Thursday, September 8, 2011

ജീനിയസ്സുകളുടെ കഥകഴിക്കുന്നത് എങ്ങിനെ?

Johnson Ravi Menon

Thursday, August 18, 2011

ഒരു മഴപ്പക്ഷിയുടെ പാട്ട്

Vasanth Desai

Wednesday, July 27, 2011

പാട്ടിന്റെ ആകാശത്ത് ഒരു ഈറൻമേഘം

Eeran Megam

Tuesday, March 22, 2011

ജബ് ദീപ് ജലേ ആനാ

മുംബൈ ഷണ്മുഖാനന്ദ ഹാളിലെ നിറഞ്ഞ സദസ്സിനു മുന്നില്‍ നിസ്സഹായനായി യേശുദാസ്. പ്രശ്നം ഗുരുതരമാണ്. ഫിലിംഫെയര്‍ അവാര്‍ഡ് നേടിയ തന്റെ ഗാനത്തിന് വേദിയില്‍ അകമ്പടി നല്‍കാന്‍ ആളില്ല. തൊട്ടു മുന്‍പത്തെ പാട്ട് കഴിഞ്ഞയുടന്‍ പൊടിയും തട്ടി സ്ഥലം വിട്ടതാണ് ഓര്‍ക്കസ്ട്രക്കാര്‍‍. പശ്ചാത്തല സംഗീതമില്ല്ലാതെ അത്രയും വലിയൊരു വേദിയില്‍ പാടുന്നതെങ്ങനെ? അന്നനുഭവിച്ച ഏകാന്തത പോലൊന്ന് ഒരു വേദിയിലും അതിനു മുന്‍പോ പിന്‍പോ അനുഭവിച്ചിട്ടുണ്ടാവില്ല യേശുദാസ്.

ഓര്‍ക്കസ്ട്ര അംഗങ്ങള്‍ക്ക് അവരുടെതായ ന്യായമുണ്ട്. ആ വര്‍ഷത്തെ മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് നേടിയ ലക്ഷ്മികാന്ത് - പ്യാരേലാലിന്റെ സ്ഥിരം വാദ്യോപകരണ വിദഗ്ദരാണവര്‍. സ്വന്തം പാട്ടുകള്‍ക്ക് അകമ്പടി സേവിച്ചാല്‍ മതി എന്നാണു എല്‍ - പി (ലക്ഷ്മികാന്ത് പ്യാരേലാല്‍) അവര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. യേശുദാസിന് മികച്ച ഗായകനുള്ള അവാര്‍ഡ്‌ ലഭിച്ചത് ഉഷാ ഖന്നയുടെ ഈണത്തിലുള്ള ``ദില്‍ കെ ടുക്ക്ടെ'' എന്ന പാട്ടിനാണെന്നിരിക്കേ, അകമ്പടിയ്ക്ക് എല്‍ - പിയുടെ ട്രൂപ്പിനെ എങ്ങനെ പ്രതീക്ഷിക്കാനാകും? അവാര്‍ഡ് ഗാനം വേദിയില്‍ അവതരിപ്പിക്കണമെങ്കില്‍ ഗായകന്‍ സ്വന്തം ഓര്‍ക്കസ്ട്രക്കാരെ തരപ്പെടുത്തിക്കൊള്ളണം. ഇല്ലെങ്കില്‍ ഓര്‍ക്കസ്ട്രയില്ലാതെ പാടാം.

``വളരെ ഏറെ ആത്മസംഘര്‍ഷം അനുഭവിച്ച നിമിഷങ്ങളായിരുന്നു അത്''-- യേശുദാസ് ഓര്‍ക്കുന്നു. ``ഓര്‍ക്കസ്ട്രയുടെ കാര്യം ആരും എന്നെ അറിയിച്ചിരുന്നില്ല. ആ ഘട്ടത്തില്‍ ഞാന്‍ എവിടെ ചെന്ന് അകമ്പടിക്കാരെ സംഘടിപ്പിക്കാന്‍? വേദിയില്‍ പകച്ചു നിന്ന എന്നോട് സ്ഥലത്തുണ്ടായിരുന്ന ഒരു തബലിസ്ടിനു അലിവു തോന്നിയെന്ന് തോന്നുന്നു. ഞാന്‍ നിങ്ങള്ക്ക് വേണ്ടി വായിക്കാന്‍ തയ്യാറാണ് എന്ന് പറഞ്ഞു അയാള്‍ സ്റേജില്‍ കയറി വന്നപ്പോഴാണ് എന്റെ ശ്വാസം നേരെ വീണത്‌. അവാര്‍ഡ് ഗാനം പാടാനുള്ള ആഗ്രഹം ഞാന്‍ നേരത്തെ ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. പകരം കുറച്ചു നാള്‍ മുന്‍പ് മാത്രം സിനിമക്ക് വേണ്ടി റെക്കോര്‍ഡ്‌ ചെയ്ത, എനിക്കേറെ ഇഷ്ടപ്പെട്ട ഒരു പാട്ട് എല്ലാം മറന്നു ഞാന്‍ പാടി: ഷഡജ്നെ പായാ യേ വര്‍ദാന്‍ ....പശ്ചാത്തലത്തില്‍ തബലയുടെ താളം മാത്രം...''

അന്നത്തെ ഫിലിം ഫെയര്‍ അവാര്‍ഡ്‌ നിശയുടെ മുഖ്യ ആകര്‍ഷണം, ഉപകരണ ബാഹുല്യമില്ലാതെ യേശുദാസ് പാടിയ ആ ഗാനം ആയിരുന്നുവെന്നു സാക്ഷ്യപ്പെടുത്തുന്നു , സദസ്സില്‍ ഉണ്ടായിരുന്നു ദാസിന്റെ ഉറ്റ സുഹൃത്ത് ബോംബെ ചന്ദ്രന്‍. സൂചി വീണാല്‍ കേള്‍ക്കാവുന്ന നിശബ്ദതയായിരുന്നു ഹാളില്‍‍. പാട്ട് പാടിത്തീര്‍ന്നപ്പോള്‍ ഉയര്‍ന്ന കാതടപ്പിക്കുന്ന ഹര്‍ഷാരവം ചന്ദ്രന്‍ മറന്നിട്ടില്ല.

വര്ഷം 1980 ആണെന്നോര്‍ക്കണം. ദേശീയ അവാര്‍ഡിനെക്കാള്‍ മുംബൈ സിനിമാലോകം വിലമതിക്കുന്ന ഫിലിം ഫെയര്‍ അവാര്‍ഡ്‌ ഒരു തെന്നിന്ത്യന്‍ ഗായകനെ, അതും മലയാളിയെ, നടാടെ തേടി എത്തുകയായിരുന്നു. മുന്‍പ് രണ്ടു തവണ അവാര്‍ഡിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിട്ടുണ്ട് യേശുദാസ് -- 1977 ലും (ചിത്ചോറിലെ ഗോരി തേരാ ഗാവ് ബഡാ ‍), 78 ലും ( സ്വാമിയിലെ കാ കരൂം സജ്നീ ). ആദ്യ വര്ഷം `കഭീ കഭീ' എന്ന ഗാനത്തിലൂടെ മുകേഷും രണ്ടാം വര്ഷം `ക്യാ ഹുവാ തേരാ വാദാ'യിലൂടെ മുഹമ്മദ്‌ റഫിയുമാണ്‌ ജേതാക്കളായത്. 1979 ല്‍ റഫിയേയും മുകേഷിനെയും പിന്നിലാക്കി കിഷോര്‍ കുമാര്‍ (ഡോണ്‍ ) അവാര്‍ഡ് നേടുന്നു. അതും കഴിഞ്ഞാണ് യേശുദാസിന്റെ ഊഴം. ‌അന്ന് പിന്നിലായിപ്പോയത് ചില്ലറക്കാരല്ല --‌ അമിതാഭ് ബച്ചന്‍ (മേരെ പാസ് ആവോ - മിസ്റ്റര്‍ നട്ട് വര്‍ലാല്‍), കിഷോര്‍ കുമാര്‍ (ഏക്‌ രാസ്താ ഹേ സിന്ദഗി - കാലാ പഥര്‍), റഫി ( ചലോരേ ഡോലി - ജാനി ദുശ്മന്‍) , നിതിന്‍ മുകേഷ് ( ആജാരേ മേരെ ദില്‍ഭര്‍ - നൂരി). ആ വര്ഷം നോമിനേഷന്‍ ലഭിച്ചവയില്‍ യേശുദാസിന്റെ രണ്ടു പാട്ടുകള്‍ ഉണ്ടായിരുന്നു എന്ന് കൂടി അറിയുക -- ദാദയിലെ ദില്‍ കെ ടുക്ക്ടെയ്ക്ക് പുറമേ സുനയനാ ആജ് ഇന്‍ നസാരോം കോ തും ദേഖോ (സുനയനാ).

ഇന്ത്യ മുഴുവന്‍ ഏറ്റുപാടിയ, ഇന്നും മൂളിനടക്കുന്ന, ഗാനങ്ങള്‍ ഏറെ സമ്മാനിച്ചിട്ടും എന്തുകൊണ്ട് യേശുദാസ് ബോളിവുഡിന്റെ മുഖ്യധാരയില്‍ നിന്ന് അകന്നുപോയി? പലരും ആരോപിക്കുന്നതുപോലെ ഹിന്ദി ഉച്ചാരണത്തിലെ പാകപ്പിഴകള്‍ മാത്രമായിരുന്നോ അതിനു പിന്നില്‍? ``ആണെന്ന് ഞാന്‍ കരുതുന്നില്ല''-- യേശുദാസിന്റെ ഗന്ധര്‍വ നാദത്തില്‍ നിന്ന് ഹിന്ദിയില്‍ ഏറ്റവും കൂടുതല്‍ ഹിറ്റുകള്‍ മിനഞ്ഞെടുത്ത സംഗീത സംവിധായകന്‍ രവീന്ദ്ര ജയ്‌ന്‍ പറയുന്നു. ``യേശുദാസ് എന്ന അസാമാന്യ പ്രതിഭാശാലിയായ ഗായകനെ ഉള്‍ക്കൊള്ളാന്‍ അന്നത്തെ ഹിന്ദി സിനിമാ സംഗീതം പൂര്‍ണ്ണമായി സജ്ജമായിരുന്നില്ല എന്നതാണ് സത്യം. ദാസിന്റെ സംഗീത ജ്ഞാനത്തിന്റെയും ശബ്ദത്തിന്റെയും അനന്ത സാധ്യതകള്‍ ബുദ്ധിപൂര്‍വ്വം പ്രയോജനപ്പെടുത്താന്‍ ഇവിടത്തെ പ്രമുഖ സംഗീത സംവിധായകര്‍ക്ക് കഴിയാതെ പോയി. പരസ്പരം മനസ്സിലാക്കാനും ആദരിക്കാനും കഴിഞ്ഞിടത്താണ് ഞങ്ങളുടെ കൂട്ടുകെട്ടിന്റെ വിജയം. പണ്ഡിറ്റ്‌ യേശുദാസ് എന്നാണു ഞാന്‍ അദ്ദേഹത്തെ വിളിക്കുക. ആ സ്നേഹം അദ്ദേഹം തിരിച്ചു തന്നിട്ടുമുണ്ട്. ''

ഉത്തരേന്ത്യക്കാരനെ പോലെ യേശുദാസ് ഹിന്ദി സംസാരിക്കണം എന്ന് നിര്‍ബന്ധം പിടിക്കാനാവില്ലെന്നു കൂട്ടിച്ചേര്‍ക്കുന്നു, രവീന്ദ്ര ജയ്‌ന്‍‍. ``ഗായകന്റെ ഉച്ചാരണം പിഴവറ്റതാണെന്ന് ഉറപ്പു വരുത്തേണ്ടത് ഗാനരചയിതാവിന്റെയും സംഗീത സംവിധായകന്റെയും കൂടി ചുമതലയാണ്. കവികൂടിയായ എനിക്ക് ഹിന്ദി, ഉര്‍ദു പദങ്ങളുടെ ഉച്ചാരണത്തെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. എന്റെ പാട്ടുകളില്‍ യേശു ഒരു വാക്ക് പോലും വികലമായി ഉച്ചരിച്ചിട്ടില്ലെന്ന് എനിക്ക് പറയാനാകും. ഓരോ വാക്കിന്റെയും അര്‍ത്ഥവും ആശയവും മനസ്സിലാക്കി മാത്രമേ അദ്ദേഹം പാടാറുള്ളൂ . സംശയമുണ്ടെങ്കില്‍ ചിത്ചോറിലെ ജബ് ദീപ് ജലേ ആനാ, സുനയനയിലെ ആംസൂ ഭി ഹേ, നയ്യയിലെ ഓ ഗൊരിയാരെ, മാന്‍ അഭിമാനിലെ ഏക്‌ ബുത് സേ മൊഹബ്ബത് കര്‍കെ, ദുല്‍ഹന്‍ വഹീ ജോ പിയാ മാന്‍ ഭായെയിലെ ഖുശിയാ ഹേ ഖുശിയാ , താന്സനിലെ ഷഡജ്നെ പായാ... ഇതൊക്കെ ഒന്ന് കേട്ട് നോക്കൂ..''
വെല്ലുവിളിയായ ഗാനം

അവസാനം പറഞ്ഞ പാട്ടിനോട് പറഞ്ഞറിയിക്കാനാവാത്ത ഒരു വൈകാരിക ബന്ധം തന്നെ ഉണ്ട് ഗായകനും ഗാനശില്പിക്കും. പുറത്തിറങ്ങാതെ പോയ താന്‍സന്‍ എന്ന ചിത്രത്തിന് വേണ്ടി 1979 ല്‍ റെക്കോര്‍ഡ്‌ ചെയ്തതാണ് 13 മിനുട്ടോളം ദൈര്‍ഘ്യമുളള ആ അര്‍ദ്ധശാസ്ത്രീയ ഗാനം. വൈവിധ്യമാര്‍ന്ന രാഗപഥങ്ങളിലൂടെ (ബിലാവല്‍, കാഫി, ഭൈരവ്, യമന്‍ കല്യാണ്‍, ഖമാജ്, അസാവരി, ബഹാര്‍, ദര്‍ബാരി...), മന്ദ്ര- മധ്യ- താര സ്ഥായികളിലൂടെ പ്രവചനാതീതമായി ഒഴുകിപ്പോകുന്നു അത്. അത്രത്തോളം വെല്ലുവിളി ഉയര്‍ത്തിയ മറ്റൊരു സൃഷ്ടിയുമില്ല യേശുദാസിന്റെയും രവീന്ദ്ര ജയ്‌നിന്റെയും സംഗീത ജീവിതത്തില്‍. മുഹമ്മദ്‌ റഫി എന്ന ഇതിഹാസതുല്യനായ ഗായകന്‍ പോലും ഏറ്റെടുക്കാന്‍ മടിച്ച ദൌത്യമാണ് യേശുദാസ് ഏറ്റെടുത്തു വിജയിപ്പിച്ചത് എന്ന് ഓര്‍മ്മിപ്പിക്കുന്നു ജയ്‌ന്‍.

കനക് മിശ്രയുടെ സംവിധാനത്തില്‍ സഞ്ജീവ് കുമാറും രേഖയും അഭിനയിക്കാനിരുന്ന പടമാണ് താന്‍സന്‍. അക്ബറിന്റെ ആസ്ഥാന സംഗീതജ്ഞനായ മിയാന്‍ താന്‍സന്റെ കഥ മുന്‍പും സിനിമയായിട്ടുണ്ട് - 1943 ലും 1962 ലും. ഖേംചന്ദ് പ്രകാശ് സംഗീതം പകര്‍ന്ന ആദ്യ ചിത്രത്തില്‍ സൈഗാള്‍ ആയിരുന്നു താന്‍സന്റെ ശരീരവും ശാരീരവും. (ദിയാ ജലാവോ ജഗമഗ് ജഗമഗ് ഓര്‍ക്കുക) രണ്ടു പതിറ്റാണ്ടിനു ശേഷം വന്ന സംഗീത് സമ്രാട്ട് താന്സനില്‍ എസ് എന്‍ ത്രിപാഠി ഈണമിട്ട സുന്ദരഗാനങ്ങള്‍ നാം കേട്ടു. മുകേഷ് പാടിയ, സോഹനി രാഗത്തിന്റെ തീവ്രവിഷാദഭാവം മുഴുവന്‍ ആവാഹിച്ച `ജൂമ്തി ചലി ഹവാ' ഓര്‍മ്മയില്ലേ? അതിന്‌ രണ്ടു വര്ഷം മുന്‍പ് മുഗള്‍ -എ- അസമില്‍ താന്‍സന് ശബ്ദം നല്‍കാന്‍ നൗഷാദ് കണ്ടെത്തിയത് സാക്ഷാല്‍ ഉസ്താദ് ബഡെ ഗുലാം അലി ഖാനെയായിരുന്നു; ബൈജു ബാവരയില്‍ അമീര്‍ഖാന്‍ സാഹിബിനെയും. ആ സുവര്‍ണ്ണ നിരയിലേക്കാണ് യേശുദാസ് കടന്നു ചെന്നത്.
താന്സനിലെ മുഖ്യ ആകര്‍ഷണമാകേണ്ടിയിരുന്ന ഷഡജ്നെ പായാ എന്ന രാഗമാലിക റഫി സാഹിബ് പാടണം എന്നായിരുന്നു സംവിധായകന്റെ ആഗ്രഹമെന്ന് രവീന്ദ്ര ജയ്‌ന്‍ പറയുന്നു. ട്രാക്ക് കേള്‍പ്പിച്ചപ്പോള്‍ റഫിയുടെ പ്രതികരണം ഇപ്പോഴും ഓര്‍മ്മയുണ്ട് : `മാസ്റ്റര്‍ജീ, താങ്കള്‍ അല്പം വൈകിപ്പോയി. ഈ പാട്ട് ഇനി ഏഴു ജന്മമെടുത്താലും മുഹമ്മദ്‌ റഫിയ്ക്ക് പാടാന്‍ പറ്റില്ല.' റഫി എന്ന മഹാനായ കലാകാരന്റെ കളങ്കമില്ലാത്ത മനസ്സ് ആ ഏറ്റുപറച്ചിലില്‍ ഉണ്ടായിരുന്നു. മന്നാഡേയെ കൊണ്ട് പാടിക്കാം എന്ന് നിര്‍ദേശം വന്നെങ്കിലും, ഒടുവില്‍ ആ പാട്ട് യേശുവിനെ തന്നെ തേടി ചെന്നു-- ഒരു നിയോഗം പോലെ.'' രവീന്ദ്ര ജയ്‌ന്‍ ചിരിക്കുന്നു.
മെഹബൂബ് സ്റ്റുഡിയോവില്‍ നടന്ന റെക്കോര്‍ഡിംഗിനെ ചരിത്ര സംഭവം എന്ന് വിശേഷിപ്പിക്കും ജയ്‌ന്‍‍. ``യേശുദാസിന്റെ ശബ്ദത്തിന്റെ വലിയ ഒരു ആരാധകന്‍ ആയിരുന്ന റോബിന്‍ ചാറ്റര്‍ജി ആണ് സൌണ്ട് എന്‍ജിനീയര്‍. ചെന്നൈയില്‍ നിന്നുള്ള വീണ, മൃദംഗം ആര്ട്ടിസ്റ്റകള്‍ ഉള്‍പ്പെട്ട വിപുലമായ ഓര്‍ക്കസ്ട്ര പിന്നണിയില്‍‍. രണ്ടു ദിവസമാണ് പാട്ട് റെക്കോര്‍ഡ്‌ ചെയാന്‍ വേണ്ടി വന്നത്. ഒരു നിമിഷം പോലും വിശ്രമിക്കാതെ , ജലപാനം പോലും ഉപേക്ഷിച്ചു കൊണ്ടുള്ള യഥാര്‍ത്ഥ യജ്ഞം. 59 ടേക്കുകള്‍ക്ക് ശേഷം മൂന്നാം ദിവസം പുലര്ച്ചയോടെ റെക്കോര്‍ഡിംഗ് തീരുമ്പോള്‍ ഞാനും യേശുവും തളര്‍ന്നിരുന്നു. പക്ഷെ ആ തളര്ച്ചയ്ക്ക് പോലും ഉണ്ടായിരുന്നു ഒരു സുഖം..''

ആയുസ്സില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന അത്തരമൊരു ക്ലാസിക് ഗാനം `പാഴായി' പ്പോയതിന്റെ ദുഃഖം ഇന്നും മനസ്സില്‍ കൊണ്ടുനടക്കുന്നു രവീന്ദ്ര ജയ്‌ന്‍ . പാട്ടിന്റെ റെക്കോര്‍ഡ്‌ പുറത്തിറങ്ങിയെങ്കിലും പടം വെളിച്ചം കണ്ടില്ല. മൂന്നു പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവില്‍, സ്വന്തം സൃഷ്ടിക്കു ശാപമോക്ഷം ലഭിച്ചേക്കുമെന്ന നേരിയ പ്രതീക്ഷ അദ്ദേഹത്തിനുണ്ട് . പഴയ താന്‍സന്‍ പ്രൊജക്റ്റ്‌ അഭിഷേക് ബച്ചന്‍ - ഐശ്വര്യാ റായി ടീമിനെ വച്ച് പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമം നടക്കുന്നു. സൂരജ് ബര്‍ജാത്യ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന പടത്തിന്റെ സംഗീത സംവിധായകന്‍ രവീന്ദ്ര ജയ്‌ന്‍ തന്നെ. `` ഷഡജ്നെ പായാ, അഖിയന്‍ സെ പിയാ കോ എന്നിവ ഉള്‍പ്പെടെ പഴയ താന്‍സന് വേണ്ടി യേശു റെക്കോര്‍ഡ്‌ ചെയ്ത മൂന്നു പാട്ടും പുതിയ സിനിമയില്‍ ചേര്‍ക്കാനാണ് എന്റെ തീരുമാനം. .'' ജയ്‌ന്‍പറയുന്നു.

രവീന്ദ്ര ജയ്‌ന്‍ കഴിഞ്ഞാല്‍ ഉഷാ ഖന്ന, സലില്‍ ചൌധരി, രാജ്കമല്‍, ബപ്പി ലാഹിരി എന്നിവരാണ് ബോളിവുഡില്‍ യേശുദാസിന്റെ പ്രതിഭ ഏറ്റവും പ്രയോജനപ്പെടുത്തിയ സംഗീത സംവിധായകര്‍. മുഖം തിരിച്ചു നിന്നവരും ഉണ്ടായിരുന്നു -- ഏറെയും വന്‍കിട ബാനറുകളുടെ വക്താക്കള്‍. ലക്ഷ്മികാന്ത് പ്യാരേലാലിനു വേണ്ടി ഒരു പാട്ട് പാടാന്‍ പോയ കഥ യേശുദാസ് തന്നെ വിവരിച്ചുകേട്ടത് ഇങ്ങനെ: ``ഹിന്ദിയിലെ തിരക്കുള്ള സംഗീത സംവിധായകരാണ് അന്നവര്‍. പക്ഷെ എന്തോ എന്നെ പാടിക്കാന്‍ താല്പര്യം ഇല്ലായിരുന്നു എന്ന് തോന്നുന്നു. കരുതിക്കൂട്ടി റെക്കോര്‍ഡിംഗ് ‌ മാറ്റിവച്ചു കൊണ്ടിരുന്നു അവര്‍. നാളെ നാളെ എന്ന പല്ലവി കേട്ട് മടുത്തപ്പോള്‍ സംവിധായകനോട് ചെന്നു കാര്യം പറയുകയല്ലാതെ വേറെ വഴിയില്ലായിരുന്നു. അദ്ദേഹം ഇടപെട്ട ശേഷമാണ് എന്നെ റിഹേഴ്സലിന് വിളിക്കുന്നത്‌. ചെന്നപ്പോള്‍ അതിലും വലിയ പ്രശ്നം. ഞാന്‍ പാടരുതെന്ന് നിര്‍ബന്ധമുള്ള പോലെയാണ് അവര്‍ പാട്ട് പഠിപ്പിച്ചു തരുന്നത്. പരിഹാസ്യമായ രീതിയില്‍. എത്ര പാടിയാലും അവര്‍ക്ക് തൃപ്തിയാവില്ല. ഒടുവില്‍ എനിക്കും ക്ഷമ നശിച്ചു. എങ്ങനെയൊക്കെയോ പാട്ട് പാടിത്തീര്‍ത്ത് സ്ഥലം വിടുകയായിരുന്നു ഞാന്‍. മറക്കാന്‍ ആഗ്രഹിക്കുന്ന അനുഭവം...''തമിഴില്‍ ഹിറ്റായിരുന്ന വരുമയിന്‍ നിറം ശിവപ്പിന്റെ ഹിന്ദി റീമേയ്ക്ക് ``സരാ സി സിന്ദഗി'' (1983 - സംവിധാനം ബാലചന്ദര്‍ ) ആണ് ലക്ഷ്മികാന്ത് പ്യാരെലാലിനു വേണ്ടി യേശുദാസ് ആദ്യം പാടിയ ഹിന്ദി ചിത്രം. ഗാനം: ജിസ് മോത്ത്‌ ആയാ ഹേ. അപൂര്‍വ രാഗങ്ങളുടെ ഹിന്ദി വേര്‍ഷന്‍ ആയ ഏക്‌ നയി പഹേലി (1984 )യിലെ സിന്ദഗി കെ ഇസ് സഫര്‍ മേ ഉള്പ്പെടെ ഒന്ന് രണ്ടു ഗാനങ്ങള്‍ കൂടി ദാസ്‌ എല്‍ -പി സഖ്യത്തിന് വേണ്ടി പാടി -- പില്‍ക്കാലത്ത് പൂനിലാമഴ എന്ന മലയാള ചിത്രത്തിലും. എങ്കിലും സലില്‍ ചൌധരിയോ രവീന്ദ്ര ജയ്‌നോ രാജ്കമലോ ദാസിനു വേണ്ടി ഹിന്ദിയില്‍ സൃഷ്ടിച്ച പാട്ടുകളുമായി താരതമ്യം അര്‍ഹിക്കുന്നില്ല ഇവയൊന്നും.

ആദ്യ റെക്കോര്‍ഡിംഗ്

സലില്‍ ചൌധരിയാണ് ഹിന്ദിയില്‍ ചുവടുറപ്പിക്കാന്‍ യേശുദാസിനെ സഹായിച്ചതെന്നത് സത്യം. പക്ഷെ പലരും കരുതുന്നപോലെ യേശുദാസിനെ ഹിന്ദിയില്‍ ആദ്യം അവതരിപ്പിച്ചത് സലില്‍ ദാ അല്ല. എ എ രാജ് (ആകുല അപ്പാള രാജു) എന്ന സംഗീത സംവിധായകനുള്ളതാണ് ആ ബഹുമതി. ജയ് ജവാന്‍ ജയ് കിസാന്‍ എന്ന ചിത്രത്തിന് വേണ്ടി രാജിന്റെ ഈണത്തില്‍ 1971 ല്‍ പാടിയ ``ദില്‍റൂബാ ക്യാ ഹുവാ''ആണ് ദാസിന്റെ ആദ്യ ഹിന്ദി ഗാനം. ടി രാജേന്ദറിനൊപ്പം ഒരു തലൈ രാഗം എന്ന ചിത്രത്തിലെ ഹിറ്റ്‌ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ രാജ് തെന്നിന്ത്യന്‍ സിനിമയിലെ തിരക്കേറിയ ഹാര്മോണിസ്റ്റ് ആയിരുന്നു ഒരു കാലത്ത്. മൂന്നു തെലുങ്ക് ചിത്രങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട് അദ്ദേഹം. യേശുദാസിന്റെ മാത്രമല്ല എസ്‌ ജാനകിയുടെയും ആദ്യ ഹിന്ദി ചിത്രമായ ജയ് ജവാന്‍ ജയ് കിസാന്‍ പുറത്തു വരികയുണ്ടായില്ല. എങ്കിലും ജെമിനി സ്റ്റുഡിയോവില്‍ വച്ചുള്ള തന്റെ ആദ്യ ഹിന്ദി റെക്കോര്‍ഡിംഗ് യേശുദാസിന്റെ ഓര്‍മ്മയിലുണ്ട്. `` കോടീശ്വരറാവു ആണ് സൌണ്ട് എന്‍ജിനീയര്‍. യാദൃച്ചികമെന്നു പറയാം, മലയാളത്തിലും കന്നടയിലും തെലുങ്കിലും ഒക്കെ എന്റെ ആദ്യ പാട്ടുകള്‍ ആലേഖനം ചെയ്തത് റാവു സാര്‍ തന്നെ ആയിരുന്നു.'' പക്ഷെ ദാസിന്റെ ഹിന്ദി പ്രവേശത്തിന് വഴിയൊരുക്കിയ സംഗീത സംവിധായകനെ ഇന്നാരെങ്കിലും ഓര്‍ക്കുന്നുണ്ടോ എന്ന് സംശയം. ശ്രീ രാഘവേന്ദ്ര സുപ്രഭാതം ഉള്‍പ്പെടെ നിരവധി ഭക്തിഗാന ആല്‍ബങ്ങള്‍ക്കു സംഗീതം പകര്‍ന്ന രാജ് അധികമാരുമറിയാതെ കഥാവശേഷനായത് 2007 ല്‍. ഒരു തലൈ രാഗത്തിലെ ഹിറ്റ് ഗാനങ്ങളുടെ ക്രെഡിറ്റ്‌ പോലും രാജിന് മാധ്യമങ്ങളില്‍ ലഭിക്കാറില്ല എന്നതാണ് വിരോധാഭാസം.
ബസു ഭട്ടാചാര്യ സംവിധാനം ചെയ്ത ആനന്ദ്‌ മഹലിലാണ് പിന്നീട് യേശുദാസ് പാടിയത് . വെളിച്ചം കാണാതെ പോയ ഈ ചിത്രം ഇന്നും ഓര്‍ക്കപ്പെടുന്നത് ദാസിന്റെ ``നി സ ഗ മ പാ'' എന്ന ഒരൊറ്റ ഗാനത്തിന്റെ പേരിലാകും . ആനന്ദ് മഹലിന്റെ ഫൈനല്‍ പ്രിന്റില്‍ അസംതൃപ്തനായിരുന്ന ബസു ഭട്ടാചാര്യ 1979 ല്‍ ആ പടം ഗൃഹപ്രവേശ്‌ എന്ന പേരില്‍ പുനര്‍നിര്മിച്ചപ്പോഴും ഗായകനായി യേശുദാസ് ഉണ്ടായിരുന്നു എന്നതാണ് കൌതുകം: സലില്‍ ദായുടെ ശിഷ്യന്‍ കനുറോയ് ഈണം പകര്‍ന്ന ലോഗോം കെ ഘര്‍ മേ എന്ന പാട്ട് ഓര്‍ക്കുക. `ഒറിജിനല്‍' ചിത്രത്തിലെ നിസഗമപ എന്ന ഗാനത്തിന്റെ സമാന സന്ദര്‍ഭത്തിന് വേണ്ടി ഗുല്‍സാര്‍ രചിച്ച ഗാനം പാടിയത് പക്ഷെ ഭുപീന്ദറും സുലക്ഷണാ പണ്ഡിറ്റും ചേര്‍ന്നാണ് (ബോലിയേ സുരീലി).
ആനന്ദ്‌ മഹലിന് പിന്നാലെ ച്ചോട്ടി സി ബാത്തില്‍ (സംവിധാനം - ബസു ചാറ്റര്‍ജി 1975 ) സലില്‍ദാ ഒരുക്കിയ ജാനേമന്‍ ജാനേമന്‍ (ആശാ ഭോസ്ലെയ്ക്കൊപ്പം) യേശുദാസിനെ രായ്ക്കുരാമാനം ഹിന്ദി സംഗീത പ്രേമികള്‍ക്കിടയില്‍ പ്രശസ്തനാക്കുന്നു. ആനന്ദ്‌ മഹലിലെ ഗാനങ്ങള്‍ റെക്കോര്‍ഡ്‌ ചെയ്തത് മെഹബൂബ് സ്റ്റുഡിയോയിലെ റോബിന്‍ ചാറ്റര്‍ജി ആയിരുന്നെങ്കില്‍, ജാനേമന്‍ പിറന്നു വീണത് ഫേമസ് സ്റ്റുഡിയോവിലാണ്. റെക്കോര്‍ഡിസ്റ്റ് പ്രശസ്തനായ മിനു ഖത്രക്കും. അമോല്‍ പലേക്കറും വിദ്യാസിന്ഹയും മുഖ്യവേഷങ്ങള്‍ കൈകാര്യം ചെയ്ത ച്ചോട്ടി സി ബാത്തില്‍ ഈ ഗാനരംഗം `സിനിമയ്ക്കുള്ളിലെ സിനിമ‍'യുടെ ഭാഗമായിരുന്നു - പാടി അഭിനയിച്ചത് ധര്‍മേന്ദ്ര - ഹേമമാലിനിമാരും ‍. യേശുദാസ്- സലില്‍ ചൌധരി സഖ്യത്തിന്റെ മാജിക് മലയാളത്തോളം പ്രകടമായില്ല ഹിന്ദിയില്‍ എന്നത് ശ്രദ്ധേയമാണ്. ബോളിവുഡില്‍ സലില്‍ ദായ്ക്ക് അപ്പോഴേക്കും അവസരങ്ങള്‍ കുറഞ്ഞു തുടങ്ങി എന്നതാവാം കാരണം. എങ്കിലും തന്റെ ഹംസഗാനമായ സ്വാമി വിവേകാനന്ദയില്‍ (1998 ) പ്രധാന ഗാനങ്ങള്‍ എല്ലാം യേശുദാസിന് തന്നെ നല്‍കി അദ്ദേഹം. ബിനാ പ്രേം ധീരജ് നഹി, ചലോ മന്‍, നഹി സൂരജ് നഹി ജ്യോതി, ഓ സന്യാസി (ആശ ഭോസ്ലെയ്ക്കൊപ്പം) എന്നിവ ശ്രദ്ധേയമായിരുന്നു.
ചിത്ചോര്‍. യേശുദാസിന്റെ സംഗീത ജീവിതത്തില്‍ വഴിത്തിരിവായ ഈ ചിത്രം പുറത്തു വന്നത് 1976 ലാണ്. രവിന്ദ്ര ജയ്‌നുമായുള്ള യേശുദാസിന്റെ ആത്മബന്ധത്തിന് തുടക്കമിട്ടതും ഈ ചിത്രം തന്നെ. ``ആനന്ദ് മഹലിന് വേണ്ടി റെക്കോര്‍ഡ്‌ ചെയ്ത ചില ശ്ലോകങ്ങളാണ് യേശുവിന്റെ സ്വരത്തില്‍ ഞാന്‍ ആദ്യം കേട്ടത്. ബസു ഭട്ടാചാര്യ തന്നെയാണ് അവയുടെ റെക്കോര്‍ഡ്‌ എന്നെ കേള്പ്പിച്ചതെനാണ് ഓര്‍മ്മ. വിസ്മയകരമായ ഒരു അനുഭവമായിരുന്നു അത്. ദൈവികത്വമുള്ള ശബ്ദം. രാജശ്രീ പ്രൊഡക്ഷന്‍സ് അടുത്ത ചിത്രത്തിന് വേണ്ടി പുതിയൊരു ഗായകനെ തേടുന്ന സമയമായിരുന്നു. താരാചന്ദ് ബാര്‍ജാത്യയുടെ മകന്‍ രാജ്കുമാറിനോട് ഞാന്‍ യേശുദാസിനെ കുറിച്ച് പറഞ്ഞു. എല്ലാം എന്റെ തീരുമാനത്തിന് വിട്ടു തരികയാണ് അദ്ദേഹം ചെയ്തത്. ച്ചോട്ടി സി ബാത്തില്‍ നേരത്തെ യേശുദാസിന്റെ ശബ്ദം ഉപയോഗിച്ചിരുന്ന ബസു ചാറ്റര്‍ജിക്കും ഇല്ലായിരുന്നു മറിച്ചൊരു അഭിപ്രായം '' ജയ്‌ന്‍ പറഞ്ഞു.
രവീന്ദ്ര ജയ്‌ന്‍ എഴുതി ഈണമിട്ട് ഫേമസ് സ്റ്റുഡിയോയിലെ സൌണ്ട് എന്‍ജിനീയര്‍ ബന്‍സാലി ആലേഖനം ചെയ്ത ചിത്ചോറിലെ ഗാനങ്ങള്‍ ഒന്നൊഴിയാതെ ഇന്ത്യ ഏറ്റുപാടിയത് പില്‍ക്കാല ചരിത്രം : ഗോരി തേരാ ഗാവ് ബഡാ പ്യാരാ, ആജ്‌ സെ പഹലേ എന്നീ സോളോകള്‍ക്ക് പുറമേ ഹേമലതയ്ക്കൊപ്പം ജബ് ദീപ് ജലേ ആനാ, തുജോ മേരെ സുര്‍ മേ എന്നീ യുഗ്മഗാനങ്ങളും... ഇവയില്‍ ഏതു പാട്ടാണ് നമുക്ക് മറക്കാനാവുക? ഗോരി തേരാ ഗാവ് ബഡാ എന്ന ഗാനം യേശുദാസിന് ഏറ്റവും മികച്ച പിന്നണി ഗായകനുള്ള 1977 ലെ ദേശീയ അവാര്‍ഡും നേടിക്കൊടുത്തു. അമോല്‍ പലേക്കറും സരീനാ വഹാബും മുഖ്യ റോളുകളില്‍ പ്രത്യക്ഷപ്പെട്ട ചിത്ചോറിന്റെ ബോക്സ്‌ ഓഫിസ് വിജയത്തില്‍ യേശുദാസിന്റെ ഗാനങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ലായിരുന്നു. ഹിന്ദി വാണിജ്യ സിനിമയുടെ രാജ പാതയിലേക്ക് എന്നിട്ടും ഈ തെന്നിന്ത്യന്‍ ഗായകന് സ്ഥാനക്കയറ്റം ലഭിച്ചില്ല എന്നതാണ് വിരോധാഭാസം. യേശുദാസിന്റെ ശബ്ദം തേടി വന്നതേറെയും സമാന്തര - മധ്യവര്‍ത്തി സിനിമാക്കാര്‍ ആയിരുന്നു. ഋഷികേശ് മുഖര്‍ജി (ആലാപ്), ബസു ചാറ്റര്‍ജീ (സ്വാമി, സഫേദ് ജൂട്ട്), ബസു ഭട്ടാചാര്യ (ഗൃഹ പ്രവേശ്‌), സായ് പരന്ജ്പൈ (ചശ്മേ ബദ്ദൂര്‍), തപന്‍ സിന്‍ഹ (സഫേദ് ഹാഥി), ഹിരെന്‍ നാഥ് (സുനയനാ), കനക് മിശ്ര (സാവന്‍ കോ ആനേ ദോ), ശശിലാല്‍ നായര്‍ (ബഹു കി ആവാസ് ), തുടങ്ങിയവര്‍. ആ ഗാനങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ച നടന്മാരുടെ കാര്യത്തിലും ഉണ്ട് ഈ സവിശേഷത: രാകേഷ് റോഷന്‍ (തും ഇത് നി സുന്ദര്‍ ഹോ), നസീറുദ്ദീന്‍ ഷാ (സുനയനാ ആജ്‌ ഇന്‍ നസാരോം), അമോല്‍ പലേക്കര്‍ (ഗാവോ മേരെ മന്‍) , വിക്രം (കാ കരൂ സജ്നീ), ശേഖര്‍ കപൂര്‍ (മാനാ ഹോ തും), നവീന്‍ നിശ്ചല്‍ (ചാര്‍ ദിന്‍ കി സിന്ദഗി), അരുണ്‍ ഗോവില്‍ (തുജെ ദേഖ് കര്‍ ), രാജ് കിരണ്‍ (ഏക്‌ ബുട്ട് സേ), വിനോദ് മെഹ്റ (ദില്‍ കെ ടുക്കടെ).... ബച്ചന് വേണ്ടി

ഋഷികേശ് മുക്കര്ജീ സംവിധാനം ചെയ്ത `ആലാപ്' യേശുദാസിന് വലിയൊരു ബ്രേക്ക്‌ ആകേണ്ട ചിത്രമായിരുന്നു. അമിതാഭ് ബച്ചനും രേഖയും അഭിനയിച്ച ഈ പടത്തിനു വേണ്ടി ജയദേവ് സൃഷ്ടിച്ച ശാസ്ത്രീയരാഗാധിഷ്ടിതമായ ഗാനങ്ങള്‍ ഓര്‍മ്മയില്ലേ?: ചാന്ദ് അകേല, കോയി ഗാതാ മേ സോ ജാതാ, മാതാ സരസ്വതി (മധുറാണി , ദില്‍രാജ് കൌര്‍ എന്നിവര്‍ക്കൊപ്പം). ചെമ്മീനിന്റെ എഡിറ്റിംഗ് ജോലി നിര്‍വഹിക്കാന്‍ ചെന്നൈയില്‍ എത്തിയ കാലത്താണ് ഋഷികേശ് മുക്കര്‍ജി യേശുദാസിന്റെ ശബ്ദത്തില്‍ ആകൃഷ്ടനാകുന്നത്. ``അമിതാബിന്റെ പിതാവും കവിയുമായ ഹരിവംശ് റായി ബച്ചന്‍ എഴുതിയ ഒരു ഗാനം -- കോയി ഗാതാ മേ സോ ജാതാ -- പാടാന്‍ കഴിഞ്ഞു എന്നതാണ് ആലാപ് എനിക്ക് തന്ന സൌഭാഗ്യങ്ങളില്‍ ഒന്ന്..'' യേശുദാസ് പറയുന്നു. ``റെക്കോര്‍ഡിംഗ് സമയത്ത് അദ്ദേഹവും ഉണ്ടായിരുന്നു സ്റ്റുഡിയോയില്‍. അമിതാഭിനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും ആ സിനിമയുടെ റിലീസിന് മുന്‍പ് നടത്തിയ പാര്‍ട്ടിയില്‍ വച്ചാണ്. അന്ന് സക്കീര്‍ ഹുസൈന്റെ തബലയുടെ അകമ്പടിയോടെ ഞാന്‍ ചില പാട്ടുകള്‍ പാടിയത് ഓര്‍ക്കുന്നു.''

ആലാപ് ബോക്സ് ഓഫിസില്‍ വിജയിച്ചിരുന്നെങ്കില്‍ തൊട്ടുപിന്നാലെ വന്ന പടങ്ങളിലും യേശുദാസിന്റെ ശബ്ദത്തിനൊത്തു ചുണ്ടനക്കാന്‍ അമിതാഭ് തയ്യാറായേനെ എന്ന് പ്രമുഖ സംഗീത ചരിത്രകാരന്‍ രാജു ഭരതനെ പോലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷെ ബോളിവുഡില്‍ കഴിവിനേക്കാള്‍ `രാശി'യ്ക്ക് വില കല്‍പ്പിക്കുന്നവരുടെ സുവര്‍ണകാലം എത്തിക്കഴിഞ്ഞിരുന്നു. മന്‍മോഹന്‍ ദേശായി - അമിതാഭ് - ലക്ഷ്മികാന്ത് പ്യാരേലാല്‍ സംഘത്തിന്റെ കൂറ്റന്‍ നിഴലില്‍ അപ്രത്യക്ഷമാകാനായിരുന്നു ഇക്കാലത്ത് ഉയര്‍ന്നുവന്ന പല പ്രതിഭകളുടെയും വിധി. മലയാളത്തിലും തമിഴിലും കൈ നിറയെ ഗാനങ്ങള്‍ ഉണ്ടായിരുന്നു യേശുദാസിനാകട്ടെ ഈ പന്തയത്തിന്റെ ഭാഗമാകാന്‍ സമയവും ഉണ്ടായിരുന്നില്ല.

യേശുദാസിന്റെ പ്രതിഭ ഹിന്ദി സിനിമ പൂര്‍ണമായി പ്രയോജനപ്പെടുതിയിട്ടില്ല എന്ന് വിശ്വസിക്കുന്നവരില്‍ പ്രശസ്ത സംഗീത സംവിധായിക ഉഷാഖന്നയും ഉണ്ട്. ``മൂടല്‍ മഞ്ഞ് എന്ന മലയാള സിനിമയില്‍ പാടാന്‍ മുംബൈയില്‍ എത്തിയപ്പോഴാണ് ഞാന്‍ ദാസിനെ ആദ്യം കണ്ടത്. എന്നെങ്കിലും ആ ശബ്ദം ഹിന്ദിയില്‍ ഉപയോഗിക്കണമെന്ന് അന്നേ ഞാന്‍ തീരുമാനിച്ചിരുന്നു.'' ഉഷ ഓര്‍ക്കുന്നു. ദാദയിലെ ദില്‍ കെ ടുക്കടെയ്ക്ക് പുറമേ സാജന്‍ ബിനാ സുഹാഗനിലും (അനുരാധ പോഡ് വാളിനോപ്പം മധുബന്‍ ഖുശ്ബൂ ദേതാ ഹേ ), മസ്ദൂര്‍ സിന്ദാബാദിലും, സോനേ കെ ദില്‍ ലോഹെ കെ രാതിലും യേശുദാസിന് മികച്ച അവസരങ്ങള്‍ നല്‍കി, ഈ സംഗീത സംവിധായിക. കുറച്ചു പടങ്ങള്‍ മാത്രം ചെയ്തു വിസ്മൃതിയില്‍ ഒടുങ്ങിയ രാജ്കമല്‍ ആണ് യേശുദാസില്‍ ഇഷ്ടഗായകനെ കണ്ടെത്തിയ മറ്റൊരു സംഗീത സംവിധായകന്‍. സാവന്‍ കോ ആനേ ദോ, ചശ്മേ ബദ്ദൂര്‍ എന്നീ ചിത്രങ്ങളില്‍ നാം കേട്ട മധുര ഗാനങ്ങളുടെ ശില്പി രാജ്കമല്‍ ആണെന്നറിയുന്നവര്‍ ചുരുങ്ങും. ചാന്ദ് ജൈസേ മുഖ്ഡേ പേ, തെരേ ബീനാ സൂനാ, തെരേ തസ് വീര്‍ കോ സീനേ സെ ലഗാ, തുജെ ദേഖ്കര്‍ തുടങ്ങി തുടങ്ങി ഏഴോളം പാട്ടുകള്‍ സാവന്‍ കോ ആനേ ദോയില്‍ രാജ്കമലിനു വേണ്ടി ദാസ് പാടി. ചശ്മേ ബദ്ദൂര്‍ (1981 ) എന്ന ചിത്രത്തെ കുറിച്ചോര്‍ക്കുമ്പോള്‍ ദീപ്തി നാവലിന്റെ വിടര്‍ന്ന കണ്ണുകള്‍ക്കൊപ്പം ഓര്‍മ്മയില്‍ വന്നുനിറയുന്ന രണ്ടു ഗാനങ്ങളുണ്ട് : യേശുദാസും ഹേമന്ദി ശുക്ലയും ചേര്‍ന്ന് പാടിയ കഹാം സെ ആയെ ബദ് രാ , കാലി ഘോഡി ദ്വാര്‍ ഘടി...

ചടുലവും ശബ്ദമുഖരിതവുമായ സംഗീത സംവിധാന ശൈലിക്ക് പേര് കേട്ട ബപ്പി ലാഹിരിയുടെ ഏറ്റവും മികച്ച മെലഡികള്‍ പലതും നാം കേട്ടത് യേശുദാസിന്റെ സ്വരത്തിലാണ്. മാനാ ഹോ തും (ടൂട്ടെ ഖിലോനെ), ധീരേ ധീരേ സുബഹ് ഹുയീ (ഹയ്സിയത് ), ശാം രംഗ് രംഗാരെ (അപ്നെ പരായെ), ചാര്‍ ദിന്‍ കി സിന്ദഗി (ഏക്‌ ബാര്‍ കഹോ) , സിദ് നാ കരോ (ലാഹു കെ ദോ രംഗ് ) എന്നീ പാട്ടുകള്‍ ഓര്‍ക്കുക. കല്യാണ്‍ജി - ആനന്ദ്ജി (അദാലത്തിലെ ദോ ദിന്‍ കി ജവാനി ), രാജേഷ്‌ റോഷന്‍ (സ്വാമിയിലെ കാ കരൂ സജ്നീ, ചരണ്‍ദാസിലെ ഹാ ദേഖ് ലോ ) , ഹേമന്ത് കുമാര്‍ (ദോ ലഡ്കെ ദോനോ ഖഡ്കെ യിലെ കിസേ ഖബര്‍ ), ഖയ്യാം (ത്രിശൂലിലെ ആപ് കി മഹ്കീ ഹുയീ, മോഹബ്ബത് ബഡെ കാം കി ചീസ് ഹേ, ബാവ് രയിലെ അബ് ചരാഗോം കാ ) ശ്യാമള്‍ മിത്ര (സഫേദ് ജൂട്ടിലെ നീലെ അംബര്‍ കെ തലേ), സോനിക് ഓമി (ദോ ചെഹരയിലെ പ്രീത് കി രാത്), മനാസ് മുഖര്‍ജി (ലുബ്നയിലെ യൂ ഭി ഹോത്താ ഹേ), ബസു- മനോഹരി (ബിന്‍ ബാപ് കാ ബേട്ടായിലെ ദോനോ കെ ദില്‍), ആനന്ദ്‌-മിലിന്ദ് (ദായരയിലെ പല്‍ക്കോം കെ ചല്‍തേ), ആര്‍ ഡി ബര്‍മന്‍ (അലഗ് അലഗിലെ രാം റഹിം മേ ) എ ആര്‍ റഹ്മാന്‍ (ദൌഡിലെ ഓ ബാവര )ഇളയരാജ (സദ്മയിലെ സുര്മയീ അഖിയോ മേ) തുടങ്ങി ആശാ ഭോസ്ലേയുടെ മകന്‍ ഹേമന്ത് ഭോസ്ലെ വരെ (ജാദു ടോണയിലെ ആയീനെ കുച് തോ ബതാ ) യേശുദാസിന്റെ സ്വരമാധുരിയില്‍ നിന്ന് ഹിറ്റുകള്‍ മിനഞ്ഞവര്‍.
കടമ്പകള്‍ നിരവധി
യേശുദാസിന്റെ ഉച്ചാരണത്തെയും ആലാപനപാടവത്തെയും മുന്‍വിധിയോടെ നോക്കിക്കണ്ടവര്‍ 1970 - 80 കാലഘട്ടത്തില്‍ മുംബൈ സിനിമാലോകത്ത് കുറവല്ലായിരുന്നു എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ട് അക്കാലത്തെ പല സഹപ്രവര്‍ത്തകരും. ചിലരെങ്കിലും അന്നത്തെ സമീപനത്തില്‍ പിന്നീട് പശ്ചാത്തപിച്ചു കേട്ടിട്ടുമുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് സ്ക്രീന്‍ വാരികയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ രാജേഷ് രോഷന്‍ പങ്കുവച്ച അനുഭവം ഓര്‍ക്കുന്നു. സ്വാമിയിലെ കാ കരൂം സജ്നീ എന്ന ഗാനത്തെ ചുറ്റിപ്പറ്റിയാണത്. ബഡെ ഗുലാം അലി ഖാനെ പോലുള്ള മഹാ സംഗീതജ്ഞര്‍ ശബ്ദം നല്‍കി അനശ്വരമാക്കിയ ആ ക്ലാസിക് തുമ്രി യേശുദാസിന്റെ കയ്യില്‍ സുരക്ഷിതമായിരിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു രാജേഷിന്. ഹിന്ദി വാക്കുകളുടെ ഉച്ചാരണത്തിലും തൃപ്തി പോര. സംവിധായകന്‍ ബസു ചാറ്റര്‍ജിയുടെ നിര്‍ബന്ധപ്രകാരമാണ് ഒടുവില്‍ ദാസിനെ കൊണ്ട് ആ ഗാനം പാടിക്കാന്‍ അദ്ദേഹം തയ്യാറായത്. ``ലാഘവത്തോടെ കാണാവുന്ന പാട്ടല്ല അത്. പക്ഷെ സ്റ്റുഡിയോയില്‍ ഉണ്ടായിരുന്ന ഞങ്ങളെ എല്ലാവരെയും വിസ്മയിപ്പിച്ചു കൊണ്ട് യേശുദാസ് അത് ഗംഭീരമായി പാടി. റെക്കോര്‍ഡിംഗ് കഴിഞ്ഞു നിമിഷങ്ങളോളം പരിപൂര്‍ണ നിശബ്ദതയായിരുന്നു സ്റ്റുഡിയോയില്‍.'' രാജേഷ് പറഞ്ഞു. ശാസ്ത്രീയ അടിത്തറയുള്ള ഇത്തരം ഗാനങ്ങള്‍ സിനിമയില്‍ നിന്ന് അപ്രത്യക്ഷമായതോടെ യേശുദാസിനെ പോലുള്ള ഗായകരുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കാം എന്ന് സൂചിപ്പിക്കുന്നു, രവീന്ദ്ര ജയ്‌ന്‍.


വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്കെതിരെ - അവര്‍ ദക്ഷിണേന്ത്യക്കാര്‍ ആണെങ്കില്‍ വിശേഷിച്ചും-- കരുക്കള്‍ നീക്കിയ ഒരു ലോബിയുടെ സാന്നിധ്യം ബോളിവുഡില്‍ യേശുദാസിന്റെ വളര്‍ച്ചയ്ക്ക് വിഘാതമായി എന്ന് വിശ്വസിക്കുന്നവരും കുറവല്ല. ``കഴിവുള്ള പാട്ടുകാരെ ഒറ്റപ്പെടുത്തുന്ന പ്രവണത അന്നും ഇന്നും ഹിന്ദി സിനിമയില്‍ ഉണ്ട്,'' എക്കാലത്തെയും ജനപ്രിയ ചിത്രമായ ബോബിയില്‍ പാടിയ പാട്ടുകള്‍ എല്ലാം സൂപ്പര്‍ ഹിറ്റാക്കി മാറ്റിയിട്ടും ബോളിവുഡിന്റെ പുറമ്പോക്കില്‍ ഒതുങ്ങിപ്പോയ ശൈലേന്ദ്ര സിംഗ് തറപ്പിച്ചു പറയുന്നു. ``യേശുദാസും ഞാനും ഒക്കെ രംഗത്ത്‌ വരുന്ന കാലത്ത് ഒരു കോക്കസ് ആണ് ഹിന്ദി സിനിമ ഭരിച്ചിരുന്നത്. ചില സംഗീത സംവിധായകരുടെയും ഗായകരുടെയും ചൊല്‍പ്പടിയില്‍ ആയിരുന്നു സംഗീത രംഗം. ഒരു പാട്ട് ഹിറ്റായാല്‍ സ്വയം അറിയാതെ തന്നെ നാം അവരുടെ ശത്രുവായി മാറും. ഉച്ചാരണത്തിലെ ചില്ലറ പോരായ്മകളെ പോലും മറക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന സുന്ദരശബ്ദം കൈമുതലായി ഉണ്ടായിട്ടും യേശു പുറത്തായിപ്പോയത് അത് കൊണ്ടാണ്.''

പക്ഷെ പലരും കരുതുന്നപോലെ, ആ കോക്കസുമായി അന്നത്തെ തിരക്കേറിയ ഗായകന്‍ കിഷോര്‍ കുമാറിന് ബന്ധമുണ്ടായിരുന്നു എന്ന് വിശ്വസിക്കുന്നില്ല ഹിന്ദി സിനിമാവേദിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബോംബെ ചന്ദ്രന്‍. ``അത് വെറും പ്രചരണം മാത്രമായിരുന്നു. കിഷോര്‍ ദാസേട്ടന് നേരെ വെടിയുണ്ട ഉതിര്‍ത്തു എന്ന് വരെ കിംവദന്തികള്‍ പരന്നിട്ടുണ്ട്. ആരാണ് അതിനു പിന്നില്‍ എന്നറിയില്ല. സത്യത്തില്‍ കിഷോര്‍ദായുമായി നല്ല സൌഹൃദമായിരുന്നു ദാസേട്ടന്. ഞങ്ങള്‍ രണ്ടുപേരെയും വീട്ടില്‍ വിളിച്ചു സല്ക്കരിച്ചിട്ടൊക്കെ ഉണ്ട് കിഷോര്‍ കുമാര്‍. മാത്രമല്ല തരംഗനിസരി സ്കൂളിന്റെ ധനശേഖരണാര്‍ഥം കേരളത്തില്‍ വന്നു ദാസെട്ടനോപ്പം ഗാനമേളകള്‍ അവതരിപ്പിക്കാനും തയ്യാറായി അദ്ദേഹം..'' ഗാനമേളകള്‍ക്കായുള്ള സുദീര്‍ഘമായ വിദേശപര്യടനങ്ങള്‍‍, തരംഗിണി സ്റ്റുഡിയോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു ഇടയ്ക്കിടെ വേണ്ടിവന്ന കേരള യാത്രകള്‍ -- ഇതൊക്കെ ഹിന്ദിയില്‍ യേശുദാസിന് അവസരങ്ങള്‍ കുറയാന്‍ കാരണമായിട്ടുണ്ടാകാം. തേടിവന്ന എത്രയോ മികച്ച അവസരങ്ങള്‍ അതുമൂലം കൈവിട്ടു പോയി. അത് മറ്റു പല ഗായകര്‍ക്കും അനുഗ്രഹമാകുകയും ചെയ്തുവെന്ന് ചന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു: ``പ്രേംരോഗ് എന്നാ സിനിമയില്‍ എല്ലാ പാട്ടും ദാസേട്ടന്‍ പാടണം എന്നായിരുന്നു സംവിധായകന്‍ രാജ് കപൂറിന്റെ ആഗ്രഹം. പക്ഷെ ആ സമയത്ത് ദാസേട്ടന്‍ ഗാനമേളകളുമായി അമേരിക്കയിലാണ്. അന്ന് അവസരങ്ങള്‍ തേടി നടക്കുകയായിരുന്ന ഒരു ഗായകനെ കൊണ്ട് ആ പാട്ടുകള്‍ ട്രാക്ക് പാടിച്ചു അവര്‍ കാത്തിരുന്നു. അപ്രതീക്ഷിതമായി വിദേശ പര്യടനം നീണ്ടു പോയതോടെ പാട്ടുകള്‍ മറ്റാരെയെങ്കിലും കൊണ്ട് പാടിക്കാതെ നിവൃത്തിയില്ലെന്ന് വന്നു. ട്രാക്ക് പാടിയ ഗായകന്റെ ശബ്ദം തന്നെ പടത്തില്‍ നിലനിര്‍ത്താന്‍ രാജ്കപൂര്‍ തീരുമാനിച്ചത് അങ്ങനെയാണ്. ആ പാട്ടുകാരന് സംഗീത ജീവിതത്തില്‍ പ്രേംരോഗ് ഒരു വലിയ ബ്രേക്ക്‌ ആയി മാറുകയും ചെയ്തു.'' യേശുദാസിന്റെ തിരക്ക് മൂലം ഭാഗ്യം കൈവന്ന ആ ഗായകന്‍ ഇന്ന് ഇന്ത്യയില്‍ എങ്ങും പ്രശസ്തനാണ് -- സുരേഷ് വാഡ്ക്കര്‍. ``എന്നെ സംബന്ധിച്ച് മാതൃഭാഷയില്‍ പാടുക എന്നത് തന്നെ ആയിരുന്നു മുഖ്യം,'' യേശുദാസിന്റെ വാക്കുകള്‍. `` അര്‍ഥം ഉള്‍ക്കൊണ്ടു പാടിയാലേ ഏതു പാട്ടിനും ആത്മാവുണ്ടാവൂ എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. ഹിന്ദി സിനിമയില്‍ സജീവമാകണമെങ്കില്‍ സ്ഥിരമായി മുംബൈയില്‍ നിന്നേ പറ്റൂ . അങ്ങനെ നിന്നിരുന്നെങ്കില്‍ എന്നെ സ്നേഹിക്കുന്ന മലയാളികളോട് എനിക്ക് നീതി പുലര്‍ത്താന്‍ കഴിയാതെ പോയേനേ.'' ഈ തിരക്കിനിടയിലും ഇബ്രാഹിം എന്ന ഹൈദരാബാദി ഗുരുവിന്റെ കീഴില്‍ ഉര്‍ദു അഭ്യസിക്കാന്‍ യേശുദാസ് സമയം കണ്ടെത്തി എന്നത് പലര്‍ക്കും അറിയാത്ത കാര്യം. ``ഉര്‍ദുവിന്റെ സ്വാധീനമുള്ള ഭാഷയാണ്‌ ഹിന്ദി. ഉച്ചാരണത്തില്‍ തന്നെ പ്രാദേശികമായ വ്യത്യാസങ്ങളുണ്ട്. മഹാരാഷ്ട്രയിലെ ഹിന്ദിയല്ല യു പി യിലേത്. അതിലും വ്യത്യസ്തമാണ് ബീഹാറികളുടെ ഹിന്ദി.'' രാജേഷ് ഖന്ന നിര്‍മിച്ചു കമാല്‍ അമ്രോഹി സംവിധാനം ചെയ്യാനിരുന്ന മജ്നൂ എന്ന സിനിമയുടെ റെക്കോര്‍ഡിംഗിനിടെ ചില ഉര്‍ദു വാക്കുകളുടെ ഉച്ചാരണത്തെ ചൊല്ലി സംഗീത സംവിധായകന്‍ ഖയ്യാമുമായി ഉണ്ടായ അഭിപ്രായവ്യത്യാസം ദാസ്‌ ഓര്‍ക്കുന്നു. കവിയായ കമല്‍ അമ്രോഹിയും ലതാജിയും ഒരു വശത്ത്‌; ഖയാം സാഹിബ് മറുവശത്തും. ഭാഷ അറിയുന്നവരുടെ കാര്യം ഇതാണെങ്കില്‍ അറിയാത്തവരെ എങ്ങനെ കുറ്റപ്പെടുത്താനാകും? ``എല്ലാവര്ക്കും അവരവരുടെതായ ഹിന്ദി ഉണ്ടല്ലോ, ആ നിലയ്ക്ക് എന്തുകൊണ്ട് ഒരു മലയാളി ഹിന്ദിയും ഉണ്ടായിക്കൂടാ എന്നായിരുന്നു എന്റെ ചോദ്യം. നിര്‍ദോഷമായ ഒരു കമന്റ് ആയിരുന്നെങ്കിയം ഖയ്യാം സാഹിബിനു രുചിചില്ലെന്നു തോന്നുന്നു.'' പക്ഷെ ഹിന്ദിയില്‍ യേശുദാസ് പാടിയ ഏറ്റവും മികച്ച ഗാനങ്ങളില്‍ ഒന്ന് ഖയ്യാമിന്റെ സൃഷ്ടിയാണ്: ബാവ് രയിലെ അബ് ചരാഗോം കാ. ഒപ്പം പാടിയത് ലതാ മങ്കേഷ്കര്‍. യഷ് ചോപ്രയുടെ ബഹുതാര ചിത്രമായ ത്രിശൂലില്‍ കിഷോര്‍, ലത, യേശുദാസ് എന്നിവര്‍ ചേര്‍ന്ന് പാടിയ മോഹബ്ബത് ബഡെ കം കീ ചീസ് ഹേ എന്ന ഹിറ്റ്‌ ഗാനം ചിട്ടപ്പെടുത്തിയതും ഖയ്യാം തന്നെ. ആശാ ഭോസ്ലെ, ഉഷാ മങ്കേഷ്കര്‍, ഹേമലത, അനുരാധ പോഡ്വാള്‍, പ്രീതി സാഗര്‍, ചന്ദ്രാണി മുഖര്‍ജി, സുലക്ഷണ പണ്ഡിറ്റ്‌, കവിതാ കൃഷ്ണമൂര്‍ത്തി, കഞ്ചന്‍, ഹേമന്ദി ശുക്ല, ബന്ശ്രീ സെന്‍ഗുപ്ത, മധുറാണി, ദില്‍രാജ് കൌര്‍, സാധനാ സര്‍ഗം തുടങ്ങി വിവിധ തലമുറകളില്‍ പെട്ട ഗായികമാരോടൊപ്പം യുഗ്മഗാനങ്ങളില്‍ പങ്കാളിയായിട്ടുണ്ടെങ്കിലും ലതാജിയോടൊപ്പം ആദ്യമായി പാടിയതിന്റെ `ത്രില്‍' ഒന്ന് വേറെ തന്നെ എന്ന് പറയും യേശുദാസ്. ``മൈക്രോഫോണിനു മുന്നില്‍ നിന്നപ്പോള്‍ ഓര്‍മ്മ വന്നത് കുട്ടിക്കാലമാണ്. എന്റെ വീട്ടില്‍ നിന്നു തോപ്പുംപടി സെന്റ്‌ സെബാസ്ത്യന്‍സ് സ്കൂളിലേക്കുള്ള വഴിയില്‍ അന്ന് ഒരു ചെറിയ ചായക്കടയുണ്ട്. കടയില്‍ പഴയൊരു ഗ്രാമഫോണും. ലതാജിയുടെ വലിയൊരു ആരാധകന്‍ ആയിരിക്കണം കടയുടമസ്ഥന്‍. സ്കൂളിലേക്കുള്ള ഓട്ടത്തിനിടെ കടയ്ക്കു മുന്നിലെത്തിയാല്‍ എല്ലാ ദിവസവും കേള്‍ക്കുക ഒരേ പാട്ട് തന്നെ: ചുപ് ഗയാ കൊയീരെ ദൂര്‍ സെ പുകാര്‍ കെ ....ചമ്പാകലി എന്ന ചിത്രത്തിന് വേണ്ടി ഹേമന്ത് കുമാറിന്റെ സംഗീതത്തില്‍ ലതാജി പാടിയ മനോഹര ഗാനം.
``ഭാഷ മനസ്സിലായില്ലെങ്കിലും ശബ്ദത്തിന്റെ മാന്ത്രികശക്തി കൊണ്ടാവണം, പാട്ടുകേട്ട് ഞാന്‍ റോഡരികില്‍ അങ്ങനെ തരിച്ചു നിന്നുപോകും. റെക്കോര്‍ഡ്‌ മാറ്റി വെക്കുന്ന പതിവൊന്നുമില്ല കടക്കാരന്. പാടിതീര്‍ന്നാല്‍ പിന്നെയും അതെ പാട്ട് തന്നെ കേള്‍ക്കാം. എന്നും നാലഞ്ചു പ്രാവശ്യം ചുപ് ഗയാ കോയി രേ കേട്ട് സ്കൂളില്‍ എത്തുമ്പോഴേക്കും ബെല്ലടിച്ചിട്ടുണ്ടാകും. വൈകിയെത്തിയതിനു ടീച്ചറുടെ അടി ഉറപ്പ്....''
ആരാധനാപാത്രമായ മുഹമ്മദ്‌ റഫിയ്ക്കൊപ്പം പാടാനുള്ള അവസരം കൈവിട്ടു പോയതാണ് തന്റെ ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നെന്നു യേശുദാസ് പറയുന്നു. രവീന്ദ്ര ജയ്‌നിന്റെ വീട്ടില്‍ വച്ച് ഇരുവരും ചേര്‍ന്ന് പാട്ട് പരിശീലിക്കുക വരെ ചെയ്തതാണ്. ദാസിന് പകരം റഫിക്കൊപ്പം ഒടുവില്‍ അത് പാടി റെക്കോര്‍ഡ്‌ ചെയ്തത് മന്നാഡേ ആണെന്ന് മാത്രം. ``റഫി സാഹിബുമായി ശബ്ദസാമ്യം ഉള്ളത് കൊണ്ടാണത്രേ യുഗ്മഗാനത്തില്‍ നിന്ന് അവര്‍ എന്നെ ഒഴിവാക്കാന്‍ തീരുമാനിച്ചത്. അതിലപ്പുറം ഒരു അംഗീകാരമുണ്ടോ?'' യേശുദാസ് ചിരിക്കുന്നു.
ദേവാസുരം സിനിമയിലൂടെ `ലജന്ററി' പരിവേഷം ലഭിച്ച മുല്ലശ്ശേരി രാജുവേട്ടന്റെ കട്ടിലിന്റെ ഓരത്തിരുന്ന് യേശുദാസ് സുഹാനി രാത് ഡല്‍ ചുകി എന്ന ഗാനം മൂളുന്നത് വിസ്മയത്തോടെ കേട്ടിരുന്ന കോഴിക്കോടന്‍ കാലമാണ് ഓര്‍മ്മ വന്നത് . പാതിയിലേറെ തളര്‍ന്ന ശരീരത്തിന്റെ പരാധീനതകള്‍ മുഴുവന്‍ മറന്ന് ആത്മസുഹൃത്തിന്റെ സ്വരമാധുരിയില്‍ മുഴുകി കിടക്കുന്ന രാജുവേട്ടന്‍. പിന്നെയും റഫിയുടെ ഗാനങ്ങള്‍ പാടി യേശുദാസ്. ``കുട്ടിക്കാലത്ത് ഇതൊക്കെ കേട്ടു പഠിച്ചു പാടുമ്പോള്‍ റഫി സാഹിബിനെ ഒന്ന് കാണാന്‍ പറ്റുമെന്ന് പോലും സങ്കല്‍പിച്ചിട്ടില്ല.'' ആത്മഗതം പോലെ ഗാനഗന്ധര്‍വന്‍ പറഞ്ഞു.

Thursday, March 3, 2011

പാട്ടിലെ അര്‍ഥങ്ങള്‍ , അനര്‍ഥങ്ങള്‍



ശ്രുതിമധുരമായി പാടും മനോഹരന്‍. ഒരൊറ്റ കൊല്ലമേ സ്കൂളില്‍ ഞങ്ങള്‍ ഒപ്പം പഠിച്ചിട്ടുള്ളൂ എന്നാണോര്‍മ്മ. വെള്ളിയാഴ്ച അവസാന പീരിയഡിലെ `സാഹിത്യസമാജ'ത്തില്‍ അവന്‍ `ഉത്തരാസ്വയംവരം' പാടുന്നത് കേട്ട് ഒരിക്കല്‍ തരിച്ചിരുന്നു പോയിട്ടുണ്ട്. മനോഹരന്‍ പാടി നിര്‍ത്തിയപ്പോള്‍ മാഷ്‌ ക്ലാസിനോട്‌ മുഴുവനായി ഒരു ചോദ്യം: ഇപ്പോ നിങ്ങള്‍ കേട്ട പാട്ടില്‍ ഒരു അബദ്ധം ഉണ്ട്. അറിയുമോ?


കുട്ടികളല്ലേ? ഞങ്ങളെങ്ങനെ അറിയാന്‍? ഒടുവില്‍ മാഷ്‌ തന്നെ ``അബദ്ധം'' വിവരിച്ചുതരുന്നു: ``അര്‍ജുനനായി ഞാന്‍ അവള്‍ ഉത്തരയായി'' എന്ന വരി കേട്ടില്ലേ? അര്‍ജുനനും ഉത്തരേം എങ്ങന്യാ പ്രേമിക്ക്യാ? ഉത്തരേടെ അമ്മായിയപ്പന്‍ അല്ലേ അര്‍ജുനന്‍?'' മാഷിന്റെ ചോദ്യം. പാട്ടെഴുതിയത് ശ്രീകുമാരന്‍ തമ്പി ആണെന്നോ ഈണമിട്ടത് ദക്ഷിണാമൂര്‍ത്തി ആണെന്നോ അറിയില്ല അന്ന്. യേശുദാസിന്റെ ഗന്ധര്‍വനാദം കഷ്ടിച്ച് തിരിച്ചറിയാമെന്ന് മാത്രം.

അജ്ഞാതവാസത്തിനൊടുവില്‍ അര്‍ജുനന്‍ തന്നെ മുന്‍കൈ എടുത്താണ് മകന്‍ അഭിമന്യുവിനെ വിരാടപുത്രി ഉത്തരയ്ക്ക് വിവാഹം ചെയ്തുകൊടുത്തത് . സത്യം ഇതാണെന്നിരിക്കെ ഡെയ്ഞ്ചര്‍ ബിസ്കറ്റിലെ ഗാനത്തില്‍ ഉത്തര എങ്ങനെ അര്‍ജുനന്റെ പ്രണയ ജോഡിയായി? അതും ആയിരം സങ്കല്പങ്ങള്‍ തേരുകള്‍ തീര്‍ത്ത രാവില്‍... അന്യായമല്ലേ അത്? മാഷിന്റെ ചോദ്യം അതായിരുന്നു.



എന്നെങ്കിലും കവിയെ നേരിട്ട് കണ്ടാല്‍ ചോദിക്കണം എന്നുദ്ദേശിച്ച ചോദ്യം. പക്ഷെ ചോദിക്കാന്‍ സങ്കോചമുണ്ടായിരുന്നു. ബൃഹന്നളയെയും വലലനെയും സൈരന്ധ്രിയെയും പറ്റി എഴുതാന്‍ അറിവുള്ള ആള്‍ക്ക് എങ്ങനെ ഇക്കാര്യത്തില്‍ മാത്രം പിഴവ് പറ്റും ? എന്നിട്ടും ചോദിച്ചു. പൊട്ടിത്തെറിയാണ് പ്രതീക്ഷിച്ചത്. പക്ഷെ ഉറക്കെ ചിരിച്ചുകൊണ്ടായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ മറുപടി. ``മാഷിന്റെ കാര്യം പോട്ടെ. ഭാഷാപണ്ഡിതര്‍ എന്ന് അഭിമാനിക്കുന്നവര്‍ പോലും എഴുന്നള്ളിച്ചിട്ടുണ്ട് ഇതേ വിവരക്കേട്. വ്യാസഭാരതത്തിലെ വിരാടപര്‍വ്വം ഒരിക്കലെങ്കിലും മനസ്സിരുത്തിവായിക്കാത്തത് കൊണ്ടുള്ള കുഴപ്പമാണ്. സിനിമയിലെ ഗാനസന്ദര്‍ഭത്തെ കുറിച്ചും സാമാന്യബോധം വേണം. രണ്ടും ഇല്ലാത്തവരോടു മറുപടി പറഞ്ഞു മടുത്തിരിക്കുന്നു ഞാന്‍..''

കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ പരിഭാഷപ്പെടുത്തിയ വ്യാസഭാരതത്തിലെ ഒരു ശ്ലോകം ക്ഷമയോടെ ചൊല്ലിക്കേള്‍പ്പിച്ചു തന്നു, തമ്പി: ``പാര്‍ഥനാണീ രാജ്യവും ഇങ്ങിനി മറ്റുള്ളതൊക്കെയും/ അതോക്കെയേറ്റു വാങ്ങി ക്കൊള്‍കശങ്കമിത് പാണ്ഡവര്‍ / കൈക്കൊള്ളുകിങ്ങുത്തരയെ സവ്യസാചി ധനഞ്ജയന്‍ / ഇവള്‍ക്ക് ചേര്‍ന്ന ഭര്‍ത്താവാണിവന്‍ പുരുഷസത്തമന്‍...''

അജ്ഞാതവാസം അവസാനിപ്പിച്ചു തിരിച്ചുപോകാന്‍ ഒരുങ്ങുന്ന പാണ്ഡവരോട് വിരാട രാജന്റെ അപേക്ഷയാണ്. പശ്ചാത്താപത്തില്‍ നിന്ന് ഉടലെടുത്തതാണ് ആ അപേക്ഷ. അറിഞ്ഞുകൊണ്ടല്ലെങ്കിലും, വേഷപ്രച്ഛന്നരായി സ്വന്തം കൊട്ടാരത്തില്‍ കഴിഞ്ഞ പാണ്ഡവരെ ഭൃത്യരായി കണ്ടില്ലേ?


പക്ഷെ ഉത്തരയെ പത്നിയായി സ്വീകരിക്കാന്‍ അര്‍ജുനന് തെല്ലുമില്ല മനസ്സ്. ഇഷ്ടക്കുറവ് കൊണ്ടല്ല. ബൃഹന്നളയായി വേഷം മാറി അവളെ ഇത്ര കാലം നൃത്തം പഠിപ്പിച്ചതല്ലേ താന്‍? ശിഷ്യയെ ഭാര്യയാക്കുന്നത് മാന്യന്മാര്‍ക്കു ഭൂഷണമല്ല. ജ്യേഷ്ഠനായ യുധിഷ്ടിരന് നേരെ അര്‍ത്ഥഗര്‍ഭമായ ഒരു നോട്ടമയച്ച ശേഷം പാര്‍ഥന്‍, രാജാവിന് മറുപടി നല്‍കുന്നു: ``സ്വീകരിക്കാം നിന്‍ മകളെ സ്നുഷയായ് ഞാന്‍ നരാധിപാ, മത്സ്യന്മാര്‍ക്കും ഭാരതര്‍ക്കും ചാര്‍ച്ചയെന്നത് ചേര്ച്ചയാം..'' മകളെ ഭാര്യയായി സ്വീകരിക്കാന്‍ എന്താണിത്ര മടി എന്ന രാജാവിന്റെ ചോദ്യത്തിന് അര്‍ജുനന്‍ നല്‍കിയ മറുപടിയും ശ്രീകുമാരന്‍ തമ്പി ഓര്‍മ്മയില്‍ നിന്ന് ഉദ്ധരിച്ചു കേള്‍പ്പിച്ചു: ``അന്ത:പുരത്തില്‍ പാര്‍ത്തേന്‍ നന്മകളെ കണ്ടുകൊണ്ടു ഞാന്‍, ഒളിവും തെളിവും താതന്‍മട്ടു വിശ്വാസമാം വിധം.......ദുശ്ശങ്ക നാട്ടുകാര്‍ക്കുണ്ടായ് വരാം, അങ്ങേയ്ക്കുമേ വിഭോ, അതിനാല്‍ സ്നുഷയായ് ഏല്പേന്‍ നിന്‍ പുത്രിയെ നരാധിപാ..'' ഉത്തരയെ അര്‍ജുനന്‍ സ്നുഷയായി (പുത്രഭാര്യ) സ്വീകരിക്കുന്നത് അങ്ങനെയാണ്.

ഇനി ഡെയ്ഞ്ചര്‍ ബിസ്കറ്റിലെ ഗാനസന്ദര്‍ഭം കൂടി അറിയുക. അര്‍ജുനന്റെ മാനസികാവസ്ഥയിലാണ് സിനിമയില്‍ പ്രേംനസീര്‍ അഭിനയിക്കുന്ന വേഷപ്രച്ഛന്നനായ സി ഐ ഡി കഥാപാത്രം. ഷീലയോടുള്ള ആത്മാര്‍ത്ഥ പ്രേമം ഒരു വശത്ത്‌. സാധന അവതരിപ്പിച്ച കഥാപാത്രത്തിന്റെ ശൃംഗാരപ്രകടനം മറുവശത്ത്‌. സാധനയെ ശിഷ്യയായി മാത്രം കാണുന്ന നസീറിനു ആ പ്രേമാഭ്യര്‍ത്ഥന നിരസിച്ചേ പറ്റൂ. തന്റെ കുറ്റാന്വേഷണ ദൌത്യത്തില്‍ സാധനയുടെ സഹായം അനിവാര്യമാണെന്നിരിക്കെ അവളെ പിണക്കാനും വയ്യ. അപ്പോള്‍ പിന്നെ ഭംഗ്യന്തരേണ കാര്യം അവളെ പറഞ്ഞു ബോധ്യപ്പെടുത്തുകയെ വഴിയുള്ളൂ. അതിനു വേണ്ടി എഴുതിയതാണ് ഉത്തരാസ്വയംവരം എന്ന ഗാനം. സാധനയുടെ കഥാപാത്രത്തെ ഉത്തരയായി സങ്കല്‍പ്പിച്ചു കൊണ്ട് എഴുതിയ വരികളില്‍ കഥാസന്ദര്‍ഭം വ്യക്തമായി പ്രതിഫലിക്കുന്നുവെന്ന കാര്യത്തില്‍ തമ്പിക്ക് തെല്ലുമില്ല സംശയം. കഥയറിയാതെ ആട്ടം കാണുന്നവര്‍ക്കെ സംശയം തോന്നൂ.

ഡെയ്ഞ്ചര്‍ ബിസ്കറ്റ് പോലൊരു സി ഐ ഡി പടത്തില്‍ ഗഹനമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇത്തരം പാട്ടുകള്‍ക്ക് പ്രസക്തിയുണ്ടോ എന്ന ചോദ്യത്തില്‍ അര്‍ത്ഥമില്ല. ``അതായിരുന്നു അന്നത്തെ ശൈലി. പാട്ടുകള്‍ക്ക് ഇന്നത്തെക്കാള്‍ മൂല്യം ഉണ്ടായിരുന്നു അക്കാലത്ത്. സിനിമയുടെ സ്വഭാവം അനുസരിച്ച് പാട്ട് എഴുതുക എന്ന രീതി ആയിരുന്നില്ല അന്ന്. ടി ഇ വാസുദേവനെ പോലുള്ള നിര്‍മാതാക്കള്‍ ഉപദേശിക്കാറുണ്ട് -- പടത്തിന്റെ നിലവാരം നിങ്ങള്‍ നോക്കേണ്ട; പാട്ടുകള്‍ ഗംഭീരമായിരിക്കണം. ശരാശരി ആസ്വാദകന്റെ നിലവാരത്തിലേക്ക് ഇറങ്ങി ചെല്ലുകയല്ല, അവന്റെ ആസ്വാദന നിലവാരം ഉയര്‍ത്തിക്കൊണ്ടു വരികയാണ് നമ്മള്‍ ചെയ്യേണ്ടതെന്ന ചിന്താഗതി അന്നുണ്ടായിരുന്നു.'' തമ്പിയുടെ വാക്കുകള്‍. സി ഐ ഡി നസീറിലും (നിന്‍ മണിയറയിലെ, നീല നിശീഥിനി), പ്രേതങ്ങളുടെ താഴ്വരയിലും (മലയാള ഭാഷ തന്‍) റസ്റ്റ്‌ ഹൌസിലും (പാടാത്ത വീണയും പാടും, യദുകുല രതി ദേവനെവിടെ , പൌര്‍ണമി ചന്ദ്രിക ) പദ്മവ്യൂഹത്തിലും (പാലരുവിക്കരയില്‍, കുയിലിന്റെ മണിനാദം) ഒക്കെ മലയാളത്തിലെ എക്കാലത്തെയും മികച്ച ചില പാട്ടുകള്‍ നാം കേള്‍ക്കാന്‍ ഇടവന്നത് അങ്ങനെയാണ്. സംഗീത സംവിധാനത്തിലെ കുലപതിയായ ദേവരാജന്‍ മാസ്റ്ററുടെ ഒരു നിരീക്ഷണം ഓര്‍മ്മ വരുന്നു:`` സാഹിത്യത്തിലും സംഗീതത്തിലും പാണ്ഡിത്യം ഉള്ളവരായിരിക്കില്ല സാധാരണക്കാരായ ശ്രോതാക്കള്‍‍. സൂക്ഷ്മമായി വിശകലനം ചെയ്തല്ല അവര്‍ ഗാനം ആസ്വദിക്കുന്നതും. ഗാനത്തിന്റെ ബാഹ്യഭാവം ലളിതമായിരിക്കാം. പക്ഷെ വിശകലനയോഗ്യമായ സാങ്കേതികമേന്മയും സ്വാഭാവിക ഓജസ്സും അതിനു ഉണ്ടായിരിക്കുന്നത് നല്ലതല്ലേ? ''

പൂവമ്പ് ആരുടെ ?

കോഴിക്കോട് ദേവഗിരി കോളേജില്‍ പഠിക്കുന്ന കാലത്താണ് `അയലത്തെ സുന്ദരി' കണ്ടത്. ഹോസ്ടലിലെ സഹവാസികളും സുഹൃത്തുക്കളുമായ കൃഷ്ണന്‍ നമ്പൂതിരിക്കും ചെറിയാച്ചനും ഒപ്പം, ഹോസ്ടല്‍ വാര്‍ഡന്‍ കാനാട്ടച്ചന്റെ (1975 - 85 കാലത്ത് ദേവഗിരിയില്‍ പഠിച്ചവരാരും ഫാ. കുരിയന്‍ കാനാട്ടിനെ മറന്നു കാണില്ല) കണ്ണുകളേയും ആറു ബാറ്റരിയുള്ള ടോര്‍ച്ചിനെയും വെട്ടിച്ചു ചേവായൂര്‍ ചന്ദ്ര ടാക്കീസില്‍ ചെന്ന് സെക്കന്റ്‌ ഷോ കാണുക എളുപ്പമായിരുന്നില്ല. എന്നിട്ടും ആ സാഹസത്തിനു മുതിര്‍ന്നത് യേശുദാസിന്റെ ശബ്ദത്തില്‍ നസീര്‍ ``ലക്ഷാര്‍ച്ചന കണ്ടു മടങ്ങുമ്പോഴൊരു'' എന്ന പാട്ട് പാടുന്നത് കാണാനാണ്; കേള്‍ക്കാനും. മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ എഴുതി ശങ്കര്‍ ഗണേഷ് ചിട്ടപ്പെടുത്തിയ ആ മനോഹര ഗാനം ആദ്യ ശ്രവണമാത്രയിലെ അതെ അനുഭൂതിയോടെ ഇന്നും മനസ്സിലുണ്ട്.

നിലാവുള്ള രാത്രിയില്‍ പടം കണ്ടു തിരിച്ചു പോരുമ്പോള്‍ ഞങ്ങളുടെ ചര്‍ച്ചകളില്‍ നിറഞ്ഞത്‌ ആ ഗാനത്തിലെ ഒരു `കല്ലുകടി'യാണ് -- മല്ലികാര്‍ജുന ക്ഷേത്രത്തില്‍ വച്ചവള്‍ മല്ലീശ്വരന്റെ പൂവമ്പ് കൊണ്ടു എന്ന രണ്ടാം വരിയിലെ `മല്ലീശ്വരന്‍' എന്ന പ്രയോഗം‍. മല്ലീശ്വരന്‍ ശിവനാണ് . പരമശിവന്‍ പൂവമ്പ് എയ്യുന്ന പ്രശ്നമേയില്ല. കാമദേവന്റെ ഏര്‍പ്പാടാണത്‌ . മല്ലീശരന്‍ എന്നാണ് അവിടെ വേണ്ടിയിരുന്നത്. ഒന്നുകില്‍ മങ്കൊമ്പിന് തെറ്റി; അല്ലെങ്കില്‍ യേശുദാസിന് . രണ്ടായാലും തെറ്റ് തെറ്റ് തന്നെ -- സുഹൃത്തുക്കളില്‍ ഒരാളുടെ വാദം. പാട്ടിറങ്ങിയ കാലത്ത് ചില വാരികകളില്‍ വന്ന നിരൂപണങ്ങളിലും ഇക്കാര്യം പരാമര്‍ശിക്കപ്പെട്ടത് ഓര്‍ക്കുന്നു.

സത്യം എന്തെന്നറിയാന്‍ അന്നേ ആഗ്രഹം തോന്നിയിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം യാദൃചികമായി കവിയെ പരിചയപ്പെട്ടപ്പോള്‍ ആദ്യം ചോദിച്ച ചോദ്യങ്ങളില്‍ ഒന്ന് വിവാദപുരുഷനായ പഴയ മല്ലീശ്വരനെ പറ്റിയാണ് . ``സംശയം വേണ്ട. ഞാന്‍ ഉദ്ദേശിച്ചതും എഴുതിയതും മല്ലീശ്വരന്‍ എന്ന് തന്നെ.'' മങ്കൊമ്പ് പറഞ്ഞു. ``മല്ലി എന്നാല്‍ മുല്ലപ്പൂ. മല്ലീസായകന്‍ എന്നും മല്ലികാബാണന്‍ എന്നും കാമദേവനെ വിശേഷിപ്പിക്കാം എങ്കില്‍ എന്തുകൊണ്ട് മല്ലീശ്വരന്‍ എന്നും ആയിക്കൂടാ? പ്രണയത്തിന്റെ ഈശ്വരന്‍ സുന്ദരമായ ഒരു സങ്കല്പമല്ലേ? മല്ലീശ്വരന്റെ പൂവമ്പ് കൊണ്ടു എന്ന വരിയില്‍ തെറ്റൊന്നുമില്ല എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു..''

വിയോജിക്കുന്നവര്‍ ഉണ്ടാകാം. എങ്കിലും ഒരു കാര്യം അംഗീകരിച്ചേ പറ്റൂ. വിവാദങ്ങള്‍ക്കും വിയോജിപ്പുകള്‍ക്കുമെല്ലാം അപ്പുറത്തേക്ക് വളര്‍ന്നു കഴിഞ്ഞു ആ ഗാനം. `അതെഴുതുമ്പോള്‍ എന്റെ മനസ്സില്‍ നിറഞ്ഞു നിന്നത് ഒരു നഷ്ടപ്രണയത്തിന്റെ ഓര്‍മകളാണ്,'' മങ്കൊമ്പ് പറയുന്നു. ``ആ പ്രണയത്തിനു പശ്ചാത്തലമായ എന്റെ കൊച്ചു കുട്ടനാടന്‍ ഗ്രാമവും അവിടത്തെ അമ്പലവും ലക്ഷാര്‍ച്ചനയും എല്ലാം വരികളില്‍ കടന്നുവന്നത് സ്വാഭാവികം.'' മുഖക്കുരു മുളക്കാത്ത കവിളിലെ കസ്തൂരി നഖക്ഷതം കൊണ്ട് ഞാന്‍ കവര്‍ന്നെടുത്തു എന്ന വരികളിലെ തീവ്രാനുരാഗം തിരിച്ചറിയണമെങ്കില്‍ ആ പഴയ കാമുകന്റെ മനസ്സറിയണം.


1974 ല്‍ പുറത്തു വന്ന അയലത്തെ സുന്ദരി സംവിധാനം ചെയ്തത് ഹരിഹരനാണ്. ``ഹരിഹരനെ പോലെ സാഹിത്യാഭിരുചിയും സംഗീതബോധവുമുള്ള സംവിധായകനൊത്തു നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് വലിയൊരു ഭാഗ്യമായി ഞാന്‍ കരുതുന്നു. സ്വന്തം സിനിമയിലെ ഗാനങ്ങളുടെ രചനയും ഈണവും എങ്ങനെ ആവണമെന്നതിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട് അദേഹത്തിന്. കഥാഗതിയുമായി പാട്ടുകള്‍ ഇഴുകിച്ചേര്‍ന്നു നില്‍ക്കണം. അല്ലാതെ പാട്ടിനു വേണ്ടി പാട്ട് എന്ന ആശയത്തില്‍ വിശ്വസിക്കുന്ന ആളല്ല അദ്ദേഹം . അതുകൊണ്ടാകണം മലയാളത്തിലെ എക്കാലത്തെയും മികച്ച പാട്ടുകള്‍ പലതും ഹരിഹരന്‍ ചിത്രങ്ങളില്‍ കേള്‍ക്കാന്‍ നമുക്ക് ഭാഗ്യമുണ്ടായതും.''
ശങ്കര്‍ - ഗണേഷിന്റെ ആദ്യ മലയാള ചിത്രമായിരുന്നു അയലത്തെ സുന്ദരി. സംഗീതസംവിധായകര്‍ അന്യഭാഷക്കാരാകുമ്പോള്‍ ആദ്യം ഈണമിട്ടു പാട്ടെഴുതിക്കുന്ന രീതിയുണ്ട്. പക്ഷെ ശങ്കര്‍ ഗണേഷ് മറിച്ചാണ് ചെയ്തത്. ആദ്യം എഴുതി ഈണമിട്ടവയാണ് ലക്ഷാര്‍ച്ചനയും ത്രയംബകം വില്ലൊടിഞ്ഞുവും ഉള്‍പ്പെടെ ആ പടത്തിലെ എന്റെ ഗാനങ്ങള്‍ എല്ലാം എന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ ''-- മങ്കൊമ്പ് ചോദിക്കുന്നു. ഇന്നത്തെ പോലെ തമിഴ് പാട്ടുകളുടെ ഡപ്പാംകുത്ത് ശൈലിയിലേക്ക് മലയാള പദങ്ങള്‍ തിരുകിക്കയറ്റുന്ന പതിവ് അന്ന് ഉണ്ടായിരുന്നില്ല. സലില്‍ ചൌധരിയെ പോലുള്ള ഉത്തരേന്ത്യന്‍ സംഗീത സംവിധായകര്‍ പോലും വരികളുടെ അര്‍ഥം ഗ്രഹിച്ചു മാത്രമേ സംഗീതം ചെയ്യൂ എന്ന് നിര്‍ബന്ധം പിടിച്ചിരുന്ന കാലം. ``പാട്ടുകളുടെ വരികള്‍ ഗൌരവത്തോടെ കാണുകയും അവയെ കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്തിരുന്നു അന്നത്തെ യുവതലമുറ. അത് കൊണ്ടാവാം ഇത്തരം വിവാദങ്ങള്‍ ഉയര്‍ന്നു വന്നതും. ''


പ്രശസ്ത ഗാനരചയിതാവ് പൂവച്ചല്‍ ഖാദറിന്റെ ഓര്‍മ്മയില്‍ ഒരു അനുഭവമുണ്ട് . കായലും കയറും എന്ന ചിത്രത്തിലെ സൂപ്പര്‍ ഹിറ്റ്‌ ഗാനമായ ``ശരറാന്തല്‍ തിരി താണു മുകിലിന്‍ കുടിലില്‍'' (പൂവച്ചല്‍ - കെ വി മഹാദേവന്‍) എന്ന ഗാനത്തെ ചുറ്റിപ്പറ്റിയാണത്: ``കുടിലില്‍ താമസിക്കുന്നവന് എങ്ങനെ ശരറാന്തല്‍ വാങ്ങി തൂക്കിയിടാന്‍ കഴിയും എന്നായിരുന്നു ഒരു നിരൂപകന്റെ ചോദ്യം. എഴുത്തുകാരന്റെ ഭാവനയ്ക്ക് അത്രയെങ്കിലും സ്വാതന്ത്ര്യം അനുവദിക്കണ്ടേ ? മണ്‍കുടിലും പൊന്‍കുടിലും ഉണ്ട്. അതിലും മീതെയാണ് മുകിലിന്‍ കുടില്‍ എന്ന സങ്കല്പം. കവിതയാകുമ്പോള്‍ ഇമേജറികളും ബിംബങ്ങളും കടന്നു വരും. ചിലപ്പോള്‍ അത് യുക്തിക്കും വ്യാകരണത്തിനും അതീതമാകുകയും ചെയ്യും. അല്പമെങ്കിലും സഹൃദയത്വം ഉള്ളവര്‍ക്ക് അതാസ്വദിക്കാന്‍ പ്രയാസമുണ്ടാവില്ല.''


പക്ഷെ , പാട്ടിന്റെ വരികള്‍ യുക്തിയെ വെല്ലുവിളിക്കുന്നതിനോട് യോജിക്കാനാവില്ല പഴയ തലമുറയിലെ പല ഗാനാസ്വാദകര്ക്കും. 1950 - 60 കാലഘട്ടത്തിലെ മലയാള ചിത്രങ്ങളുടെ കടുത്ത ആരാധകനും, സിനിമാപാട്ട് പുസ്തകങ്ങളുടെ ഏറ്റവും വലിയ ശേഖരത്തിന്റെ ഉടമയുമായ ഗോപാലകൃഷ്ണന്‍ നായരുടെ (ബാബുവണ്ണന്‍) വാക്കുകള്‍ കേള്‍ക്കുക: `` വയലാര്‍ ആയാലും പി ഭാസ്കരന്‍ ആയാലും തെറ്റ് തെറ്റ് തന്നെ . പുനര്‍ജന്മത്തില്‍ വയലാര്‍ എഴുതിയ ഉണ്ണിക്കൈ വളര് എന്ന പാട്ടില്‍ ഒരു കല്ലുകടിയുണ്ട്. ആയില്യം കാവിങ്കല്‍ ഉരുളി കമഴ്ത്തിയിട്ട്‌ ആദ്യം പൂത്ത സ്വപ്നമല്ലേ എന്ന് പറഞ്ഞു നാക്കെടുക്കും മുന്‍പ് അദ്ദേഹം പറയുകയാണ് , കല്യാണ നാളിലെ കവിതയ്ക്ക് കിട്ടിയ സമ്മാനമല്ലേ നീ എന്ന്. രണ്ടാമത് പറഞ്ഞത് സത്യമാണെങ്കില്‍ ഉരുളി കമഴ്ത്തേണ്ട കാര്യമുണ്ടോ?''

സിനിമയിലെ ഏതെങ്കിലും പ്രത്യേക കഥാസന്ദര്‍ഭത്തിന്റെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ക്ലിപ്തസമയത്തിനുള്ളില്‍ തികച്ചും പ്രോഫഷണലായി സൃഷ്ടിക്കപ്പെടുന്ന ഒരു ചലച്ചിത്ര ഗാനത്തെ എത്ര ഗൌരവപൂര്‍വമാണ് പണ്ടുള്ളവര്‍ നോക്കിക്കണ്ടതെന്നു വെളിവാക്കുന്നു ഇത്തരം സൂക്ഷ്മ നിരീക്ഷണങ്ങള്‍. ഇന്ന് സിനിമാ ഗാനങ്ങളില്‍ വരികള്‍ മിക്കവാറും അപ്രസക്തമായി. ഈണവും ആലാപനവും കഴിഞ്ഞേയുള്ളൂ രചനയ്ക്ക് സ്ഥാനം. ശബ്ദകോലാഹലങ്ങള്‍ക്കിടയിലെ ശൂന്യവേളകള്‍ നിറക്കാനുള്ള ഉപാധി മാത്രമായി ഗാനസാഹിത്യം മാറിയതിന്റെ ദുഃഖം അനുഗൃഹീത കവിയായ ഗുല്‍സാര്‍ പങ്കുവെച്ചത് അടുത്ത കാലത്താണ്. ``വലിയ പ്രതിഭയുള്ളവരെ പാട്ടെഴുതാല്‍ വിളിച്ചാല്‍ പ്രശ്നമാണ്. അവര്‍ക്ക് അവരുടെതായ നിലപാടുകളും അഭിപ്രായങ്ങളും കാണും. അതൊന്നും നമുക്കാവശ്യമില്ല. എന്റെ പാട്ടുകളുടെ ആദ്യവരി പലപ്പോഴും ഞാന്‍ തന്നെയാണ് നിര്‍ദ്ദേശിക്കുക. ബാക്കിയുള്ള വരികളുടെ കാര്യത്തിലും എനിക്ക് എന്റേതായ കാഴ്ചപ്പാടുണ്ട്. അതനുസരിച്ച് വാക്കുകള്‍ പെറുക്കിവെക്കേണ്ട ചുമതലയെ ഉള്ളൂ പാട്ടെഴുത്തുകാരന് . ജിംഗിള്സിന്റെ ലാളിത്യമുള്ള പാട്ടുകളാണ് ഇപ്പോള്‍ ആളുകള്‍ക്കിഷ്ടം. അതിനു വലിയ കവിത്വമൊന്നും വേണ്ട..'' ഒരു പ്രമുഖ സംഗീതസംവിധായകന്റെ വാക്കുകള്‍. ``പല്ലവി പരമാവധി നന്നാക്കുക എന്നതാണ് ഇന്ന് പ്രധാനം. ബാക്കി വരികളുടെ ഈണവും ഓര്‍ക്കസ്ട്രെഷനും മാത്രമേ ആളുകള്‍ ശ്രദ്ധിക്കൂ.''

നിളയും നീളയും

അങ്ങനെയല്ലാത്ത ഒരു കാലവും ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാന്‍ സംഗീതപ്രേമികളുടെ പുതിയ തലമുറയ്ക്ക് പ്രയാസം തോന്നിയേക്കാം. പാട്ടിലെ അക്ഷരങ്ങള്‍ പോലും ആസ്വാദകരുടെ ``ശസ്ത്രക്രിയക്കു'' വിധേയമായിരുന്ന കാലം. മിനിമോള്‍ എന്ന പടത്തില്‍ ശ്രീകുമാരന്‍ തമ്പി - ദേവരാജന്‍ ടീം ഒരുക്കിയ കേരളം കേരളം കേളികൊട്ടുയരുന്ന കേരളം എന്ന സൂപ്പര്‍ ഹിറ്റ്‌ ഗാനത്തിന്റെ കഥയെടുക്കുക. ഗാനത്തിന്റെ ചരണത്തില്‍ ``നീരദമാലകളാല്‍ പൂവിടും മാനം കണ്ട് നീളാനദീ ഹൃദയം പാടും ' എന്നൊരു വരിയുണ്ട്. നിളാനദിയെയാണ് കവി ഉദ്ദേശിച്ചതെന്നു വ്യക്തം. ``എഴുതിക്കൊടുത്തത് നിളാനദി എന്ന് തന്നെ ആണെങ്കിലും മാസ്റ്റര്‍ ഈണമിട്ടു യേശുദാസിന്റെ സ്വരത്തില്‍ റെക്കോര്‍ഡ്‌ ചെയ്തു വന്നപ്പോള്‍ അതു നീളാനദി ആയി. ഈണത്തിലേക്ക് വാക്കിനെ സന്നിവേശിപ്പിച്ചപ്പോള്‍ വന്ന പിഴവാണത്‌. '' ശ്രീകുമാരന്‍ തമ്പി പറയുന്നു. പക്ഷെ ഗാനത്തിന്റെ ജനപ്രീതിയെ ഈ ഉച്ചാരണപ്പിശക് തെല്ലും ബാധിക്കുകയുണ്ടായില്ല എന്നതാണ് രസകരം. കേരളത്തിന്റെ സാംസ്കാരിക പശ്ചാത്തലത്തെ കുറിച്ചും കേരളീയതയെ കുറിച്ചും വന്നിട്ടുള്ള മികച്ച സിനിമാഗാനങ്ങളുടെ മുന്‍പന്തിയില്‍ തന്നെയുണ്ട്‌ ആ പാട്ട്.

ഇതേ ഗതി തന്നെ ആയിരുന്നു, മദനോല്സവത്തിനു വേണ്ടി ഓ എന്‍ വി - സലില്‍ ചൌധുരി ടീം ഒരുക്കിയ മേലെ പൂമല എന്ന സൂപ്പര്‍ ഹിറ്റ്‌ ഗാനത്തിന്റെ പല്ലവിയിലെ `നിവ' എന്ന പ്രയോഗത്തിനും. `കാറ്റേ വാ നീ വാ' എന്നാണ് ഓ എന്‍ വി എഴുതിയത്. പാട്ട് റെക്കോര്‍ഡ്‌ ചെയ്തു വന്നപ്പോള്‍ ദീര്‍ഘം അപ്രത്യക്ഷമായി എന്ന് മാത്രം. ``സലില്‍ദാ ആദ്യം പാട്ട് ചിട്ടപ്പെടുത്തിയത് മന്ദതാളത്തിലാണ്,'' ഓ എന്‍ വി ഓര്‍ക്കുന്നു. ചിത്രീകരണത്തിന് അനുസരിച്ച് പാട്ടിന്റെ താളത്തിനു വേഗത കൂട്ടേണ്ടി വന്നപ്പോഴാണ് നീവാ , നിവ ആയത്. റെക്കോര്‍ഡിംഗ് സമയത്ത് കവി സ്ഥലത്തുണ്ടായിരുന്നില്ല. ഉണ്ടായിരുന്നവര്‍ ആകട്ടെ ഉച്ചാരണപ്പിശക് സംഗീതസംവിധായകന്റെ ശ്രദ്ധയില്‍ പെടുത്തിയതുമില്ല. അങ്ങനെ സംഭവിച്ചു പോയതാണ്‌ ആ പിഴവ്. പക്ഷെ സലില്‍ ദായുടെ സംഗീത ജീവിതത്തില്‍ അതൊരു ഒറ്റപ്പെട്ട അനുഭവമായിരുന്നെന്നു ഓ എന്‍ വി കൂട്ടിച്ചേര്‍ക്കുന്നു. `` മലയാളം വാക്കുകളുടെ അര്‍ത്ഥവും ഗാനത്തിന്റെ ആശയവും പൂര്‍ണ്ണമായി ഗ്രഹിച്ച ശേഷം മാത്രം സംഗീതം നല്‍കുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്..''


നോട്ടപ്പിശക് കൊണ്ടോ സാങ്കേതിക കാരണങ്ങളാലോ സംഭവിക്കുന്ന ഇത്തരം പിഴവുകള്‍ തിരുത്താന്‍, സ്റ്റേജ് പരിപാടികളിലും റിയാലിറ്റി ഷോകളിലും അവ ഏറ്റുപാടുന്ന പുതു തലമുറയിലെ ഗായകര്‍ മിനക്കെടാറില്ല എന്നതാണ് ദൌര്‍ഭാഗ്യകരം. അതിനവരെ ആരും ഉപദേശിക്കാറുമില്ല. നിള എന്ന് തിരുത്തി പാടുന്നതിനു പകരം നീളാ എന്ന് തന്നെ പഠിച്ചുപാടുന്നു അവര്‍. ``ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍, ഒടുവില്‍ നീ എത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍'' എന്ന് ഒരു മത്സരാര്‍ഥി പ്രമുഖ ചാനലിലെ റിയാലിറ്റി ഷോയില്‍ പാടിക്കേട്ടത്‌ കുറച്ചു കാലം മുന്‍പാണ്. തെറ്റ് ചൂണ്ടിക്കാട്ടിയ വിധികര്‍ത്താവിനോട് പയ്യന്‍ കൂസലെന്യേ പറഞ്ഞു: ഞാന്‍ കേട്ട സി ഡിയില്‍ അങ്ങനെയാണ്. അത് തന്നെ പാടിയാല്‍ മതിയെന്ന് മാഷും പറഞ്ഞു. ദാസ് സാര്‍ പാടിയത് മാറ്റി പാടുന്നത് ശരിയല്ലല്ലോ.''

യഥാര്‍ഥത്തില്‍ പരീക്ഷ എന്ന സിനിമയ്ക്ക് വേണ്ടി പി ഭാസ്കരന്‍ എഴുതിയതും യേശുദാസ് പാടി റെക്കോര്‍ഡ്‌ ചെയ്തതും ``ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍ ഒടുവില്‍ നീ എത്തുമ്പോള്‍ ചൂടിക്കുവാന്‍ / ഒരു ഗാനം മാത്രമെന്‍ ഹൃദയത്തില്‍ സൂക്ഷിക്കാം, ഒടുവില്‍ നീ എത്തുമ്പോള്‍ ചെവിയില്‍ മൂളാന്‍'' എന്നാണ്. സിനിമയില്‍ ആ ഗാനരംഗം കണ്ടാല്‍ അത് വ്യക്തമാകും. പക്ഷെ പാട്ടിന്റെ ഗ്രാമഫോണ്‍ റിക്കോര്‍ഡില്‍ കഥ മാറി. പല്ലവിയുടെ ആവര്‍ത്തനത്തില്‍, ഇടയ്ക്കുള്ള വരി ``അപ്രത്യക്ഷമായി.'' വില്ലനായി മാറിയത് പ്രോസസിംഗിനായി കൊല്‍ക്കത്തയിലെക്കയക്കും മുന്‍പ് പാട്ടിന്റെ എഡിറ്റിംഗ് നിര്‍വഹിച്ച ഏതെങ്കിലും `വിദഗ്ദനാ'കണാം . അന്നത്തെ പതിവനുസരിച്ച് മൂന്നു മിനിറ്റ് 20 സെക്കണ്ടിലേക്ക് പാട്ടിനെ ഒതുക്കാനുള്ള തത്രപ്പാടില്‍ ഇടയ്ക്കുള്ള വരി മുറിച്ചു കളയുകയായിരുന്നു എഡിറ്റര്‍. സാധാരണ ഗതിയില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പല്ലവിയുടെ ആവര്‍ത്തനം ആണ് മുറിച്ചു മാറ്റുക. മലയാളമറിയാത്ത എഡിറ്റര്‍ പകരം കത്തി വെച്ചത് പല്ലവിയുടെ ഹൃദയ ഭാഗത്തായിപ്പോയി. കുറ്റം പാട്ടെഴുതിയ ഭാസ്കരന്‍ മാഷിനും പാടിയ യേശുദാസിനും. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് ആ തെറ്റിദ്ധാരണ കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.


ധനുമാസ ചന്ദ്രിക

ഇനി ഒരു പാതിരാ പന്തയത്തിന്റെ കഥ. വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു അര്‍ദ്ധരാത്രി കഴിഞ്ഞെത്തിയ ആ ഫോണ്‍കോള്‍. സുഹൃത്തും പ്രശസ്ത സംവിധായകനുമായ രഞ്ജിത്ത് ആണ് ഫോണിന്റെ അങ്ങേത്തലയ്ക്കല്‍. അസമയത്ത് വിളിച്ചുണര്‍ത്തിയതിന് ക്ഷമ ചോദിച്ച ശേഷം രഞ്ജിത്ത് പറഞ്ഞു: ``ഒരു പന്തയത്തിന്റെ കാര്യമാണ്. ഇവിടെ ഒരാള്‍ പറയുന്നു മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി മധുമാസചന്ദ്രിക വന്നു ആണ് ശരിയെന്ന്‌ . ധനുമാസ ചന്ദ്രിക എന്നാണു ഭാസ്കരന്‍ മാഷ്‌ എഴുതിയിട്ടുള്ളതെന്നു ഞാനും‍. ഏതാണ് ശരി?''

ധനുമാസചന്ദ്രിക എന്ന് സംശയലേശമന്യേ ഉത്തരം നല്‍കിയപ്പോള്‍, പന്തയം തോറ്റ സുഹൃത്തിന്റെ (അദ്ദേഹവും പ്രമുഖ സംവിധായകന്‍ തന്നെ) നെടുവീര്‍പ്പ് ഫോണിലൂടെ കേള്‍ക്കാമായിരുന്നു എനിക്ക്. ജയചന്ദ്രന്റെ സംഗീത ജീവിതത്തില്‍ വഴിത്തിരിവായ `കളിത്തോഴനിലെ ആ ഗാനത്തിന്റെ പല്ലവി കുട്ടിക്കാലം മുതലേ കേട്ട് മനസ്സില്‍ പതിഞ്ഞിരുന്നത്‌ കൊണ്ടാവാം, ഉറക്കച്ചടവിലും ഓര്‍ത്തെടുക്കാന്‍ പ്രയാസപ്പെടേണ്ടി വന്നില്ല. ഞെട്ടിപ്പോയത് പിറ്റേന്ന് പി ഭാസ്കരന്റെ സമ്പൂര്‍ണ കൃതികളുടെ സമാഹാരം വെറുതെ ഒന്ന് മറിച്ച് നോക്കിയപ്പോഴാണ് -- അതാ കിടക്കുന്നു മധുമാസചന്ദ്രിക. കവി എഴുതിയത് ഒന്നും ഗായകന്‍ പാടിയത് മറ്റൊന്നും ആകുന്നതെങ്ങനെ? ജയചന്ദ്രനെ തന്നെ നേരിട്ട് വിളിച്ചു ചോദിച്ചപ്പോഴാണ് സമാധാനമായത്: ``ഭാസ്കരന്‍ മാഷ്‌ എഴുതിയതും ഞാന്‍ പാടിയതും ധനുമാസചന്ദ്രിക എന്നാണ്. സൗകര്യം പോലെ വല്ലവരും മാറ്റി പാടുന്നതിനു ഞാന്‍ ഉത്തരവാദിയല്ല.''

ആധികാരികരേഖകളായി കണക്കാക്കപ്പെടുന്ന പുസ്തകങ്ങളെപോലും അന്ധമായി ആശ്രയിക്കുന്നത് ചിലപ്പോള്‍ അബദ്ധമാകുമെന്ന് അര്‍ഥം. ചില്ലിമുളം കാടുകളില്‍ ലല്ലലല്ലം പാടി വരും -- മുടിയനായ പുത്രനില്‍ കെ എസ ജോര്‍ജ് ശബ്ദം നല്‍കിയ ഈ പ്രശസ്ത നാടകഗാനത്തിന്റെ തുടക്കം ഓ എന്‍ വിയുടെ തിരഞ്ഞെടുത്ത ഗാനങ്ങളുടെ സമാഹാരമായ `മാണിക്യവീണ'യില്‍ നല്‍കിയിട്ടുള്ളത് അങ്ങനെയാണ്. ഇതേ ഗാനം ഇല്ലിമുളം കാടുകളില്‍ എന്നും പാടിക്കെട്ടിട്ടുണ്ട്. ശരിയെതെന്നറിയാന്‍ കവിയെ തന്നെ അഭയം പ്രാപിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ``ഇല്ലിമുളം എന്നാണു ഞാന്‍ എഴുതിയത്. അതെങ്ങനെ ചില്ലിമുളം ആയി മാറി എന്നറിയില്ല.'' പ്രണയവര്‍ണ്ണങ്ങള്‍ എന്ന സിനിമക്ക് വേണ്ടി ഗിരീഷ്‌ പുത്തഞ്ചേരി എഴുതിയതും (ഗാനം ഒലിവ് ബുക്സ് പുറത്തിറക്കിയ സമാഹാരത്തില്‍) ഗാനഗന്ധര്‍വന്‍ പാടിയതും ``ആരോ വിരല്‍ നീട്ടി മനസ്സിന്‍ മണ്‍വീണയില്‍, ഏതോ മിഴിനീരിന്‍ ശ്രുതി മീട്ടുന്നു മൂകം'' എന്നായിരിക്കാം. പക്ഷെ ആ പാട്ട് വേദികളിലും ചാനലുകളിലും ``ആരോ വിരല്‍ മീട്ടി'' എന്നേ പാടിക്കേള്‍ക്കാറുള്ളൂ.

ഓ എന്‍ വിയുടെ നീള്‍മിഴിപ്പീലിയില്‍ (വചനം) എന്ന ഗാനത്തിന്റെ തുടക്കത്തെ നീര്മിഴിപ്പീലി ആക്കുന്ന ഗായകര്‍ സുലഭം. ശരബിന്ദു മലര്‍ദീപ നാളം (ശരത് കാലത്തെ ഇന്ദു ‍-- ശരദിന്ദു എന്നാണു ശരി ) , കേരള മര്‍ത്യഭാഷ (കേവല മര്‍ത്യഭാഷ), കുന്നിമണി ചെപ്പുതുറന്നെന്നെ നോക്കും നേരം (എണ്ണി നോക്കും നേരം), സാഗരമേ ശാന്തമാക നീ എന്ന പാട്ടിലെ ചരണത്തില്‍ തളിര്‍ തൊട്ടില്‍ ഏതോ (തളിര്‍തൊത്തില്‍ )...ഇതൊക്കെ പതിവായി ആവര്‍ത്തിക്കപ്പെടുന്ന പിഴവുകള്‍. സിനിമാസംവിധായകരും പാട്ടുകാരും രാഷ്ട്രീയക്കാരും തൊട്ട് കവികള്‍ വരെ പ്രിയഗാനമായി `ശരബിന്ദു മലര്ദീപം ' എടുത്തു പറയുന്നതു കേട്ടിട്ടുണ്ട് . ``തിരുത്തിയിട്ടും കാര്യമില്ല എന്നതാണ് അവസ്ഥ,'' സെല്മാ ജോര്‍ജിനൊപ്പം ഉള്‍ക്കടല്‍ എന്ന ചിത്രത്തിന് വേണ്ടി ആ മനോഹര യുഗ്മഗാനത്തിന് ശബ്ദം പകര്‍ന്ന ജയചന്ദ്രന്‍ പറയുന്നു. ``അര്‍ത്ഥമറിഞ്ഞു പാട്ട് കേള്‍ക്കാന്‍ ഇവിടെ ആര്‍ക്കുണ്ട് സമയം?''

തിരുത്താന്‍ പോയതിന്റെ പഴയൊരു തിക്താനുഭവം ജയചന്ദ്രന്‍ മറന്നുകാണില്ല. 1990 കളിലെ കഥയാണ്‌. ജയചന്ദ്രന്റെ അടുത്ത സുഹൃത്തും ടൈംസ് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥനുമായ പ്രഭാകരന്റെ ചെന്നൈയിലെ ഓഫിസ് മുറിയില്‍ ഒരു മധ്യാഹ്നത്തില്‍ ഞങ്ങള്‍ ഒത്തുകൂടുന്നു. പാട്ടും കളിയും തമാശകളുമിട കലര്‍ന്ന ആ കൂട്ടായ്മയിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന ഒരു പാലക്കാട്ടുകാരനാണ് കഥാനായകന്‍. സൌകര്യത്തിനു വേണ്ടി നമുക്കദ്ദേഹത്തെ രാമേട്ടന്‍ എന്ന് വിളിക്കാം. പ്രഭാകരന്റെ പരിചയക്കാരനാണ്‌. സാമാന്യം നല്ല അരസികന്‍. പാട്ടിനോടും പാട്ടുകാരോടും പരമ പുച്ഛം. സംഗീതം മനുഷ്യനെ അലസനാക്കുന്നു എന്നൊരു ചിന്താഗതിയുമുണ്ട്. പക്ഷെ മുന്നില്‍ ഇരിക്കുന്നത് പ്രശസ്ത പിന്നണിഗായകനാകുമ്പോള്‍ ഉള്ളിലിരുപ്പ് പുറത്തു കാണിച്ചുകൂടല്ലോ.

നിലയ്ക്കാത്ത സംസാരത്തിനിടെ ജയചന്ദ്രനെ നോക്കി രാമേട്ടന്‍ ആദ്യ `വെടി' പൊട്ടിക്കുന്നു : ``എനിക്ക് പൊതുവേ പാട്ട് കേള്‍ക്കുന്ന ശീലമില്ല. എങ്കിലും ഭാര്യ കേള്‍ക്കും.അവള്‍ക്കു വല്യ പഠിപ്പൊന്നുമില്ല. നിങ്ങളുടെ നമ്പ്യാര്‍വട്ടപ്പൂ ചിരിച്ചു എന്ന പാട്ട് അവള്‍ക്കു ഇഷ്ടമാണത്രെ.'' എന്റെയും പ്രഭാകരന്റെയും ഇടപെടല്‍ ഒരുമിച്ചായിരുന്നു. ``നമ്പ്യാര്‍വട്ടമല്ല , നന്ത്യാര്‍വട്ടം,'' കോറസ്സായി ഞങ്ങള്‍ പറഞ്ഞു. അനവസരത്തിലുള്ള ആ തിരുത്ത് രാമേട്ടന് ഒട്ടും പിടിച്ചില്ല എന്ന് വ്യക്തം. നീരസത്തോടെ എന്നെ നോക്കി അദ്ദേഹം പറഞ്ഞു: ``തന്നെക്കാള്‍ പത്തു പതിനഞ്ചു ഓണം അധികം ഉണ്ടിട്ടുള്ളതാ ഞാന്‍. പൂക്കളുടെ പേരൊന്നും എന്നെ പഠിപ്പിക്കേണ്ട.''


അതുവരെ പത്രവായനയില്‍ മുഴുകിയിരുന്ന ജയചന്ദ്രന്‍ തലയുയര്‍ത്തിയതും ചര്‍ച്ചയില്‍ ഇടപെട്ടതും അപ്പോഴാണ്‌. ``മാഷേ, നന്ത്യാര്‍വട്ടമാണ് ശരി. അങ്ങനെയൊരു പൂവുണ്ട്.'' പക്ഷെ രാമേട്ടനുണ്ടോ കുലുങ്ങുന്നു. സഹതാപത്തോടെ ജയചന്ദ്രനെ നോക്കി അദ്ദേഹം പറഞ്ഞു: ``കാലം ശ്ശി ആയില്ലേ? നിങ്ങള്‍ മറന്നുപോയിട്ടുണ്ടാകും. ഇത് വരെ പാടിയത് പോട്ടെ; ഇനി അങ്ങനെ തെറ്റി പാടരുത്.''
ഭാവഗായകന്റെ മുഖത്തെ ഭാവപ്പകര്‍ച്ച ഈ ജന്മം മറക്കില്ല.

Wednesday, January 19, 2011

സിനിമാപ്പാട്ടിലെ രാഷ്ട്രീയ ഇടപെടലുകള്‍

സെബാസ്ട്യന്‍ പോള്‍, പി ജെ ജോസഫ് , പന്തളം സുധാകരന്‍, മുനീര്‍...

സംഗീതസംവിധായകനും സൌണ്ട് എന്‍ജിനീയറുംപാട്ടുകാരും ഓര്‍ക്കസ്ട്രക്കാരും ഉള്‍പ്പെടെ സ്റ്റുഡിയോയിലെ സകലചരാചരങ്ങളും റെഡി‍. ഇനി വേണ്ടത് പാടാന്‍ ഒരു പാട്ടാണ്. പറഞ്ഞിട്ടെന്തു കാര്യം? പാട്ടെഴുതാമെന്ന് ഏറ്റിരുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പൊടി പോലുമില്ല.

സ്റ്റുഡിയോ കാലേക്കൂട്ടി ബുക്ക് ചെയ്തുപോയിരുന്നതിനാല്‍ റെക്കോര്‍ഡിംഗ് നീട്ടി വെക്കുന്ന പ്രശ്നമേയില്ല. കവിയെ കാത്തിരുന്നു മടുത്ത സംഗീത സംവിധായകന്‍ ജെറി അമല്‍ദേവിന്റെ മനസ്സില്‍ പെട്ടെന്ന് ഒരാശയം മൊട്ടിടുന്നു. റെക്കോര്‍ഡിങ്ങിന്റെ ചുമതലയുമായി സ്റ്റുഡിയോയില്‍ ചുറ്റിപ്പറ്റി നിന്ന , നിര്‍മാതാവിന്റെ ഉറ്റ സുഹൃത്ത് കൂടിയായ ചെറുപ്പക്കാരനെ കണ്സോളിലേക്ക് വിളിച്ചുവരുത്തി ജെറി പറഞ്ഞു: ``എന്താ ഒരു പാട്ട് എഴുതി നോക്കിക്കൂടെ?'' അഭിഭാഷകനായ യുവാവ് ഞെട്ടി. ആഴമുള്ള വായനയും പ്രസംഗവും പത്രപ്രവര്‍ത്തനവും അത്യാവശ്യം ഗദ്യരചനയും ഒക്കെ ഉണ്ടെങ്കിലും പദ്യത്തില്‍ അന്ന് വരെ കൈവച്ചിട്ടില്ല. തനിക്കു ഒരിക്കലും വഴങ്ങാത്ത ഇടപാടാണെന്നറിയാവുന്നത് കൊണ്ടാണ്. മാത്രമല്ല, ചുള്ളിക്കാട് എഴുതാനിരുന്ന പാട്ട് പകരം താന്‍ എഴുതുക എന്ന് പറഞ്ഞാല്‍ അത് അധികപ്രസംഗവുമല്ലേ ?

പക്ഷെ ജെറിയുണ്ടോ വഴങ്ങുന്നു? ഗത്യന്തരമില്ലാതെ കൊച്ചിക്കാരന്‍ വക്കീല്‍ ജീവിതത്തില്‍ ആദ്യമായി ഒരു ചലച്ചിത്രഗാനം എഴുതുന്നു: ``തല്ലം തല്ലം പാടിടാം, ഉല്ലാസപ്പൂ ചൂടിടാം..'' യൌവനത്തിന്റെ ഉത്സാഹവും ആഹ്ലാദ ത്തിമിര്‍പ്പും നിറഞ്ഞു നില്‍ക്കുന്ന , വളരെ ലളിതമായ ഒരു പാട്ട്. കൊച്ചിയിലെ സി എ സി സ്റ്റുഡിയോയില്‍ ഇരുന്നു ജെറി അമല്‍ദേവ് മൂളിക്കൊടുത്ത ഈണത്തിനൊത്തു വരികള്‍ കുറിച്ച ആ യുവാവിന്റെ പേര് സെബാസ്ട്യന്‍ പോള്‍. പില്‍ക്കാലത്ത് ലോക്സഭാംഗവും മാധ്യമ നിരൂപകനും വാഗ്മിയുമൊക്കെയായി പേരെടുത്ത അതേ ഡോ. സെബാസ്ട്യന്‍ പോള്‍ തന്നെ.

``അടുത്തിടെ ഫിലിം ചേംബറിന്റെ ഒരു സുവനീറില്‍ ഒന്നോ രണ്ടോ പടത്തില്‍ മാത്രം പാട്ടെഴുതിയവരുടെ പട്ടികയില്‍ മഹാകവി ജി ശങ്കരക്കുറുപ്പിനെ പോലുള്ള മഹാരഥന്‍മാര്‍ക്കൊപ്പം എന്റെ പേരും അടിച്ചു കണ്ടപ്പോള്‍, അറിയാതെ നെഞ്ചില്‍ കൈവച്ചുപോയി. ഗതികേട് കൊണ്ട് പാട്ടെഴുതിപ്പോയ ഞാന്‍ എവിടെ, കവിതയ്ക്ക് വേണ്ടി ജീവിച്ചു മരിച്ച മഹദ് വ്യക്തികളെവിടെ?'' സെബാസ്ട്യന്‍ പോള്‍ പൊട്ടിച്ചിരിക്കുന്നു.

മമ്മൂട്ടി നായകനായി അഭിനയിച്ച കാണാതായ പെണ്‍കുട്ടി (1985 ) എന്ന ചിത്രത്തില്‍ ഒരൊറ്റ പാട്ടേ ഉണ്ടായിരുന്നുള്ളൂ. സെബാസ്ട്യന്‍ പോള്‍ - ജെറി അമല്‍ദേവ് സഖ്യം സൃഷ്ടിച്ച ആ ഗാനത്തിന് ശബ്ദം പകര്‍ന്നത് കെ ബി സുജാത, പ്രീതി, എലിസബത്ത്, നദിന്‍, രേണുക, മോളി, സന്ധ്യ തുടങ്ങി യുവഗായികമാരുടെ ഒരു നിര. അക്കരെപോലുള്ള ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ കെ എന്‍ ശശിധരന്‍ ആയിരുന്നു സംവിധായകന്‍. നിര്‍മാതാവ്, മഹാരാജാസ് കോളേജില്‍ അധ്യാപകനായിരുന്ന കൊച്ചി സ്വദേശി സുരേഷ്. സുരേഷുമായുള്ള സൌഹൃദവും സംഗീത സംവിധായകന്‍ ജെറി അമല്‍ദേവുമായുള്ള അടുത്ത ബന്ധവുമാണ് കാണാതായ പെണ്‍കുട്ടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് സെബാസ്ട്യന്‍ പോള്‍ പറയും. ജെറിയും പോളും സഹോദരീസഹോദരന്മാരുടെ മക്കള്‍.


ഗാനരചയിതാവ് എന്ന നിലയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ അരങ്ങേറ്റ ചിത്രമാകേണ്ടതായിരുന്നു കാണാതായ പെണ്‍കുട്ടി. ``പലരുടെയും നിര്‍ബന്ധത്തിനു വഴങ്ങി പാട്ട് എഴുതിക്കൊടുക്കാമെന്ന്‌ ഏറ്റുപോയതാണ്. ധൈര്യമുണ്ടായിട്ടല്ല.'' ചുള്ളിക്കാട് പറയുന്നു. ``സമയമെത്തിയപ്പോള്‍ ഞാന്‍ മുങ്ങിക്കളഞ്ഞു . വേറെ വഴിയുണ്ടായിരുന്നില്ല. ഈണത്തിനു അനുസരിച്ച് പാട്ടെഴുതുക എന്ന ഇടപാടിനോട് ഇന്നും പൊരുത്തപ്പെടാന്‍ ആയിട്ടില്ല -- രണ്ടു മൂന്നു പടങ്ങളില്‍ ആ കൃത്യം നിര്‍വഹിച്ചിട്ടുണ്ടെങ്കിലും.'' ശ്രുതിയിലാണ് ചുള്ളിക്കാട് ഗാനരചയിതാവായി അരങ്ങേറിയത് (സംഗീതം ജോണ്‍സണ്‍) . അത് കഴിഞ്ഞു പ്രദക്ഷിണം (രവീന്ദ്രന്‍), അബ്രഹാം ലിങ്കണ്‍ (ഔസേപ്പച്ചന്‍) എന്നീ ചിത്രങ്ങള്‍.

ചുള്ളിക്കാടിന്റെ അഭാവത്തില്‍ ഗാനരചയിതാവിന്റെ റോളും ഏറ്റെടുക്കേണ്ടി വന്ന സെബാസ്ട്യന്‍ പോള്‍ വിയര്‍ത്തുപോയത് സ്വാഭാവികം. ``എഴുതാന്‍ മടിച്ചു നിന്ന എനിക്ക് ധൈര്യം പകര്‍ന്നത് ജെറി ആണ്. ക്ലിപ്ത സമയത്തിനുള്ളില്‍ ഒരു പ്രത്യേക ഈണത്തിന് ഒപ്പിച്ചു പാട്ടെഴുതുക എന്നത് അത്ര ചെറിയ കാര്യമല്ലെന്ന് അന്ന് മനസ്സിലായി. കുറെ കുട്ടികള്‍ ബസ്സില്‍ വിനോദയാത്രക്ക് പോകുന്നു -- അതാണ്‌ സിറ്റുവേഷന്‍. അവര്‍ക്ക് പാടാന്‍ ഒരു പാട്ട്. അത്രയേ വേണ്ടൂ. ചിക് ചിക് ചിക്കാഗോ എന്നൊരു അമേരിക്കന്‍ ഗാനം മാതൃകയായി അദ്ദേഹം എനിക്ക് കേള്‍പ്പിച്ചു തരിക കൂടി ചെയ്തു.''

രണ്ടും കല്പിച്ച് അങ്ങനെ സെബാസ്ട്യന്‍ പോള്‍ പാട്ടെഴുതാന്‍ ഇരിക്കുന്നു. അല്പം പ്രയാസപ്പെട്ടാണെങ്കിലും ഈണത്തിന്റെ സ്കെയിലില്‍ ഒതുങ്ങുന്ന വരികള്‍ എഴുതിക്കൊടുത്തപ്പോള്‍ ജെറിക്ക് സംതൃപ്തി. ``പല്ലവിയില്‍ പം പം പമ്പയില്‍ എന്നൊരു പ്രയോഗമുണ്ട്. ചിക് ചിക് ചിക്കാഗോ ഞാനൊന്ന് പ്രാദേശികവല്കരിച്ചു നോക്കിയതാണ്. ഭാഗ്യവശാല്‍, പാട്ട് സിനിമയില്‍ ചിത്രീകരിച്ചു കണ്ടപ്പോള്‍ അപാകതയൊന്നും തോന്നിയില്ല.''- സെബാസ്ട്യന്‍ പോള്‍ പറയുന്നു. ``എന്തായാലും അതിനു ശേഷം അതുപോലൊരു സാഹസത്തിനു മുതിര്‍ന്നിട്ടേയില്ല. പാട്ടെഴുത്ത് എന്റെ മേഖലയല്ലെന്ന് ഉത്തമബോധ്യം ഉണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ ഇപ്പോള്‍ നിങ്ങള്‍ പറയുമ്പോഴാണ് ആ വരികള്‍ പോലും ഞാന്‍ ഓര്‍ക്കുന്നത്.'' ഒരു കാര്യം കൂടി കൂട്ടിച്ചേര്‍ക്കുന്നു പഴയ ഗാനരചയിതാവ്: ``എങ്കിലും പുതിയ ചില പാട്ടുകള്‍ കേള്‍ക്കുമ്പോള്‍, എന്റെ പാട്ടും അത്ര മോശമായിരുന്നില്ലല്ലോ എന്ന് തോന്നാറുണ്ട്. വരികളും വാക്കുകളും ഒന്നും പ്രസക്തമല്ലല്ലോ ഇന്ന് സിനിമാപ്പാട്ടില്‍. ശ്രദ്ധിച്ചു കേട്ടാല്‍ പോലും അവ വേര്‍തിരിച്ചെടുക്കാന്‍ കഴിയാറുമില്ല.'' സെബാസ്ട്യന്‍ പോളിന്റെ മകനും മാധ്യമ പ്രവര്‍ത്തകനുമായ ഡോണ്‍ ആദ്യമായി മുഖം കാട്ടിയ ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് കാണാതായ പെണ്‍കുട്ടിക്ക്.

മന്ത്രിയുടെ ഗാനം 

ജെറി അമല്‍ദേവിന്റെ സംഗീതസൃഷ്ടിയില്‍ `രാഷ്ട്രീയ ഇടപെടല്‍'' നടാടെ ആയിരുന്നില്ല. തൊട്ടു തലേ വര്‍ഷമാണ്‌ സംസ്ഥാനത്തെ ഒരു മന്ത്രി അദ്ദേഹത്തിന്റെ ഈണത്തില്‍ സിനിമയ്ക്ക് വേണ്ടി പാടിയത് -- റവന്യൂ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന പി ജെ ജോസഫ്‌. ``ശബരിമല ദര്‍ശനം'' എന്ന ചിത്രത്തില്‍ ചുനക്കര രാമന്‍കുട്ടി എഴുതി ജെറി ഈണമിട്ടു ജോസഫ്‌ പാടിയ പാട്ടിന്റെ പല്ലവി ഇങ്ങനെ:

``ഈ ശ്യാമസന്ധ്യ വിമൂകം സഖീ
വിഷാദം ചമഞ്ഞു വരുന്നു വിധി
ഹൃദന്തം നിറഞ്ഞ സുഗന്ധം തരും
വസന്തം മറഞ്ഞോ പ്രിയേ ദേവതേ..''
തിരുവനന്തപുരം തരംഗിണി സ്റ്റുഡിയോയില്‍ വച്ചുള്ള റെക്കോര്‍ഡിംഗ് മറന്നിട്ടില്ല ജോസഫ്‌. ``കുറെയേറെ റിഹേഴസലുകള്‍ക്ക്‌ ‌ ശേഷമാണ് പാടാനായി മൈക്കിനു മുന്നില്‍ നിന്നത്.
ഞാന്‍ ആഗ്രഹിച്ച പോലെ മെലഡിയുടെ സ്പര്‍ശമുള്ള ഗാനം .ആര്‍ദ്രത നിറഞ്ഞ വരികളും സംഗീതവും. പാട്ടിനോടും ഈണത്തിനോടും പരമാവധി നീതി പുലര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം.''
ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ പിന്നണിഗായകന്റെ വേഷമണിയാന്‍ ജോസഫ്‌ തീരുമാനിച്ചതിനു പിന്നില്‍, പടത്തിന്റെ നിര്‍മാതാക്കളുടെ സ്നേഹപൂര്‍വമായ നിര്‍ബന്ധം മാത്രം. ``കുട്ടിക്കാലം മുതലേ സ്റ്റേജില്‍ സ്ഥിരമായി പാടിയിരുന്നു ഞാന്‍. തിരുവനന്തപുരത്ത് ടാഗോര്‍ തിയറ്ററിലോക്കെ പാടിയിട്ടുണ്ട്. അതു കൊണ്ട് തന്നെ റെക്കോര്‍ഡിംഗ് റൂമില്‍ നിന്നപ്പോള്‍ പരിഭ്രമമൊന്നും തോന്നിയില്ല.'' ജോസഫ്‌ പറയുന്നു. യേശുദാസും ചിത്രയും പാടിയ വേറെയും പാട്ടുകളുണ്ട് ശബരിമല ദര്‍ശനത്തില്‍. നിര്‍ഭാഗ്യവശാല്‍, പടം വെളിച്ചം കണ്ടില്ല. റെക്കോര്‍ഡ്‌ ചെയ്ത പാട്ടുകളില്‍ , ആകാശവാണിയിലൂടെ പ്രശസ്തി നേടിയത് യേശുദാസിന്റെ ശബരിമലയൊരു പൂങ്കാവനം എന്ന ഗാനം മാത്രം. തീവ്രവിഷാദസ്പര്‍ശം നല്‍കി ജോസഫ് ആലപിച്ച ``ഈ ശ്യാമസന്ധ്യ'' കേട്ടിട്ടുള്ള മലയാളികള്‍ ചുരുങ്ങും.

പില്‍ക്കാലത്തും സിനിമയില്‍ നിന്ന് പാടാനുള്ള ക്ഷണം ലഭിച്ചിരുന്നതായി ജോസഫ്‌ പറയുന്നു. പക്ഷെ എല്ലാം നിരസിക്കേണ്ടി വന്നു. സമയക്കുറവു തന്നെ പ്രശ്നം. ഇന്നും ഇടക്കൊക്കെ വേദികളില്‍ ഗാനം ആലപിച്ചുകൊണ്ട് സംഗീതവുമായുള്ള തന്റെ ബന്ധം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുന്നു, ഈ മുന്‍ മന്ത്രി. ചിത്ര, മഞ്ജരി തുടങ്ങി പ്രമുഖ ഗായികമാര്‍ക്കൊപ്പം സ്റ്റേജില്‍ യുഗ്മഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട് അദ്ദേഹം.

പാടുന്ന മന്ത്രിമാരുടെ പട്ടികയില്‍ ഒറ്റയ്ക്കല്ല ജോസഫ്‌. എം കെ മുനീര്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, എം വിജയകുമാര്‍ ... ആ നിര നീളുന്നു. ആല്‍ബങ്ങള്‍ക്കു വേണ്ടി മാപ്പിളപ്പാട്ടുകള്‍ ഉള്‍പ്പെടെ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള മുന്‍ മന്ത്രി മുനീര്‍ ഇടയ്ക്ക് സിനിമയിലും പാടി: ചെമ്പടയില്‍ മുസാഫിറിന്റെയും ( ജ്യോല്സ്നയോടൊപ്പം മുഹബത്തിന്‍ കടലേ), കെ കെ റോഡില്‍ എസ്‌ പി വെങ്കിടെഷിന്റെയും (മഞ്ജരിയോടൊപ്പം താരങ്ങള്‍ തൂകും) ഈണത്തില്‍. ഗാനരചയിതാവിന്റെ വേഷവും തനിക്കു ഇണങ്ങുമെന്ന് നേരത്തെ തന്നെ തെളിയിച്ചിട്ടുണ്ട് മുനീര്‍. സുരേഷ് മണിമല ഈണം പകര്‍ന്ന ഒരു പെരുന്നാള്‍ ഗാന കാസറ്റിലാണ് പാട്ടെഴുത്തുകാരനായി അരങ്ങേറ്റം. അത് കഴിഞ്ഞു ഈസ്റ്റ് കോസ്റ്റ് ഓഡിയോസിന്റെ പ്രിയേ പ്രണയിനീ എന്ന ഗസല്‍ ആല്‍ബം. രണ്ടു പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ കൂടി ഉണ്ടായിരുന്നു ആ ആല്‍ബത്തില്‍ മുനീറിനോപ്പം ഗാനരചയിതാക്കളായി - മന്ത്രി ബിനോയ്‌ വിശ്വവും ടി എന്‍ പ്രതാപന്‍ എം എല്‍ എ യും. മൂവരും ഒപ്പം ഈസ്റ്റ് കോസ്റ്റ് വിജയനും എഴുതിയ പ്രണയ ഗീതങ്ങള്‍ ഈണമിട്ടു പാടിയത് ഉമ്പായി. മലയാളി റോക്ക് ബാന്‍ഡ് `അവിയലി'ലെ ലീഡ് ഡ്റമ്മര്‍ മിഥുന്‍ പുത്തന്‍വീട്ടിലിന്റെ പിതാവ് കൂടിയായ കടന്നപ്പള്ളി രാമചന്ദ്രനാണ് വേദികളിലും ടെലിവിഷന്‍ ഷോകളിലും പാടി ആസ്വാദകരെ അമ്പരപ്പിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു മന്ത്രി . ഇവരില്‍ ആരെയെങ്കിലും സമീപഭാവിയില്‍ സിനിമയിലും കണ്ടുമുട്ടിയാല്‍ അത്ഭുതം വേണ്ട .

രാഷ്ട്രീയത്തില്‍ ചേക്കേറിയ സിനിമക്കാര്‍ നിരവധി. ഇന്നും തുടരുന്നു ആ പ്രവാഹം. അത്രയും വരില്ല സിനിമയുടെ ആകര്‍ഷണ വലയത്തില്‍ പെട്ട് പോകുന്ന രാഷ്ട്രീയക്കാരുടെ എണ്ണം. എങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനവും സിനിമാപ്പാട്ടെഴുത്തും ഒരുമിച്ചു കൈകാര്യം ചെയ്തു രണ്ടു മേഖലകളിലും ശ്രധേയരാകാന്‍ കഴിഞ്ഞ ചിലരെങ്കിലും ഉണ്ട് -- പന്തളം സുധാകരനെയും കണിയാപുരം രാമചന്ദ്രനെയും പോലെ.

എന്റെ മൌനരാഗം 


മുന്ഗാമികളെപ്പോലെ തിരക്കേറിയ സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിനിടയ്ക്ക് സിനിമയില്‍ `വഴിതെറ്റി' വന്നുകയറിയതല്ല പന്തളം സുധാകരന്‍. മോഹിച്ചത് എഴുത്തുകാരനാകാനാണ്. വന്നുപെട്ടത് രാഷ്ട്രീയത്തിലും. കുറെ കവിതകള്‍ എഴുതി. അഞ്ചെട്ടു സിനിമകള്‍ക്ക്‌ വേണ്ടി പാട്ടും. തിരക്ക് മൂലം കൂടുതല്‍ ചലച്ചിത്ര ഗാനങ്ങള്‍ എഴുതാന്‍ കഴിഞ്ഞില്ല എന്നതിലേയുള്ളൂ ഈ മുന്‍മന്ത്രിക്ക് ദുഃഖം.എഴുതിയ പാട്ടുകളില്‍ ചിലതെങ്കിലും മലയാളികളുടെ ഹൃദയത്തിലുണ്ട്: കൊട്ടാരം വീട്ടിലെ അപ്പൂട്ടനിലെ ``എന്റെ മൌനരാഗമിന്നു നീയറിഞ്ഞുവോ '' പോലെ.

``ഈണത്തിന് അനുസരിച്ചാണ് ഭൂരിഭാഗം പാട്ടുകളും എഴുതിയിട്ടുള്ളതെങ്കിലും, അവയില്‍ എന്റെ ആത്മാംശമുണ്ട്. ദുരിതമയവും ഏകാന്തവുമായ ബാല്യമാണ്‌
എന്നെ സ്വപ്നജീവിയും കവിയുമാക്കി മാറ്റിയതെന്ന് തോന്നുന്നു. അച്ഛന്‍ പന്തളം എന്‍ എസ്‌ എസ് കോളേജില്‍ പ്യൂണ്‍ ആയിരുന്നു. അമ്മ അവിടത്തെ ഒരു സാധാരണ ജീവനക്കാരിയും. വരുമാനം തുച്ഛമായിരുന്നിട്ടും അല്ലലൊന്നും അറിയിക്കാതെ മക്കളെ വളര്‍ത്താന്‍ ശ്രമിച്ചു അവര്‍. പുറത്തിറങ്ങാതെ പോയ ഒരു ചിത്രത്തിന് വേണ്ടി പില്‍ക്കാലത്ത് കെ ജെ ജോയിയുടെ ഈണത്തിനൊത്ത് ``അമ്മയ്ക്ക് കിന്നാരച്ചെപ്പു തുറക്കുന്ന പൊന്‍തിങ്കള്‍മുത്തേ മിഴിമുത്തേ , ആയിരം വസന്തം കണിയായാലും അമ്മയ്ക്ക് അമൃതം നീയല്ലോ'' എന്നീ വരികള്‍ കുറിക്കുമ്പോള്‍, സ്നേഹവാത്സല്യങ്ങള്‍ നിറഞ്ഞ അമ്മയുടെ മുഖമായിരുന്നു എന്റെ മനസ്സില്‍. എന്റെ ഉള്ളിലിരുന്നു ആ വരികള്‍ എഴുതിച്ചത് അമ്മ തന്നെയല്ലേ എന്ന് തോന്നിയിട്ടുണ്ട്,'' സുധാകരന്‍ ഒരു നിമിഷം മൌനിയാകുന്നു.

പന്തളം കോളേജില്‍ പൊളിറ്റിക്കല്‍ സയന്‍സ് ബിരുദത്തിനു പഠിക്കുമ്പോഴേ ആനുകാലികങ്ങളില്‍ കവിതകള്‍ എഴുതും സുധാകരന്‍. ``അന്നൊന്നും എന്റെ ഉള്ളില്‍ ഒരു രാഷ്ട്രീയക്കാരന്‍ ഇല്ല. സാഹിത്യമാണ് പ്രിയ വിഷയം. ഏറ്റവും അടുത്ത സുഹൃത്തുക്കളുടെ പ്രേരണയാണ് എന്നെ രാഷ്ട്രീയത്തില്‍ കൊണ്ടുചെന്നെത്തിച്ചത്. ഈ രംഗത്ത് നിലനില്‍ക്കാന്‍ പ്രചോദനമായത് കെ കരുണാകരനുമായുള്ള കൂടിക്കാഴ്ചയും. കെ എസ്‌ യു സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ്‌ സംസ്ഥാന പ്രസിഡണ്ട്‌, എം എല്‍ എ, മന്ത്രി...അങ്ങനെ പല പദവികളും വഹിച്ചു. രാഷ്ട്രീയത്തില്‍ സജീവമായപ്പോഴും, കവിതയോടും പാട്ടിനോടുമുള്ള പ്രണയം കാത്തു സൂക്ഷിക്കാന്‍ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ ഭാഗ്യം.''
എണ്പതുകളുടെ തുടക്കത്തില്‍ നിയമസഭാംഗമായി തിരുവനന്തപുരത്തെത്തിയ നാട്ടിന്പുറത്തുകാരനെ കാത്തിരുന്നത് , സഹൃദയരുടെ ഒരു കൂട്ടായ്മയാണ്. പ്രശസ്തരും, പ്രശസ്തിയുടെ പടവുകള്‍ കയറിത്തുടങ്ങിയവരും ഉണ്ടായിരുന്നു അക്കൂട്ടത്തില്‍ -- പ്രിയദര്‍ശന്‍, സുരേഷ് കുമാര്‍, ലെനിന്‍ രാജേന്ദ്രന്‍, എം ജി ശ്രീകുമാര്‍, പെരുമ്പടവം ശ്രീധരന്‍, എം കെ മാധവന്‍ നായര്‍... അങ്ങനെ പലരും. ``എം എല്‍ എ ഹോസ്റ്റലിലെ എന്റെ മുറി അന്ന് സിനിമാക്കാരുടെ താവളമാണ്. പ്രേംനസീര്‍, കെ എസ് സേതുമാധവന്‍, എ വിന്സന്റ് തുടങ്ങിയവരൊക്കെ സ്ഥിരക്കാര്‍. എങ്കിലും സിനിമയുമായി ബന്ധപ്പെട്ടു മറ്റു സ്വപ്‌നങ്ങള്‍ ഒന്നുമില്ല. യാദൃച്ചികമായാണ് പാട്ടെഴുതാന്‍ ക്ഷണം വരുന്നത്.''
പ്രിയദര്‍ശന്‍ ``മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു'' (1986 ) എന്ന പടം ചെയ്യാന്‍ ഒരുങ്ങുന്ന സമയം. ഞങ്ങളുടെ സുഹൃദ് വലയത്തിലെ സജീവാംഗമായിരുന്ന കേരളദേശം പത്രമുടമ ഇടപ്പഴഞ്ഞി വേലപ്പനാണ് നിര്‍മാതാവ്. നായകന്‍ മോഹന്‍ലാല്‍ ‍. ലാല്‍ ലൈംലൈറ്റിലേക്ക് വന്നു തുടങ്ങിയിട്ടേയുള്ളൂ. ഒരു ദിവസം പ്രിയന്‍ വിളിച്ചു പറയുന്നു-- എന്റെ പുതിയ പടത്തില്‍ പാട്ടെഴുതുന്നത് പന്തളം ആണ്.

``എന്ത് മറുപടി പറയണം എന്നറിയില്ലായിരുന്നു.ഈണത്തിനൊത്തു പാട്ടെഴുതി ശീലമില്ല എന്ന് പറഞ്ഞു നോക്കി. പ്രിയനുണ്ടോ വിടുന്നു. ശ്രമിച്ചാല്‍ നിങ്ങള്‍ക്കത് എളുപ്പം വഴങ്ങും എന്നായി അദ്ദേഹം. ശ്രീക്കുട്ടനും അക്കാര്യത്തില്‍ സംശയമില്ലായിരുന്നു. അങ്ങനെയാണ് പാട്ടെഴുതാന്‍ ചെന്നൈയിലേക്ക് തിരിച്ചത്. അവിടെ പാംഗ്രൂവ് ഹോട്ടലില്‍ ഒരൊറ്റ മുറിയിലാണ് ഞങ്ങളുടെ താമസം. പ്രിയന്‍, സുരേഷ് കുമാര്‍, ശ്രീക്കുട്ടന്‍ എല്ലാവരുമുണ്ട്‌. കളിയും ചിരിയും ആഘോഷവും ചുറ്റും പൊടിപൊടിക്കുമ്പോഴും പാട്ടെഴുതാന്‍ കഴിയുമോ എന്ന ആശങ്കയായിരുന്നു എന്റെ ഉള്ളു നിറയെ.''
കെ ജെ ജോയ് ആണ് സംഗീത സംവിധായകന്‍. പിറ്റേന്ന് കാലത്ത് ട്യൂണ്‍ കേള്‍ക്കാനായി ശ്രീകുമാറിനൊപ്പം പന്തളം സുധാകരന്‍ ജോയിയുടെ വീട്ടില്‍ ചെല്ലുന്നു. എക്കോഡിയന്‍ വായിച്ചാണ് ജോയ് ഈണമിടുക. ആദ്യം മൂളിത്തന്ന ട്യൂണ്‍ കേട്ട നിമിഷം തന്നെ, എങ്ങുനിന്നോ മനസ്സില്‍ അതിനൊത്ത വരികള്‍ വന്നു നിറഞ്ഞു‍: ``ധനുമാസക്കുളിരല ചൂടി, ഋതുഗാന പല്ലവി പാടി....'' തൊട്ടു പിന്നാലെ തുമ്പിമഞ്ചലേറി വാ എന്ന ഗാനം. ``ജോയിയും പ്രിയനും ഗാനങ്ങള്‍ ഓക്കേ ചെയ്തെങ്കിലും എനിക്ക് എന്തോ ഒരു തൃപ്തിയില്ലായ്മ. മുറിയില്‍ വന്ന ശേഷം രാത്രി ഞാന്‍ ആ പാട്ടുകള്‍ ശ്രീക്കുട്ടനെ കൊണ്ട് പാടിച്ചു നോക്കും. കുഴപ്പമുണ്ടെന്നു തോന്നുന്ന ഭാഗങ്ങളില്‍ ശ്രീക്കുട്ടന്‍ ചില മാറ്റങ്ങള്‍ നിര്‍ദേശിക്കും. ഞാന്‍ സ്വീകരിക്കുകയും ചെയ്യും. അങ്ങനെയാണ് എന്റെ ആദ്യ സിനിമാ ഗാനങ്ങളുടെ പിറവി''-- പന്തളം സുധാകരന്‍ ഓര്‍ക്കുന്നു.
ചെന്നൈയില്‍ ജോയിയുടെ റെക്കോര്‍ഡിംഗ് തിയറ്ററില്‍ വെച്ചാണ് പാട്ടുകള്‍ ആലേഖനം ചെയ്യപ്പെട്ടത്. `` രണ്ടു പാട്ടും ശ്രീക്കുട്ടന്‍ പാടണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. പക്ഷെ യേശുദാസോ ജയചന്ദ്രനോ ഒരു പാട്ട് പാടണമെന്ന് കാസറ്റ് കമ്പനികാര്‍ക്ക് നിര്‍ബന്ധം. തരംഗിണിക്ക് വേണ്ടി മാത്രമേ യേശുദാസ് പാടൂ. അപ്പോള്‍ പിന്നെ ജയചന്ദ്രനെ കൊണ്ട് പാടിക്കുകയെ വഴിയുള്ളൂ. അങ്ങനെയാണ് ധനുമാസക്കുളിരല എന്ന ഗാനം ചിത്രയുടെയും ജയചന്ദ്രന്റെയും ശബ്ദത്തില്‍ റെക്കോര്‍ഡ്‌ ചെയ്യുന്നത്. മറ്റേ പാട്ട് ശ്രീക്കുട്ടനും ലതികയും പാടി.''


ആദ്യമായി സിനിമക്ക് വേണ്ടി എഴുതിയ പാട്ടിന്റെ ചിത്രീകരണം കാണാന്‍ എഴുത്തുകാരന് ആകാംക്ഷയുണ്ടാകുക സ്വാഭാവികം. പക്ഷെ, തിയറ്ററില്‍ ചെന്ന് നേരിട്ട് സിനിമ കാണാന്‍ ധൈര്യം പോര സുധാകരന്. ``പ്രധാന തിയറ്ററുകളിലൊക്കെ കളിച്ചു പോയ ശേഷം, പന്തളത്തെ അശ്വതി തിയറ്ററില്‍ പ്രദര്‍ശനത്തിനെത്തിയപ്പോഴാണ് ഞാന്‍ പടം കണ്ടത്. അപ്പോഴേക്കും റിലീസായി മൂന്നു നാല് മാസം കഴിഞ്ഞിരുന്നു. നെഞ്ചിടിപ്പോടെ ഒരു രാത്രി സെക്കന്റ്‌ ഷോയ്ക്ക് കയറിയത് ഓര്‍മ്മയുണ്ട്. ടൈറ്റിലില്‍ പേര് കണ്ടപ്പോള്‍ സന്തോഷം തോന്നി. എങ്കിലും ടെന്ഷനോടെയാണ് ആ പടം കണ്ടു തീര്‍ത്തത്. ഇന്നും ആ പാട്ടുകള്‍ എഴുതിയത് ഞാനാണെന്ന് പലര്‍ക്കും അറിയില്ല.''
മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നുവിനു ശേഷം പലരും പാട്ടെഴുതാന്‍ വിളിച്ചു. ഓ എസ് ഗിരീഷ്‌ സംവിധാനം ചെയ്ത കട്ടുറുമ്പിനും കാതുകുത്ത്‌ ആയിരുന്നു രണ്ടാമത്തെ പടം. കണ്ണൂര്‍ രാജന്റെ സംഗീതം. ഈ പടത്തിലാണ് യേശുദാസ് ആദ്യമായി പന്തളം സുധാകരന്റെ രചനയില്‍ പാടിയത്-- അമൃതം ചൊരിയും എന്ന ഗാനം. ഗിരീഷിന്റെ തന്നെ കാര്യം കാണാന്‍ ഒരു കള്ളച്ചിരി എന്ന ചിത്രത്തിനും പാട്ടെഴുതി. എ ടി ഉമ്മറിന്റെ ഈണത്തില്‍, ഈ പടത്തില്‍ യേശുദാസ് പാടിയ `യാമങ്ങള്‍ ചിലങ്ക കെട്ടി സ്വപ്‌നങ്ങള്‍ ഉടുത്തൊരുങ്ങി' സുധാകരന് ഏറ്റവും പ്രിയപ്പെട്ട സ്വന്തം ഗാനങ്ങളില്‍ ഒന്നാണ്.
സഖാവ് എന്ന ചിത്രത്തില്‍ സുധാകരന്റെ വരികള്‍ ചിട്ടപ്പെടുത്തിയത് വി ഡി രാജപ്പന്‍. ഈ പടത്തില്‍ രക്തംചിന്തി എന്ന ഗാനം പാടിയ മധു ഭാസ്കര്‍ എന്ന യുവഗായകനാണ് പില്‍ക്കാലത്ത് ഫിംഗര്‍ടിപ്സ് എന്ന പേരില്‍ പ്രശസ്തമായ ടെലിഫോണിക് ഇന്‍ഫര്‍മേഷന്‍ സെന്ററിനു രൂപം നല്‍കിയത്‌. കൊട്ടും കുരവയും (സംഗീതം: രഘുകുമാര്‍), പാളയം (ശ്യാം) എന്നീ ചിത്രങ്ങളുടെയും ഗാനരചന സുധാകരന്റെത് തന്നെ. താളവട്ടത്തില്‍ എല്ലാ പാട്ടുകളും പ്രിയ സുഹൃത്ത് സുധാകരന്‍ എഴുതണം എന്നായിരുന്നു പ്രിയദര്‍ശന്റെ ആഗ്രഹം. `` നിയമസഭ നടക്കുന്ന കാലമായിരുന്നതിനാല്‍ ചെന്നൈയില്‍ ചെന്ന് പാട്ടെഴുതാന്‍ നിവൃത്തിയില്ലെന്ന കാര്യം ഞാന്‍ പ്രിയനെ അറിയിച്ചു. എങ്കില്‍ പിന്നെ ഒരു പാട്ടെങ്കിലും എഴുതി തരണമെന്നായി പ്രിയന്‍. അങ്ങനെ എഴുതിയതാണ് യേശുദാസും ചിത്രയും പാടിയ കൊഞ്ചും നിന്‍ ഇമ്പം എന്ന ഗാനം.'' രഘുകുമാര്‍ സംഗീത സംവിധാനം നിര്‍വഹിച്ച താളവട്ടത്തിലെ മറ്റു പാട്ടുകള്‍ രചിച്ചത് പൂവച്ചല്‍ ഖാദര്‍.

വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷംഎഴുതിയ പാട്ടാണ് കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍ എന്ന ചിത്രത്തില്‍ ബേണി ഇഗ്നേഷ്യസ് ഈണമിട്ട എന്റെ മൌനരാഗമിന്നു നീയറിഞ്ഞുവോ (യേശുദാസ്, ചിത്ര). ചിരകാല സുഹൃത്തായ സംവിധായകന്‍ രാജസേനന്റെ നിര്‍ബന്ധമായിരുന്നു ആ തിരിച്ചു വരവിനു പിന്നില്‍. പക്ഷെ പാട്ടെഴുതിയത് മുന്‍ മന്ത്രി ആണെന്നറിയുന്നവര്‍ ചുരുങ്ങും.

ദേവരാജന്റെ ഈണത്തില്‍ 
സിനിമാ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവം എന്തെന്ന് ചോദിച്ചാല്‍ മറുപടി പറയാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടി വരില്ല സുധാകരന്. സംഗീതസംവിധായകരുടെ കുലപതി ആയ ദേവരാജന്‍ മാഷിനോപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് തന്നെ. ``ആകാശത്തിനു കീഴെ എന്ന പടത്തിന് വേണ്ടിയാണ് ആദ്യമായും അവസാനമായും ഞങ്ങള്‍ ഒന്നിച്ചത്. ദേവരാജന്‍ മാഷ്‌ അസുഖം ഭേദപ്പെട്ടു വീണ്ടും സിനിമയില്‍ സജീവമായിത്തുടങ്ങിയ കാലം. ഈണം ആദ്യമിട്ടു പാട്ടെഴുതിക്കുകയല്ല, കവിതയില്‍ അന്തര്‍ലീനമായ ഈണം കണ്ടെത്തുകയാണ് മാഷിന്റെ ശൈലി. മാഷിന്റെ നിര്‍ദേശം അനുസരിച്ച് , പടത്തിലെ സന്ദര്‍ഭങ്ങള്‍ മനസ്സില്‍ കണ്ട് കുറിച്ച പാട്ടുകളുമായി ഞാന്‍ കരമനയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ചെല്ലുന്നു. ഉള്ളില്‍ ചെറിയൊരു ഭയമുണ്ട്. കര്‍ക്കശക്കാരനായ മാഷുമായി ഒത്തുപോകുക എളുപ്പമല്ല എന്നാണു കേട്ടിരുന്നത്. എന്നാല്‍ വളരെയേറെ വാത്സല്യത്തോടെ ആണ് അദ്ദേഹം എന്നോട് പെരുമാറിയത്. എഴുതിക്കൊടുത്ത പാട്ടുകള്‍ അദ്ദേഹം സശ്രദ്ധം വായിച്ചു. പിന്നെ ചില നിര്‍ദേശങ്ങള്‍ തന്നു. ഭാഷയിലും സംഗീതത്തിലുമുള്ള അദ്ദേഹത്തിന്റെ അഗാധപാണ്ഡിത്യം വെളിപ്പെടുത്തുന്നതായിരുന്നു ആ നിര്‍ദേശങ്ങള്‍. '' കോദണ്ഡപാണി തിയേറ്ററില്‍ പാട്ടുകള്‍ റെക്കോര്‍ഡ്‌ ചെയ്യുമ്പോള്‍ കണ്‍സോളില്‍ ദേവരാജന്‍ മാസ്ടര്‍ക്കൊപ്പം ഇരിക്കാന്‍ കഴിഞ്ഞതുതന്നെ മഹാഭാഗ്യമായി കരുതുന്നു സുധാകരന്‍.
ചെറിയൊരു `സൌന്ദര്യപ്പിണക്കം' മൂലമുണ്ടായ ദീര്‍ഘമായ ഇടവേളയ്ക്കു ശേഷം എസ് ജാനകി ദേവരാജസംഗീതത്തില്‍ വീണ്ടും പാടി എന്ന പ്രത്യേകത കൂടി ഉണ്ടായിരുന്നു ആകാശത്തിനു കീഴെ എന്ന പടത്തിന്. കുമ്മാട്ടിപാട്ടിന്റെ താളത്തില്‍ എന്ന ഗാനമാണ് ജാനകിയുടെ സ്വരത്തില്‍ റെക്കോര്‍ഡ്‌ ചെയ്യപ്പെട്ടത്. കാല്‍ നൂറ്റാണ്ടിലേറെ കാലം മുന്‍പ് പുറത്തുവന്ന നിശാഗന്ധിക്ക് ശേഷം ആദ്യമായി മാസ്റ്ററുടെ ഈണത്തില്‍ പാടുകയായിരുന്നു ജാനകി. സിനിമയിലെ മറ്റൊരു ഗാനം യേശുദാസും മാധുരിയും ചേര്‍ന്ന് പാടി: മുകിലിന്റെ പൊന്‍തേരില്‍. പടം പുറത്തു വന്നിരുന്നെങ്കില്‍ പാട്ടുകള്‍ രണ്ടും ശ്രദ്ധിക്കപ്പെട്ടേനെ എന്ന കാര്യത്തില്‍ സംശയമില്ല അവയുടെ രചയിതാവിന്.

എന്തുകൊണ്ട് സിനിമയില്‍ സജീവമായില്ല എന്ന ചോദ്യത്തിന് അര്‍ത്ഥ ഗര്‍ഭമായ ഒരു പുഞ്ചിരിയാണ് മറുപടി. ``ഔദ്യോഗികമായ തിരക്കുകള്‍ ഒരു വശത്ത്‌. പിന്നെ സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള എതിര്‍പ്പും. പ്രോല്സാഹിപ്പിച്ചവര്‍ പലരുണ്ട് -- കെ കരുണാകരനെയും എ കെ ആന്റണിയെയും ചെറിയാന്‍ ഫിലിപ്പിനെയും പോലെ. രാഷ്ട്രീയവും സര്‍ഗസൃഷ്ടിയും ഒരുമിച്ചു കൊണ്ടുപോകണം എന്ന് ഉപദേശിച്ചയാളാണ് ലീഡര്‍. എതിര്‍ത്തവര്‍ ഏറെയും ഇടത്തരം നേതാക്കളായിരുന്നു. ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍ അവരുടെ എതിര്‍പ്പ് ശുദ്ധമായ അസൂയയില്‍ നിന്ന് ഉടലെടുത്തതായിരുന്നു എന്ന് ഞാന്‍ തിരിച്ചറിയുന്നു. ഇടയ്ക്കിടെ സിനിമാ വാരികകളിലും മറ്റും വാര്‍ത്തയും പടവും അടിച്ചുവരുന്നതും രസകരമായ ഗോസിപ്പുകളില്‍ ഞാന്‍ കഥാപാത്രമാകുന്നതും അവര്‍ക്കെങ്ങനെ സഹിക്കാനാകും? പന്തളത്തിന് പാര്‍ട്ടിയേക്കാള്‍ വലുത് പാട്ടാണെന്ന് വരെ പറഞ്ഞു നടന്നു അവര്‍.''
മറ്റു പല രാഷ്ട്രീയക്കാര്‍ക്കും ലഭിക്കാത്ത സൌഭാഗ്യങ്ങള്‍ സിനിമയുമായുള്ള ബന്ധം തനിക്കു നല്‍കിയിട്ടുണ്ടെന്ന് പറയും സുധാകരന്‍. അവയിലൊന്ന് കുട്ടിക്കാലം മുതലേ ആരാധിച്ചു പോന്നിരുന്ന പ്രേംനസീറുമായുള്ള സൌഹൃദമാണ്. ``നസീര്‍ സാറുമൊത്തുള്ള ഒരു കാര്‍ യാത്ര മറക്കാനാവില്ല. ഡ്രൈവറുടെ സീറ്റില്‍ ഞാന്‍. തൊട്ടടുത്തു അദ്ദേഹം. സ്ടീരിയോയിലൂടെ നദിയിലെ പ്രശസ്ത ഗാനങ്ങള്‍ ഒഴുകുന്നു. ആയിരം പാദസരങ്ങള്‍, കായാമ്പൂ....നസീര്‍ സാര്‍ അഭിനയിച്ചു അനശ്വരമാക്കിയ ഗാനങ്ങള്‍. യേശുദാസിന്റെ ശബ്ദത്തിനൊപ്പം നസീര്‍ സാര്‍ പാട്ടുകള്‍ മൂളുന്നു. കുട്ടിക്കാലത്ത് നാട്ടിലെ കൊട്ടകയില്‍ ഇരുന്നു ആ സിനിമ കണ്ട് കയ്യടിച്ച കാലമാണ് എനിക്ക് ഓര്‍മ്മ വന്നത്.''

അനുരാഗ സുധയാല്‍ 
പാട്ടെഴുത്തുകാരായി മാറിയ സജീവ രാഷ്ട്രീയപ്രവര്‍ത്തകരില്‍ എടുത്തു പറയേണ്ട പേര് കണിയാപുരം രാമചന്ദ്രന്റെതാണ്. സിനിമക്ക് വേണ്ടി കണിയാപുരം രചിച്ച പാട്ടുകളില്‍ ഒന്ന് രണ്ടെണ്ണമെങ്കിലും ഇന്നും മനസ്സിലുണ്ട്: യൌവനം ദാഹത്തില്‍ യേശുദാസ് ശബ്ദം നല്‍കിയ അനുരാഗ സുധയാല്‍ ഹൃദയം നിറഞ്ഞപ്പോള്‍ അനുവാദം ചോദിക്കാന്‍ വന്നൂ, ആനയും അമ്പാരിയും എന്ന ചിത്രത്തില്‍ എസ് ജാനകി പാടിയ കണ്ട നാള്‍ മുതല്‍. ആദ്യത്തേത് എം ജി രാധാകൃഷ്ണന്റെ മികച്ച ഈണങ്ങളില്‍ ഒന്ന്. രണ്ടാമത്തേത് ശ്യാമിന്റെതും.
സി പി ഐ നേതാവും എം എല്‍ എ യുമായിരുന്ന കണിയാപുരം നാടകത്തില്‍ നിന്നാണ് സിനിമയില്‍ എത്തിപ്പെടുന്നത്. ഗാനമെഴുതിയ ആദ്യ ചിത്രം 1966 ല്‍ പുറത്തു വന്ന മാണിക്യക്കൊട്ടാരം. ബാബുരാജ് സംഗീത സംവിധാനം നിര്‍വഹിച്ച ഈ ചിത്രത്തിന് വേണ്ടിയാണ് കോഴിക്കോട് അബ്ദുല്‍ ഖാദര്‍ അവസാനമായി പിന്നണി പാടിയതെന്ന പ്രത്യേകതയുണ്ട്. -- നക്ഷത്രപ്പുണ്ണുകള്‍ ആയിരം പൊട്ടിയൊലിക്കുന്ന വാനം എന്ന ഗാനം. തുടര്‍ന്ന് ആനയും അമ്പാരിയും (ശ്യാം) , കല്‍ക്കി (ദേവരാജന്‍) , യൌവനം ദാഹം (എം ജി രാധാകൃഷ്ണന്‍) , തൊഴില്‍ അല്ലെങ്കില്‍ ജയില്‍ (അര്‍ജുനന്‍) എന്നിങ്ങനെ കുറച്ചു ചിത്രങ്ങള്‍ കൂടി. 2005 ഏപ്രിലില്‍ അന്തരിച്ച കണിയാപുരം രാമചന്ദ്രന്‍, നാടകകൃത്ത്‌ എന്ന നിലയിലാണ് ഏറെ പ്രശസ്തന്‍. മാനസപുത്രി, എനിക്ക് മരണമില്ല, ഭഗവാന്‍ കാലു മാറുന്നു, സബ്കോ സന്മതി ദേ ഭഗവാന്‍ എന്നിവ കണിയാപുരത്തിന്റെ ശ്രദ്ധേയ നാടകങ്ങളില്‍ ചിലതാണ്.


സിനിമാപ്പാട്ടിലെ രാഷ്ട്രീയ `ഇടപെടലുകള്‍'' ഇവിടെ അവസാനിക്കുന്നില്ല. പാട്ടുകാരും പാട്ടെഴുത്തുകാരുമായ രാഷ്ട്രീയക്കാരുടെ എണ്ണം കൂടി വരുന്നു. രമേശ്‌ ചെന്നിത്തലയാണ് ഗായകനിരയിലെ പുതിയ താരം. ``ഞങ്ങള്‍ രാഷ്ട്രീയക്കാര്‍ക്കിടയില്‍ ഉള്ളതിനേക്കാള്‍ രാഷ്ട്രീയം പാട്ടുകാര്‍ക്കിടയില്‍ ഉണ്ടെന്നു തോന്നുന്നു'' -- സിനിമാസംഗീതരംഗത്തെ അനാശാസ്യ പ്രവണതകളെ പറ്റി പരാമര്ശിക്കവേ, യശശരീരനായ കേന്ദ്ര മന്ത്രി യശ്വന്ത് റാവ് ബല്‍വന്ത് റാവ് ചവാന്‍ ഒരിക്കല്‍ പറഞ്ഞു. പാട്ടുകാര്‍ക്കിടയില്‍ ഉള്ളതിനേക്കാള്‍ സംഗീതം രാഷ്ട്രീയക്കാര്‍ക്ക് ഇടയില്‍ ഉണ്ടെന്നു നാം തിരുത്തിപ്പറയേണ്ട കാലം വരുമോ? ആര്‍ക്കറിയാം.

ആദ്യത്തെ ദേവരാ‍ജസംഗമം


കടപ്പാട്: ക്ലേ കാമല്‍

Monday, January 10, 2011

ഒരു സംഗീതസംഗമം

കടപ്പാട്: അജിത് രാമന്‍

കെ പി ഉദയഭാനുവും, ബി വിജയകുമാറുമൊത്ത്