടങ്ങി ആശാ ഭോസ്ലേയുടെ മകന്‍ ഹേമന്ത് ഭോസ്ലെ വരെ (ജാദു ടോണയിലെ ആയീനെ കുച് തോ ബതാ ) യേശുദാസിന്റെ സ്വരമാധുരിയില്‍ നിന്ന് ഹിറ്റുകള്‍ മിനഞ്ഞവര്‍.
കടമ്പകള്‍ നിരവധി
യേശുദാസിന്റെ ഉച്ചാരണത്തെയും ആലാപനപാടവത്തെയും മുന്‍വിധിയോടെ നോക്കിക്കണ്ടവര്‍ 1970 - 80 കാലഘട്ടത്തില്‍ മുംബൈ സിനിമാലോകത്ത് കുറവല്ലായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട് അക്കാലത്തെ പല സഹപ്രവര്‍ത്തകരും. ചിലരെങ്കിലും അന്നത്തെ സമീപനത്തില്‍ പിന്നീട് പശ്ചാത്തപിച്ചു കേട്ടിട്ടുമുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ക്രീന്‍ വാരികയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ രാജേഷ് രോഷന്‍ പങ്കുവച്ച അനുഭവം ഓര്‍ക്കുന്നു. സ്വാമിയിലെ കാ കരൂം സജ്നീ എന്ന ഗാനത്തെ ചുറ്റിപ്പറ്റിയാണത്. ബഡെ ഗുലാം അലി ഖാനെ പോലുള്ള മഹാ സംഗീതജ്ഞര്‍ ശബ്ദം നല്‍കി അനശ്വരമാക്കിയ ആ ക്ലാസിക് തുമ്രി യേശുദാസിന്റെ കയ്യില്‍ സുരക്ഷിതമായിരിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു രാജേഷിന്. ഹിന്ദി വാക്കുകളുടെ ഉച്ചാരണത്തിലും തൃപ്തി പോര. സംവിധായകന്‍ ബസു ചാറ്റര്‍ജിയുടെ നിര്‍ബന്ധപ്രകാരമാണ് ഒടുവില്‍ ദാസിനെ കൊണ്ട് ആ ഗാനം പാടിക്കാന്‍ അദ്ദേഹം തയ്യാറായത്. ``ലാഘവത്തോടെ കാണാവുന്ന പാട്ടല്ല അത്. പക്ഷെ സ്റ്റുഡിയോയില്‍ ഉണ്ടായിരുന്ന ഞങ്ങളെ എല്ലാവരെയും വിസ്മയിപ്പിച്ചു കൊണ്ട് യേശുദാസ് അത് ഗംഭീരമായി പാടി. റെക്കോര്‍ഡിംഗ് കഴിഞ്ഞു നിമിഷങ്ങളോളം പരിപൂര്‍ണ നിശബ്ദതയായിരുന്നു സ്റ്റുഡിയോയില്‍.'' രാജേഷ് പറഞ്ഞു. ശാസ്ത്രീയ അടിത്തറയുള്ള ഇത്തരം ഗാനങ്ങള്‍ സിനിമയില്‍ നിന്ന് അപ്രത്യക്ഷമായതോടെ യേശുദാസിനെ പോലുള്ള ഗായകരുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കാം എന്ന് സൂചിപ്പിക്കുന്നു, രവീന്ദ്ര ജയ്‌ന്‍.


വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്കെതിരെ - അവര്‍ ദക്ഷിണേന്ത്യക്കാര്‍ ആണെങ്കില്‍ വിശേഷിച്ചും-- കരുക്കള്‍ നീക്കിയ ഒരു ലോബിയുടെ സാന്നിധ്യം ബോളിവുഡില്‍ യേശുദാസിന്റെ വളര്‍ച്ചയ്ക്ക് വിഘാതമായി എന്ന് വിശ്വസിക്കുന്നവരും കുറവല്ല. ``കഴിവുള്ള പാട്ടുകാരെ ഒറ്റപ്പെടുത്തുന്ന പ്രവണത അന്നും ഇന്നും ഹിന്ദി സിനിമയില്‍ ഉണ്ട്,'' എക്കാലത്തെയും ജനപ്രിയ ചിത്രമായ ബോബിയില്‍ പാടിയ പാട്ടുകള്‍ എല്ലാം സൂപ്പര്‍ ഹിറ്റാക്കി മാറ്റിയിട്ടും ബോളിവുഡിന്റെ പുറമ്പോക്കില്‍ ഒതുങ്ങിപ്പോയ ശൈലേന്ദ്ര സിംഗ് തറപ്പിച്ചു പറയുന്നു. ``യേശുദാസും ഞാനും ഒക്കെ രംഗത്ത്‌ വരുന്ന കാലത്ത് ഒരു കോക്കസ് ആണ് ഹിന്ദി സിനിമ ഭരിച്ചിരുന്നത്. ചില സംഗീത സംവിധായകരുടെയും ഗായകരുടെയും ചൊല്‍പ്പടിയില്‍ ആയിരുന്നു സംഗീത രംഗം. ഒരു പാട്ട് ഹിറ്റായാല്‍ സ്വയം അറിയാതെ തന്നെ നാം അവരുടെ ശത്രുവായി മാറും. ഉച്ചാരണത്തിലെ ചില്ലറ പോരായ്മകളെ പോലും മറക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന സുന്ദരശബ്ദം കൈമുതലായി ഉണ്ടായിട്ടും യേശു പുറത്തായിപ്പോയത് അത് കൊണ്ടാണ്.''

പക്ഷെ പലരും കരുതുന്നപോലെ, ആ കോക്കസുമായി അന്നത്തെ തിരക്കേറിയ ഗായകന്‍ കിഷോര്‍ കുമാറിന് ബന്ധമുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നില്ല ഹിന്ദി സിനിമാവേദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബോംബെ ചന്ദ്രന്‍. ``അത് വെറും പ്രചരണം മാത്രമായിരുന്നു. കിഷോര്‍ ദാസേട്ടന് നേരെ വെടിയുണ്ട ഉതിര്‍ത്തു എന്ന് വരെ കിംവദന്തികള്‍ പരന്നിട്ടുണ്ട്. ആരാണ് അതിനു പിന്നില്‍ എന്നറിയില്ല. സത്യത്തില്‍ കിഷോര്‍ദായുമായി നല്ല സൌഹൃദമായിരുന്നു ദാസേട്ടന്. ഞങ്ങള്‍ രണ്ടുപേരെയും വീട്ടില്‍ വിളിച്ചു സല്ക്കരിച്ചിട്ടൊക്കെ ഉണ്ട് കിഷോര്‍ കുമാര്‍. മാത്രമല്ല തരംഗനിസരി സ്കൂളിന്റെ ധനശേഖരണാര്‍ഥം കേരളത്തില്‍ വന്നു ദാസെട്ടനോപ്പം ഗാനമേളകള്‍ അവതരിപ്പിക്കാനും തയ്യാറായി അദ്ദേഹം..'' ഗാനമേളകള്‍ക്കായുള്ള സുദീര്‍ഘമായ വിദേശപര്യടനങ്ങള്‍‍, തരംഗിണി സ്റ്റുഡിയോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു ഇടയ്ക്കിടെ വേണ്ടിവന്ന കേരള യാത്രകള്‍ -- ഇതൊക്കെ ഹിന്ദിയില്‍ യേശുദാസിന് അവസരങ്ങള്‍ കുറയാന്‍ കാരണമായിട്ടുണ്ടാകാം. തേടിവന്ന എത്രയോ മികച്ച അവസരങ്ങള്‍ അതുമൂലം കൈവിട്ടു പോയി. അത് മറ്റു പല ഗായകര്‍ക്കും അനുഗ്രഹമാകുകയും ചെയ്തുവെന്ന് ചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു: ``പ്രേംരോഗ് എന്നാ സിനിമയില്‍ എല്ലാ പാട്ടും ദാസേട്ടന്‍ പാടണം എന്നായിരുന്നു സംവിധായകന്‍ രാജ് കപൂറിന്റെ ആഗ്രഹം. പക്ഷെ ആ സമയത്ത് ദാസേട്ടന്‍ ഗാനമേളകളുമായി അമേരിക്കയിലാണ്. അന്ന് അവസരങ്ങള്‍ തേടി നടക്കുകയായിരുന്ന ഒരു ഗായകനെ കൊണ്ട് ആ പാട്ടുകള്‍ ട്രാക്ക് പാടിച്ചു അവര്‍ കാത്തിരുന്നു. അപ്രതീക്ഷിതമായി വിദേശ പര്യടനം നീണ്ടു പോയതോടെ പാട്ടുകള്‍ മറ്റാരെയെങ്കിലും കൊണ്ട് പാടിക്കാതെ നിവൃത്തിയില്ലെന്ന് വന്നു. ട്രാക്ക് പാടിയ ഗായകന്റെ ശബ്ദം തന്നെ പടത്തില്‍ നിലനിര്‍ത്താന്‍ രാജ്കപൂര്‍ തീരുമാനിച്ചത് അങ്ങനെയാണ്. ആ പാട്ടുകാരന് സംഗീത ജീവിതത്തില്‍ പ്രേംരോഗ് ഒരു വലിയ ബ്രേക്ക്‌ ആയി മാറുകയും ചെയ്തു.'' യേശുദാസിന്റെ തിരക്ക് മൂലം ഭാഗ്യം കൈവന്ന ആ ഗായകന്‍ ഇന്ന് ഇന്ത്യയില്‍ എങ്ങും പ്രശസ്തനാണ് -- സുരേഷ് വാഡ്ക്കര്‍. ``എന്നെ സംബന്ധിച്ച് മാതൃഭാഷയില്‍ പാടുക എന്നത് തന്നെ ആയിരുന്നു മുഖ്യം,'' യേശുദാസിന്റെ വാക്കുകള്‍. `` അര്‍ഥം ഉള്‍ക്കൊണ്ടു പാടിയാലേ ഏതു പാട്ടിനും ആത്മാവുണ്ടാവൂ എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. ഹിന്ദി സിനിമയില്‍ സജീവമാകണമെങ്കില്‍ സ്ഥിരമായി മുംബൈയില്‍ നിന്നേ പറ്റൂ . അങ്ങനെ നിന്നിരുന്നെങ്കില്‍ എന്നെ സ്നേഹിക്കുന്ന മലയാളികളോട് എനിക്ക് നീതി പുലര്‍ത്താന്‍ കഴിയാതെ പോയേനേ.'' ഈ തിരക്കിനിടയിലും ഇബ്രാഹിം എന്ന ഹൈദരാബാദി ഗുരുവിന്റെ കീഴില്‍ ഉര്‍ദു അഭ്യസിക്കാന്‍ യേശുദാസ് സമയം കണ്ടെത്തി എന്നത് പലര്‍ക്കും അറിയാത്ത കാര്യം. ``ഉര്‍ദുവിന്റെ സ്വാധീനമുള്ള ഭാഷയാണ്‌ ഹിന്ദി. ഉച്ചാരണത്തില്‍ തന്നെ പ്രാദേശികമായ വ്യത്യാസങ്ങളുണ്ട്. മഹാരാഷ്ട്രയിലെ ഹിന്ദിയല്ല യു പി യിലേത്. അതിലും വ്യത്യസ്തമാണ് ബീഹാറികളുടെ ഹിന്ദി.'' രാജേഷ് ഖന്ന നിര്‍മിച്ചു കമാല്‍ അമ്രോഹി സംവിധാനം ചെയ്യാനിരുന്ന മജ്നൂ എന്ന സിനിമയുടെ റെക്കോര്‍ഡിംഗിനിടെ ചില ഉര്‍ദു വാക്കുകളുടെ ഉച്ചാരണത്തെ ചൊല്ലി സംഗീത സംവിധായകന്‍ ഖയ്യാമുമായി ഉണ്ടായ അഭിപ്രായവ്യത്യാസം ദാസ്‌ ഓര്‍ക്കുന്നു. കവിയായ കമല്‍ അമ്രോഹിയും ലതാജിയും ഒരു വശത്ത്‌; ഖയാം സാഹിബ് മറുവശത്തും. ഭാഷ അറിയുന്നവരുടെ കാര്യം ഇതാണെങ്കില്‍ അറിയാത്തവരെ എങ്ങനെ കുറ്റപ്പെടുത്താനാകും? ``എല്ലാവര്ക്കും അവരവരുടെതായ ഹിന്ദി ഉണ്ടല്ലോ, ആ നിലയ്ക്ക് എന്തുകൊണ്ട് ഒരു മലയാളി ഹിന്ദിയും ഉണ്ടായിക്കൂടാ എന്നായിരുന്നു എന്റെ ചോദ്യം. നിര്‍ദോഷമായ ഒരു കമന്റ് ആയിരുന്നെങ്കിയം ഖയ്യാം സാഹിബിനു രുചിചില്ലെന്നു തോന്നുന്നു.'' പക്ഷെ ഹിന്ദിയില്‍ യേശുദാസ് പാടിയ ഏറ്റവും മികച്ച ഗാനങ്ങളില്‍ ഒന്ന് ഖയ്യാമിന്റെ സൃഷ്ടിയാണ്: ബാവ് രയിലെ അബ് ചരാഗോം കാ. ഒപ്പം പാടിയത് ലതാ മങ്കേഷ്കര്‍. യഷ് ചോപ്രയുടെ ബഹുതാര ചിത്രമായ ത്രിശൂലില്‍ കിഷോര്‍, ലത, യേശുദാസ് എന്നിവര്‍ ചേര്‍ന്ന് പാടിയ മോഹബ്ബത് ബഡെ കം കീ ചീസ് ഹേ എന്ന ഹിറ്റ്‌ ഗാനം ചിട്ടപ്പെടുത്തിയതും ഖയ്യാം തന്നെ. ആശാ ഭോസ്ലെ, ഉഷാ മങ്കേഷ്കര്‍, ഹേമലത, അനുരാധ പോഡ്വാള്‍, പ്രീതി സാഗര്‍, ചന്ദ്രാണി മുഖര്‍ജി, സുലക്ഷണ പണ്ഡിറ്റ്‌, കവിതാ കൃഷ്ണമൂര്‍ത്തി, കഞ്ചന്‍, ഹേമന്ദി ശുക്ല, ബന്ശ്രീ സെന്‍ഗുപ്ത, മധുറാണി, ദില്‍രാജ് കൌര്‍, സാധനാ സര്‍ഗം തുടങ്ങി വിവിധ തലമുറകളില്‍ പെട്ട ഗായികമാരോടൊപ്പം യുഗ്മഗാനങ്ങളില്‍ പങ്കാളിയായിട്ടുണ്ടെങ്കിലും ലതാജിയോടൊപ്പം ആദ്യമായി പാടിയതിന്റെ `ത്രില്‍' ഒന്ന് വേറെ തന്നെ എന്ന് പറയും യേശുദാസ്. ``മൈക്രോഫോണിനു മുന്നില്‍ നിന്നപ്പോള്‍ ഓര്‍മ്മ വന്നത് കുട്ടിക്കാലമാണ്. എന്റെ വീട്ടില്‍ നിന്നു തോപ്പുംപടി സെന്റ്‌ സെബാസ്ത്യന്‍സ് സ്കൂളിലേക്കുള്ള വഴിയില്‍ അന്ന് ഒരു ചെറിയ ചായക്കടയുണ്ട്. കടയില്‍ പഴയൊരു ഗ്രാമഫോണും. ലതാജിയുടെ വലിയൊരു ആരാധകന്‍ ആയിരിക്കണം കടയുടമസ്ഥന്‍. സ്കൂളിലേക്കുള്ള ഓട്ടത്തിനിടെ കടയ്ക്കു മുന്നിലെത്തിയാല്‍ എല്ലാ ദിവസവും കേള്‍ക്കുക ഒരേ പാട്ട് തന്നെ: ചുപ് ഗയാ കൊയീരെ ദൂര്‍ സെ പുകാര്‍ കെ ....ചമ്പാകലി എന്ന ചിത്രത്തിന് വേണ്ടി ഹേമന്ത് കുമാറിന്റെ സംഗീതത്തില്‍ ലതാജി പാടിയ മനോഹര ഗാനം.
``ഭാഷ മനസ്സിലായില്ലെങ്കിലും ശബ്ദത്തിന്റെ മാന്ത്രികശക്തി കൊണ്ടാവണം, പാട്ടുകേട്ട് ഞാന്‍ റോഡരികില്‍ അങ്ങനെ തരിച്ചു നിന്നുപോകും. റെക്കോര്‍ഡ്‌ മാറ്റി വെക്കുന്ന പതിവൊന്നുമില്ല കടക്കാരന്. പാടിതീര്‍ന്നാല്‍ പിന്നെയും അതെ പാട്ട് തന്നെ കേള്‍ക്കാം. എന്നും നാലഞ്ചു പ്രാവശ്യം ചുപ് ഗയാ കോയി രേ കേട്ട് സ്കൂളില്‍ എത്തുമ്പോഴേക്കും ബെല്ലടിച്ചിട്ടുണ്ടാകും. വൈകിയെത്തിയതിനു ടീച്ചറുടെ അടി ഉറപ്പ്....''
ആരാധനാപാത്രമായ മുഹമ്മദ്‌ റഫിയ്ക്കൊപ്പം പാടാനുള്ള അവസരം കൈവിട്ടു പോയതാണ് തന്റെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നെന്നു യേശുദാസ് പറയുന്നു. രവീന്ദ്ര ജയ്‌നിന്റെ വീട്ടില്‍ വച്ച് ഇരുവരും ചേര്‍ന്ന് പാട്ട് പരിശീലിക്കുക വരെ ചെയ്തതാണ്. ദാസിന് പകരം റഫിക്കൊപ്പം ഒടുവില്‍ അത് പാടി റെക്കോര്‍ഡ്‌ ചെയ്തത് മന്നാഡേ ആണെന്ന് മാത്രം. ``റഫി സാഹിബുമായി ശബ്ദസാമ്യം ഉള്ളത് കൊണ്ടാണത്രേ യുഗ്മഗാനത്തില്‍ നിന്ന് അവര്‍ എന്നെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. അതിലപ്പുറം ഒരു അംഗീകാരമുണ്ടോ?'' യേശുദാസ് ചിരിക്കുന്നു.
ദേവാസുരം സിനിമയിലൂടെ `ലജന്ററി' പരിവേഷം ലഭിച്ച മുല്ലശ്ശേരി രാജുവേട്ടന്റെ കട്ടിലിന്റെ ഓരത്തിരുന്ന് യേശുദാസ് സുഹാനി രാത് ഡല്‍ ചുകി എന്ന ഗാനം മൂളുന്നത് വിസ്മയത്തോടെ കേട്ടിരുന്ന കോഴിക്കോടന്‍ കാലമാണ് ഓര്‍മ്മ വന്നത് . പാതിയിലേറെ തളര്‍ന്ന ശരീരത്തിന്റെ പരാധീനതകള്‍ മുഴുവന്‍ മറന്ന് ആത്മസുഹൃത്തിന്റെ സ്വരമാധുരിയില്‍ മുഴുകി കിടക്കുന്ന രാജുവേട്ടന്‍. പിന്നെയും റഫിയുടെ ഗാനങ്ങള്‍ പാടി യേശുദാസ്. ``കുട്ടിക്കാലത്ത് ഇതൊക്കെ കേട്ടു പഠിച്ചു പാടുമ്പോള്‍ റഫി സാഹിബിനെ ഒന്ന് കാണാന്‍ പറ്റുമെന്ന് പോലും സങ്കല്‍പിച്ചിട്ടില്ല.'' ആത്മഗതം പോലെ ഗാനഗന്ധര്‍വന്‍ പറഞ്ഞു.

No comments: